വിഎഫ്എക്‌സ് ഒന്നുമില്ലാത്ത കാലം!, അന്ന് രാജവേഷത്തിൽ മരംകയറി; വൈശാലി ഷൂട്ടിങ് ഓർമ്മകൾ പങ്കുവച്ച് ബാബു ആന്റണി
മലയാളികൾ ആക്ഷൻ കിംഗ് എന്ന വിശേഷണം നൽകിയിരിക്കുന്ന നടനാണ് ബാബു ആന്റണി. 90 കളിൽ തെന്നിന്ത്യൻ സിനിമയിൽ, പ്രത്യേകിച്ച് മലയാളത്തിൽ വില്ലനായും സഹനടനയുമെല്ലാം തിളങ്ങിയ ബാബു ആന്റണി വലിയൊരു ആരാധക വൃന്ദത്തെ തന്നെ സ്വന്തമാക്കിയിട്ടുണ്ട്. മലയാളത്ത മുൻനിര താരങ്ങളായ മമ്മൂട്ടി, മോഹൻലാൽ എന്നിവർക്കൊക്കെ വില്ലനായിരുന്നു നടൻ.
ഇടക്കാലത്ത് സിനിമയിൽ നിന്ന് ഇടവേളയെടുത്തെങ്കിലും ഇപ്പോൾ വീണ്ടും സിനിമകളിൽ സജീവമായിരിക്കുകയാണ് ബാബു ആന്റണി. മണി രത്‌നം സംവിധാനം ചെയ്ത പൊന്നിയിൻ സെൽവൻ ആണ് ബാബു ആന്റണിയുടെതായി ഒടുവിൽ പുറത്തിറങ്ങിയത്. ചിത്രത്തിൽ അമോഗവർഷൻ എന്ന രാജാവായാണ് ബാബു ആന്റണി.

അതേസമയം, ഇതിന് ഏറെ നാൾ മുൻപും ബാബു ആന്റണി രാജവേഷത്തിൽ എത്തിയിട്ടുണ്ട്. എം.ടി. വാസുദേവൻനായരുടെ തിരക്കഥയെ അടിസ്ഥാനമാക്കി ഭരതൻ സംവിധാനം ചെയ്ത വൈശാലിയിലാണത്. 1988 ലാണ് ചിത്രം പുറത്തിറങ്ങിയത്. ചിത്രത്തിൽ ലോമപാദൻ എന്ന രാജാവിന്റെ വേഷത്തിലാണ് ബാബു ആന്റണി അഭിനയിച്ചത്.
മലയാളത്തിലെ എക്കാലത്തെയും ക്ലാസ്സിക് സിനിമകളിൽ ഒന്നാണ് വൈശാലി. തിരുവനന്തപുരത്ത് നടക്കുന്ന രാജ്യന്തര ചലച്ചിത്ര മേളയിൽ കഴിഞ്ഞ ദിവസം വൈശാലി പ്രദർശിപ്പിച്ചിരുന്നു. നിറഞ്ഞ സദസിലാണ് ചിത്രം പ്രദർശിപ്പിച്ചത്. ചിത്രം കാണാൻ ബാബു ആന്റണിയും എത്തിയിരുന്നു. ഇപ്പോഴിതാ, ചിത്രത്തിന്റ ഷൂട്ടിങ് ഓർമ്മകൾ പങ്കുവയ്ക്കുകയാണ് അദ്ദേഹം. സിനിമയുടെ പ്രദർശനത്തിന് ശേഷം ദി ഫോർത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ബാബു ആന്റണി.

ലോമപാദൻ രാജാവായി താൻ എത്തിയതിനെ കുറിച്ചും ബാബു ആന്റണി സംസാരിക്കുന്നുണ്ട്. വർഷങ്ങൾക്കിപ്പുറവും സിനിമയ്ക്ക് ഇത്രയും പ്രേക്ഷകർ ഉണ്ടാകുന്നതിലുള്ള സന്തോഷം പങ്കുവച്ചു കൊണ്ടാണ് അദ്ദേഹം തുടങ്ങിയത്. നല്ല സിനിമകൾക്ക് ന്യൂ ജനറേഷൻ ഓൾഡ് ജനറേഷൻ എന്നൊന്നും ഇല്ലെന്ന് ബാബു ആന്റണി പറഞ്ഞു.
'ഭരതേട്ടൻ ആ കഥാപാത്രത്തിനായി ഒരുപാട് പേരെ ട്രൈ ചെയ്തു. പക്ഷെ ഭരതേട്ടന്റെ മനസ്സിൽ ഞാൻ ഉണ്ടായിരുന്നു. എന്നെ കാണുന്നതിന് അഞ്ച് വർഷം മുൻപ് ഭരതേട്ടൻ കുറെ സ്‌കെച്ചുകൾ വരച്ചിരുന്നു വൈശാലിക്ക് വേണ്ടി. അതിലെ ലോമപാദൻ എന്ന മഹാരാജാവിന് എന്റെ രൂപമായിരുന്നു. അദേഹത്തിന്റെ മനസ്സിൽ എപ്പോഴും ഞാനായിരുന്നു. പക്ഷെ കുറച്ചൂടെ എക്സ്പീരിയൻസ് ആക്‌ടേഴ്‌സിനെ ഒക്കെ ട്രൈ ചെയ്തു കൊണ്ട് ഇരിക്കുകയായിരുന്നു,'

