'സിനിമയിൽ എനിക്കൊരു ജീവിതം നൽകിയിട്ടാണ് ജയൻ പോയത്, ഒരുപക്ഷേ, ജോഷി എന്ന സംവിധായകൻ ഇന്നുണ്ടാകുമായിരുന്നില്ല!'

മലയാളത്തിലെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാളാണ് ജോഷി. 70 കളുടെ അവസാനം സ്വതന്ത്ര സംവിധായകനായി മാറിയ അദ്ദേഹം ഏകദേശം 80 ഓളം സിനിമകൾ ഇതിനകം സംവിധാനം ചെയ്തിട്ടുണ്ട്. മലയാളത്തിലെ ഏറ്റവും മികച്ച ആക്ഷൻ സിനിമകൾ പലതും ജോഷി എന്ന സംവിധായകനിൽ നിന്ന് പിറവി കൊണ്ടതാണ്.

മലയാളത്തിലെ പ്രഗൽഭരായ പല തിരക്കഥാകൃത്താക്കളോടൊപ്പവും ചേർന്ന് പ്രവർത്തിച്ചിട്ടുണ്ട് അദ്ദേഹം. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ദിലീപ് എന്നിങ്ങനെ സൂപ്പർ താരങ്ങളെയെല്ലാം നായകന്മാരാക്കി ജോഷി സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. സുരേഷ് ഗോപിയെ നായകനാക്കി ഒരുക്കിയ പാപ്പനാണ് ജോഷിയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ.

joshiy about jayan

അതേസമയം, പരാജയം നേരിട്ടാണ് ജോഷി തന്റെ കരിയർ ആരംഭിച്ചത്. ജോഷിയെ വിശ്വസിച്ച് നിർമ്മാതാക്കൾ പടം ഏൽപ്പിക്കാതെ വന്ന സാഹചര്യം പോലും ഉണ്ടായി. പിന്നീട് ജയൻ നായകനായ മൂർഖൻ എന്ന ചിത്രത്തിലൂടെ ആയിരുന്നു ജോഷിയുടെ തിരിച്ചുവരവ്. ഇപ്പോഴിതാ, തന്റെ ആ തുടക്കകാലത്തെ കുറിച്ച് പറയുകയാണ് ജോഷി. മാതൃഭൂമിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ജോഷി മനസ് തുറന്നത്.

അൺലക്കി ഡയറക്ടർ എന്നായിരുന്നു അക്കാലത്ത് എനിക്കു ചാർത്തി തന്ന പേര്. അഡ്വാൻസ് തുക നിർമാതാക്കൾ തിരിച്ചുവാങ്ങി. സേതുമാധവൻ സാറും വിൻസെന്റ് മാഷും ചെയ്തപോലുള്ള പടങ്ങൾ എന്നിൽനിന്ന്‌ പ്രതീക്ഷിച്ച് കുട്ടപ്പൻ ചേട്ടൻ പറഞ്ഞു. നിനക്ക് പറ്റിയ പണിയൊന്നുമല്ല ഇത്. തത്‌കാലം നീ നമ്മുടെ തിയേറ്ററിൽ ടിക്കറ്റ് കൊടുക്കാൻ നിൽക്കെന്ന്. എല്ലാവർക്കും തന്നിലുള്ള പ്രതീക്ഷകൾ ഇല്ലാതായെന്ന് ജോഷി ഓർക്കുന്നു.

നാട്ടുകാർ പരിഹസിച്ചു. മദ്രാസിലേക്ക് ഇനിയൊരു മടക്കയാത്രയില്ലെന്ന് ഉറപ്പിച്ച സമയത്ത് കൊച്ചിൻ ഹനീഫ എന്നെ കാണാനായി വർക്കലയിലെ വീട്ടിലെത്തി. ഹനീഫയുമായി അടുത്ത സൗഹൃദമായിരുന്നു. 'ഇവിടെ കിടന്നാൽ നീ നശിച്ചുപോകുകയേയുള്ളൂ, സിനിമയിലേക്ക് മടങ്ങിവരണം. ഒപ്പം ഞാനുണ്ട്' എന്ന ഹനീഫ പറഞ്ഞു.

