'പണം മുടക്കി സിനിമ കാണുന്നവർ ഇഷ്ടപ്പെട്ടില്ലെങ്കിൽ അത് പറയും മാഡം'; വിശദീകരണം നൽകിയിട്ടും വിടാതെ പ്രേക്ഷകർ
ബാംഗ്ലൂർ ഡെയ്‌സ് എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ സംവിധായികയാണ് അഞ്ജലി മേനോൻ. 2009 ൽ കേരള കഫെ എന്ന ആന്തോളജിയിൽ ഹാപ്പി ജേർണി എന്ന സെഗ്മെന്റ് ഒരുക്കി മലയാള സിനിമ ലോകത്തേക്ക് കടന്നു വന്ന അഞ്ജലിയുടെ രണ്ടാമത്തെ ചിത്രമായിരുന്നു ബാംഗ്ലൂർ ഡെയ്‌സ്. ഗംഭീര ഹിറ്റ് ആയിരുന്നു ചിത്രം. അതിന് മുൻപ് അഞ്ജലി തിരക്കഥ എഴുതിയ ഉസ്‌താദ് ഹോട്ടലും വലിയ വിജയം നേടിയിരുന്നു.
പിന്നീട് 2018 ൽ പൃഥ്വിരാജ്, നസ്രിയ നസീം, പാർവതി തിരുവോത്ത് എന്നിവരെ പ്രധാന കഥാപാത്രമാക്കി ഒരുക്കിയ കൂടെ എന്ന ചിത്രവും ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ വണ്ടർ വുമൺ എന്ന ഇംഗ്ലീഷ് ഭാഷ ചിത്രവുമായി വീണ്ടും പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുകയാണ് അഞ്ജലി മേനോൻ.

നദിയ മൊയ്‌ദു, നിത്യ മേനോൻ, പാർവതി തിരുവോത്ത്, പദ്മപ്രിയ, സയനോര, അർച്ചന പദ്മിനി എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രം സോണി ലിവിലൂടെയാണ് പ്രദർശനത്തിന് എത്തുന്നത്. ചിത്രത്തിന്റെ ട്രെയിലർ ഏറെ ശ്രദ്ധനേടിയിരുന്നു.
അതേസമയം, ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കുകൾക്കിടെ ഒരു അഭിമുഖത്തിൽ അഞ്ജലി നടത്തിയ പരാമർശം വിവാദമായിരിക്കുകയാണ്. സിനിമാ റിവ്യൂ ചെയ്യും മുന്‍പ് സിനിമയെക്കുറിച്ച് പഠിച്ചിരിക്കണമെന്ന തരത്തിലുള്ള അഞ്ജലിയുടെ പരാമർശം സോഷ്യൽ മീഡിയയിൽ അടക്കം വലിയ വിമർശനങ്ങൾക്കാണ് വഴി വെച്ചത്.

ഒരു സിനിമ റിവ്യൂ ചെയ്യുന്നതിനു മുൻപ് അതെങ്ങനെയാണ് ഉണ്ടാകുന്നതെന്ന് അറിഞ്ഞിരിക്കണം. പലപ്പോഴും ഇതിനെപ്പറ്റി യാതൊരു ധാരണയുമില്ലാത്തവരാണ് റിവ്യൂ ചെയ്യുന്നത്. എല്ലാം മനസ്സിലാക്കി റിവ്യൂ ചെയ്താൽ അതു മറ്റുളളവർക്കു കൂടി ഗുണം ചെയ്യും. സിനിമയ്ക്ക് ലാഗ് ഉണ്ടെന്ന് പറയുന്നവർ എഡിറ്റിങ് എന്താണെന്ന് അറിഞ്ഞിരിക്കണം എന്നുമായിരുന്നു അഞ്ജലിയുടെ പരാമർശം. ഫിലിം കമ്പാനിയൻ സൗത്തിന് നൽകിയ അഭിമുഖത്തിലാണ് സംവിധായക ഇത്തരത്തിലൊരു പരാമർശം നടത്തിയത്.
ഇപ്പോഴിതാ, തന്റെ വാക്കുകൾ തെറ്റിദ്ധരിക്കപ്പെട്ടതായി തോന്നുന്നു എന്ന് പറഞ്ഞ് വിശദീകരണവുമായി എത്തിയിരിക്കുകയാണ് സംവിധായക. ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് വിശദീകരണം. അഞ്ജലിയുടെ വാക്കുകൾ ഇങ്ങനെ.

'ഫിലിം മേക്കിങ്ങ് പ്രോസസിനെ കുറിച്ച് മനസിലാക്കുന്നതും പഠിക്കുന്നതും പ്രൊഫഷണൽ ഫിലിം റിവ്യൂവിങ്ങിനെ കൂടുതൽ മെച്ചപ്പെട്ടതാക്കാൻ എങ്ങനെ സഹായിക്കുമെന്നാണ് ഞാൻ ഈ അഭിമുഖത്തിൽ സംസാരിച്ചത്. മാഡം ഉദയ താര നായരെപ്പോലുള്ള ഒരു ഫിലിം ജേണലിസ്റ്റിന്റെ ഉദാഹരണം നൽകി കൊണ്ടാണ് സംസാരിച്ചത്. പ്രേക്ഷകർ തന്നെ വിശദമായ നിരൂപണങ്ങൾ എഴുതുന്ന ഈ കാലത്ത് നിരൂപകർ കൂടുതൽ മികച്ച രീതിയിൽ റിവ്യൂ ചെയ്യേണ്ടതുണ്ടെന്നാണ് ഞാൻ പറഞ്ഞത്.

'പ്രേക്ഷകരുടെ അവലോകനങ്ങളും അഭിപ്രായങ്ങളും ഞാൻ എല്ലായ്‌പ്പോഴും മാനിക്കുന്നുണ്ട്. ഒരു സിനിമ കണ്ട് അതേകുറിച്ച് നല്ലതോ ചീത്തയോ ആയ അഭിപ്രായങ്ങൾ പറയാൻ അവർക്ക് എല്ലാ അവകാശവും ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. പ്രേക്ഷകരിൽ നിന്നുള്ള റിവ്യൂ അറിയാനായി ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് ഈ അഭിമുഖത്തിൽ തന്നെ പറഞ്ഞിട്ടുണ്ട്. അഭിമുഖത്തിൽ ഞാൻ പരാമർശിച്ച കാര്യങ്ങളിൽ ആശയക്കുഴപ്പം ഉണ്ടാകാതിരിക്കാനാണ് ഈ കുറിപ്പ് എഴുതുന്നത്. നന്ദി,' എന്നാണ് അഞ്ജലി കുറിച്ചത്.
അതേസമയം, വിശദീകരണം നൽകിയിട്ടും അഞ്ജലി മേനോനെ വിടാതെ പിടിച്ചിരിക്കുകയാണ് പ്രേക്ഷകർ. ഇത് തന്നെയല്ലേ മോഹൻലാലും റോഷൻ ആൻഡ്രൂസും പറഞ്ഞത്. ലോകേഷ് പറഞ്ഞത് അല്ലെ ശരി, 150 രൂപ കൊടുത്ത് സിനിമ കണ്ടവർ അത് മോശമാണെങ്കിൽ പറയും, ഇനി കിടന്ന് ഉരുണ്ടോളൂ, എന്നിങ്ങനെയൊക്കെയാണ് പോസ്റ്റിന് താഴെയുള്ള കമന്റുകൾ.


Click it and Unblock the Notifications











