എല്ലാം നഷ്ടപ്പെട്ട് ഒരു പ്രതീക്ഷയുമില്ലാതെ നിന്നപ്പോഴും അവൻ കൂടെയുണ്ടായിരുന്നു; ജിഷ്ണുവിനെ ഓർത്ത് സിദ്ധാർഥ്
മലയാള സിനിമയിലെ രണ്ടു അതുല്യ പ്രതിഭകളുടെ മകനായി ജനിച്ച താരമാണ് സിദ്ധാർഥ് ഭരതൻ. സംവിധായകന്‍ ഭരതന്റെയും കെ.പി.എ.സി ലളിതയുടെയും മകനായ സിദ്ധാർഥ് മാതാപിതാക്കളുടെ പാത പിന്തുടര്‍ന്നാണ് സിനിമയില്‍ എത്തിയത്. ഇന്ന് മലയാളത്തിലെ അറിയപ്പെടുന്ന സംവിധായകനും നടനുമാണ് സിദ്ധാർഥ് ഭരതൻ. ചതുരം എന്ന തന്റെ ഏറ്റവും പുതിയ ചിത്രത്തിലൂടെ നിർമ്മാതാവും ആയി മാറിയിരിക്കുകയാണ് താരം.
നമ്മള്‍ എന്ന ചിത്രത്തിലൂടെ ആയിരുന്നു സിദ്ധാർത്ഥിന്റെ സിനിമ അരങ്ങേറ്റം. പിന്നീട് രസികന്‍, സ്പിരിറ്റ്, ഒളിപ്പോര് തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചെങ്കിലും സംവിധാനമോഹമായിരുന്നു സിദ്ധാർത്ഥിന്റെ മനസ്സ് നിറയെ. 2012 ൽ അച്ഛൻ ഭരതന്റെ നിദ്ര എന്ന സിനിമ റീമേക്ക് ചെയ്തുകൊണ്ടാണ് സിദ്ധാർഥ് സംവിധാന രംഗത്തേക്ക് കടന്നു വരുന്നത്. അതിനു ശേഷം ചന്ദ്രേട്ടന്‍ എവിടെയാ, വര്‍ണ്ണ്യത്തില്‍ ആശങ്ക, ജിന്ന് എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു.

ചതുരമാണ് ഏറ്റവും പുതിയ ചിത്രം. സിനിമ റിലീസിന് തയ്യാറെടുക്കുകയാണ്. സ്വാസിക, റോഷൻ മാത്യു അലൻസിയർ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രത്തിന്റെ ടീസറും പോസ്റ്ററുകളുമെല്ലാം വലിയ ശ്രദ്ധനേടിയിരുന്നു. വയലൻസും സെക്സും നിറഞ്ഞ ചിത്രത്തിന് എ സർട്ടിഫിക്കേറ്റാണ് ലഭിച്ചിരിക്കുന്നത്. നവംബർ നാലിനാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.
ചിത്രത്തിന്റെ പ്രമോഷൻ തിരക്കുകളിലാണ് സിദ്ധാർഥ് ഇപ്പോൾ.പ്രമോഷന്റെ ഭാഗമായി മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിൽ സിദ്ധാർഥ് അകാലത്തിൽ വിടപറഞ്ഞ തന്റെ സുഹൃത്തും നടനുമായ ജിഷ്ണുവിനെ കുറിച്ച് സംസാരിച്ചിരുന്നു. നമ്മൾ എന്ന സിനിമയിൽ ഒരുമിച്ചായിരുന്നു ഇരുവരും സിനിമാ അരങ്ങേറ്റം. ജിഷ്ണുവിന്റെ മരണം വരെ അടുത്ത സുഹൃത്തുക്കൾ ആയിരുന്നു ജിഷ്ണുവും സിദ്ധാർഥും. ഇന്നും സിദ്ധാർത്ഥിന്റെ പേര് പറയുമ്പോൾ ജിഷ്ണുവിനെയും ഓർക്കുന്നവരാണ് പ്രേക്ഷകർ.