'അതൊന്നും ഭരതേട്ടന് വർക്ക്ഔട്ട് ആയില്ല. ബോംബെയിൽ വെച്ച് ചിത്രത്തിന്റെ കാസ്റ്റിംഗിന് ഒക്കെ ഞാൻ സഹായിച്ചിരുന്നു. ആ സമയത്ത് ഞാൻ ഹിന്ദിയിൽ ഒരു സിനിമ ചെയ്ത കൊണ്ടിരിക്കുകയായിരുന്നു. അങ്ങനെ ഒരു ദിവസം ഭരതേട്ടൻ എന്നെ വിളിച്ചിട്ട് വരാൻ പറഞ്ഞു. ഞാൻ അഭിനയിക്കുന്നില്ലല്ലോ വരുന്നില്ല എന്നൊക്കെ പറഞ്ഞു,'

'അദ്ദേഹം പറഞ്ഞു, ഒരു ഭടന്റെ വേഷമുണ്ട്. അത് നിനക്ക് ചേരുന്നതാണ് വന്ന് ചെയ്യാൻ. ഞാൻ ഇല്ലെന്ന് പറഞ്ഞു. നീ പറഞ്ഞാൽ കേൾക്കില്ലേ എന്നൊക്കെ ചോദിച്ചു. ഞാൻ അങ്ങനെ പോയതാണ്. അദ്ദേഹത്തിന്റെ ഉദ്ദേശം വേറെ ആയിരുന്നു. ഭരതേട്ടന് മറ്റുള്ളവരെ കൺവിൻസ് ചെയ്യാനുള്ള ബുദ്ധിമുട്ടായിരുന്നു. 23 വയസുള്ള ഒരാളെ ഇത്രയും വലിയ സിനിമയിലെ ഒരു കഥാപാത്രം ഏൽപിക്കുന്നതിലെ ബുദ്ധിമുട്ട്. ഞാൻ ചെന്നപ്പോൾ എന്നോട് രാജാവിന്റെ വേഷം എടുത്തിടാൻ പറഞ്ഞു. ഞാൻ ഇല്ലെന്ന് ഒക്കെ പറഞ്ഞു. അങ്ങനെയാണ് ഇത് സംഭവിക്കുന്നത്,' ബാബു ആന്റണി പറഞ്ഞു.

വിഎഫ്എക്‌സും ഗ്രാഫിക്‌സും ഒന്നുമില്ലാതിരുന്ന ഈ കാലത്ത് സിനിമ ചിത്രീകരിച്ച അനുഭവവും ബാബു ആന്റണി പങ്കുവയ്ക്കുന്നുണ്ട്. 'എല്ലാം ക്രിയേറ്റ് ചെയ്ത് എടുക്കുകയായിരുന്നു. യഥാർത്ഥ ആളുകൾ തന്നെയാണ് അതിലുള്ളത്. ഇന്ന് 50 ഉണ്ടെങ്കിൽ അത് ആയിരമായി കാണിക്കാം. 50 - 60 വർഷം കഴിഞ്ഞാലും കാണാൻ കഴിയുന്ന ഒരു സിനിമ ആയിട്ട് വേണം സിനിമ ചെയ്യാനെന്ന് ഭരതേട്ടൻ എപ്പോഴും പറയുമായിരുന്നു. അത് അദ്ദേഹത്തിന്റെ ദീർഘവീക്ഷണം ആയിരുന്നു,'
'40 - 45 ദിവസം കൊണ്ടാണ് സിനിമ ഷൂട്ട് ചെയ്തത്. വരൾച്ച കാണിക്കാൻ മരത്തിലെ ഇലകൾ പറിച്ചു കളയാൻ രാജാവിന്റെ വേഷത്തിൽ ഞാനും കയറി. ഭരതേട്ടനൊക്കെ കണ്ടു ചിരിയായിരുന്നു. എനിക്ക് നന്നായി മരം കയറാൻ അറിയാം. ഞാൻ ആയിരുന്നു മെയിൻ മരംകേറ്റക്കാരൻ,' ബാബു ആന്റണി പറഞ്ഞു.


Click it and Unblock the Notifications