അങ്ങനെ വീണ്ടും മദ്രാസിലേക്ക് വണ്ടികയറി. ക്യാമറാമാൻ ജെ. വില്യംസിന്റെ മിസ്റ്റർ മൈക്കിളിൽ സഹകരിച്ചു. ഒരു ഹിറ്റ് സിനിമയെങ്കിലും ചെയ്ത് അൺലക്കി ഡയറക്ടർ എന്നപേര് തിരുത്തി എഴുതണമെന്ന് മനസ്സ് പറഞ്ഞുകൊണ്ടേയിരുന്നുവെന്ന് ജോഷി പറയുന്നു,

ജയൻ നായകനായ ബെൻസ്‌ വാസുവിൽ ഒരു സ്ട്രീറ്റ് ഫൈറ്റ് ജോഷി എടുത്തിരുന്നു. നിർമാതാവും സംവിധായകനുമായ ഹസ്സൻക്കയോട് അന്ന് ജയൻ പറഞ്ഞു. അടുത്തപടം ജോഷിയെക്കൊണ്ട് ചെയ്യിക്കണമെന്ന്. പിന്നീട് കൊച്ചിൻ ഹനീഫയും ഹസ്സൻക്കയും താനും ചേർന്നാണ് മൂർഖന്റെ കഥയുണ്ടാക്കുന്നത്. കഥകേട്ടപ്പോൾ തന്നെ ജയൻ ഈ പടം നമുക്ക് ജോഷിയെക്കൊണ്ട് ചെയ്യിക്കാമെന്ന് പറഞ്ഞെന്നും ജോഷി പറയുന്നു.

എന്നാൽ വിതരണക്കാർ സമ്മതിച്ചില്ല. ഹസ്സൻക്കയുടെ പേരിൽ ആ പടം ചെയ്യുകയാണെങ്കിൽ അവർ സമ്മതിക്കും. സംവിധാനം ഹസ്സൻ-ജോഷി എന്ന് വെക്കാമെന്ന് ഹസ്സൻക്ക പറഞ്ഞു, അതിന് എനിക്ക് സമ്മതമല്ലായിരുന്നു. പടം ചെയ്തുതരാം, എന്റെ പേര് വെക്കേണ്ട എന്ന് പറഞ്ഞെങ്കിലും ജയൻ സമ്മതിച്ചില്ല.

ജോഷിക്ക്‌ വാക്ക് കൊടുത്തത് ഞാനാണ്. അയാൾ സംവിധാനംചെയ്യുന്നെങ്കിൽ മാത്രമേ ഞാൻ അഭിനയിക്കൂ എന്ന് ജയൻ പറഞ്ഞതോടെ വിതരണക്കാർക്ക് യോജിക്കാതെ വഴിയില്ലാതെയായി. ഇരുപത്തിയഞ്ച് ദിവസം കൊണ്ട് മൂർഖൻ ഷൂട്ട് ചെയ്തു.

moorkhan movie

ഫസ്റ്റ് കോപ്പി ആയപ്പോൾ ജയൻ വിളിച്ച്, തന്റെ സുഹൃത്തുക്കൾക്ക് കാണാൻ മൂർഖൻ പ്രദർശിപ്പിക്കാൻ വേണ്ടതു ചെയ്യണമെന്ന് പറഞ്ഞു. അന്നൊരു ഞായറാഴ്ചയായിരുന്നു. വൈകീട്ട് സ്റ്റുഡിയോയിലെത്തി ജയനെയും കാത്തിരുന്നതും ജോഷി ഓർക്കുന്നു.

പക്ഷെ കുറച്ചുകഴിഞ്ഞപ്പോൾ സ്റ്റുഡിയോയിലേക്ക് ഒരു ഫോൺ വന്നു. ഷൂട്ടിങ് സമയത്തുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ ജയന് അപകടംപറ്റിയെന്ന്. താനും ഹനീഫയും ഹോസ്പിറ്റലിലേക്ക് ചെന്നു. ജയനെ ഓപ്പറേഷൻ തിയേറ്ററിലേക്ക് കയറ്റിയിട്ടുണ്ട്. ആറരമണി കഴിഞ്ഞപ്പോൾ അകത്തുനിന്നും കരഞ്ഞുകലങ്ങിയ കണ്ണുകളോടെ മധുസാർ പുറത്തേക്കു വന്നു. 'ജയൻ പോയി' എന്ന് മധു പറഞ്ഞതും ജോഷി ഓർത്തു.

'ആ വാർത്തകേട്ട് ഞങ്ങൾ തകർന്നുപോയി. പിന്നീട് പലപ്പോഴും എനിക്ക്‌ തോന്നിയിട്ടുണ്ട്, അന്ന് ജയൻ മാറിച്ചിന്തിച്ചിരുന്നെങ്കിൽ ഒരുപക്ഷേ, ജോഷി എന്ന ഇന്നത്തെ സംവിധായകൻതന്നെ ഉണ്ടാകുമായിരുന്നില്ല. സിനിമയിൽ എനിക്കൊരു ജീവിതം നൽകിയിട്ടാണ് ജയൻ പോയത്,' ജോഷി പറഞ്ഞു.

More from Filmibeat

Read more about: joshi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X