അർബുദരോഗത്തോടുള്ള പോരാട്ടത്തിനൊടുവിൽ 2016 മാർച്ചിലാണ് ജിഷ്‌ണു മരണത്തിന് കീഴടങ്ങിയത്. നല്ലൊരു സുഹൃത്ത് ഇല്ലാതായതിന്റെ വിഷമം ഇപ്പോഴുമുണ്ടെന്ന് സിദ്ധാർത്ഥ് പറഞ്ഞു. അടുത്തിടെ വിടപറഞ്ഞ മറ്റൊരു സുഹൃത്തിനെ കുറിച്ചും സിദ്ധാർഥ് സംസാരിച്ചു. താരത്തിന്റെ വാക്കുകളിലേക്ക്.
'നല്ലൊരു സുഹൃത്ത് ഇല്ലാതാവുമ്പോഴുള്ള വിഷമം തന്നെയാണ് ഇപ്പോഴുമുള്ളത്. നമ്മളെല്ലാം നഷ്ടപ്പെട്ട് ഒരു പ്രതീക്ഷയുമില്ലാതെ നില്‍ക്കുമ്പോളാണ് നമ്മുടെ നല്ല സുഹൃത്തുക്കളേയും ആള്‍ക്കാരേയുമൊക്കെ തിരിച്ചറിയുന്നത്. എല്ലാത്തിലും നമ്മളെ സപ്പോര്‍ട്ട് ചെയ്ത് കൂടെ നിൽക്കുന്നവരാണ് അവർ. അങ്ങനെയൊക്കെ ജിഷ്ണു പലവട്ടം നിന്നിട്ടുണ്ട്. രാജീവ് എന്ന വേറൊരു സുഹൃത്തുണ്ടായിരുന്നു എനിക്ക്. പുള്ളി ചതുരത്തിലുണ്ട്. കഴിഞ്ഞ കൊല്ലമായിരുന്നു അവന്‍ മരിച്ചത്. കോവിഡ് വന്നായിരുന്നു മരണം,'

'എന്റെ പ്രായമേ ഉണ്ടായിരുന്നുള്ളു ആൾക്ക്. വളരെ പെട്ടെന്നായിരുന്നു. ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. ഞാൻ ഡൗണാണ് എന്നറിഞ്ഞാൽ പുള്ളി നേരിട്ട് വരും. മൂന്നാല് ദിവസമൊക്കെ എന്റെ കൂടെ തന്നെയുണ്ടാവും. എന്നെ ഒന്ന് സെറ്റാക്കിയിട്ട് പുള്ളിയങ്ങ് പോവും. ഇത് തന്നെയാണ് ജിഷ്ണുവും ചെയ്തിരുന്നത്. സന്തോഷങ്ങളിലും സങ്കടങ്ങളിലും അവര്‍ എനിക്ക് ഒപ്പം ഉണ്ടാവാറുണ്ട്. ഞാന്‍ ഏത് ലെവലിലേക്ക് പോയാലും ഇവരൊക്കെ കൂടെയുണ്ടാവും. ഓരോരുത്തരായി സ്ഥലം വിട്ടോണ്ടിരിക്കുകയാണ്', നൊമ്പരത്തോടെ സിദ്ധാർഥ് പറഞ്ഞു.

നേരത്തെയും ജിഷ്ണുവിനെ കുറിച്ച് സിദ്ധാർഥ് സംസാരിച്ചിട്ടുണ്ട്. തന്റെ സംവിധാന മോഹത്തെക്കുറിച്ച് ജിഷ്ണുവിന് അറിയാമായിരുന്നു. അസുഖം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന സമയത്തും എന്നോട് പുതിയ സിനിമ ചെയ്യാനാണ് പറഞ്ഞത്. എപ്പോഴും വാട്സ്ആപ്പിൽ തമാശയ്ക്ക് മെസ്സേജ് അയക്കാറുണ്ടായിരുന്നു. ക്യാന്‍സറിനെക്കുറിച്ച് പറഞ്ഞപ്പോള്‍ തമാശയാണെന്നാണ് ആദ്യം കരുതിയത്. അത് സത്യമാണെന്ന് അറിഞ്ഞപ്പോൾ താൻ തകര്‍ന്ന് പോയെന്നും സിദ്ധാർഥ് പറഞ്ഞിരുന്നു.
വേദനകളോട് പൊരുതുമ്പോഴെല്ലാം ജീവിതത്തിലേക്ക് തിരികെ വരാനാവുമെന്ന പ്രതീക്ഷയിലായിരുന്നു ജിഷ്ണു. സുഹൃത്തുക്കളോടെല്ലാം പ്രതീക്ഷ പങ്കുവെച്ചിരുന്നു. അസുഖം ഭേദമായി തിരിച്ച് വന്നാല്‍ നമുക്കൊന്നിച്ച് സിനിമ ചെയ്യണമെന്നും പറഞ്ഞിരുന്നു. ഇപ്പോഴും അവനെ മിസ് ചെയ്യുന്നുണ്ട് എന്നായിരുന്നു സിദ്ധാര്‍ഥ് പറഞ്ഞത്.


Click it and Unblock the Notifications











