'ഭാവിയിലെ പൃഥ്വിരാജാണ് അയാൾ, അതാവും.. ഉറപ്പാണ്'; നടൻ അനു മോഹനെ കുറിച്ച് സംവിധായകൻ സമദ് മങ്കട
വളരെ കുറച്ചു സിനിമകളിലെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളി പ്രേക്ഷകർക്ക് സുപരിചിതനായ നടനാണ് അനു മോഹൻ. സിനിമാ കുടുംബത്തിൽ നിന്നുമാണ് അനു മോഹൻ സിനിമയിലേക്ക് എത്തുന്നത്. അതുല്യ നടൻ കൊട്ടരക്കര ശ്രീധരൻനായരുടെ ചെറുമകനും സായ് കുമാറിന്റെ അനന്തരവനും നടി ശോഭ മോഹന്റെ മകനുമാണ് അനു മോഹൻ. ചേട്ടൻ വിനു മോഹൻ മലയാള സിനിമയിലെ ശ്രദ്ധേയ താരങ്ങളിൽ ഒരാളാണ്.
ചട്ടമ്പിനാട് എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ ചെറുപ്പകാലം അവതരിപ്പിച്ചാണ് അനു മോഹൻ വെള്ളിത്തിരയിലേക്ക് എത്തുന്നത്. പിന്നീട് 2011 ൽ പുറത്തിറങ്ങിയ ഓർക്കുട്ട് ഒരു ഓർമ്മക്കൂട്ട് എന്ന ചിത്രത്തിലാണ് നടൻ അഭിനയിക്കുന്നത്. അതിനു ശേഷം ചെറുതും വലുതമായ ഒരുപാട് കഥാപാത്രങ്ങള്‍ ചെയ്തുവെങ്കിലും അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ സുജിത്ത് എന്ന പോലീസുകാരന്റെ വേഷമാണ് അനു മോഹന് ശ്രദ്ധനേടി കൊടുത്തത്.

ഈ വർഷം പുറത്തിറങ്ങിയ ലളിതം സുന്ദരം, 21 ഗ്രാംസ്, ട്വൽത്ത് മാൻ, കൊത്ത് തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങളിൽ നടൻ എത്തിയിരുന്നു. ഈ സിനിമകളിലെ പ്രകടനങ്ങൾ കയ്യടി നേടുകയും ചെയ്തു. അനു മോഹന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച കാലഘട്ടത്തിലൂടെയാണ് നടൻ കടന്നു പോകുന്നത്. അതിനിടെ നടനെ കുറിച്ച് സംവിധായകൻ സമദ് മങ്കട പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്.

'കാറ്റ് കടൽ അതിരുകൾ എന്ന സിനിമയുടെ കഥ കേട്ടപ്പോൾ എനിക്ക് വളരെ പ്രസക്തമായി തോന്നി. തൃശൂരുള്ള ശരത്തും സജി മോനും കൂടിയാണ് അതിന്റെ തിരക്കഥ എഴുതിയത്. ടിബറ്റൻ, റോഹിങ്ക്യൻ അഭയാർഥികളുടെ പ്രശ്നങ്ങൾ ഒന്നിച്ച് ചേർത്ത സിനിമയാണ്. ആ സ്ക്രിപ്റ്റിന് ഒരു സാമൂഹിക പ്രസക്തിയുണ്ടെന്ന് മനസിലായി. അങ്ങനെ ചെയ്യാമെന്ന് കരുതി,'

'കൊമേഴ്ഷ്യലായ താരങ്ങൾക്ക് പുറകെ പോയാൽ സമയം എടുക്കും എന്നത് കൊണ്ട് അനു മോഹനെയാണ് കാസ്റ്റ് ചെയ്തത്. സായികുമാറിന്റെ ചേച്ചിയുടെ മകനാണ്. അനു ഇപ്പോൾ എല്ലാ പടങ്ങളിലും നിറഞ്ഞ് നിൽക്കുകയാണ്. ഈ സിനിമയ്ക്ക് മുമ്പും ചെറിയ ചില പടങ്ങൾ ചെയ്തിരുന്നു. ഇതിന് ശേഷമാണ് അയ്യപ്പനും കോശിയുമൊക്കെ ചെയ്യുന്നത്. അനു മോഹൻ നല്ല നടനാണ്. ഭാവിയിലെ പൃഥ്വിരാജാണ് അനു മോഹൻ, അതാവും. ഉറപ്പാണ്,' അദ്ദേഹം പറഞ്ഞു.

'ലിയോണ ലിഷോയിയും ചിത്രത്തിലുണ്ടായിരുന്നു. അതൊരു നല്ല സബ്ജക്ടായിരുന്നു. ഒരു വർഷത്തോളമെടുത്തു ഷൂട്ട് ചെയ്ത് തീർക്കാൻ. മൈസൂർ, ഡൽഹി, ഹിമാചൽപ്രദേശ്, സിക്കിം, യു.പി എന്നി സ്ഥലങ്ങളിൽ പോയിട്ടാണ് സിനിമ ചെയ്തതത്. ആ പടം നന്നായി ചെയ്തു ഞങ്ങൾ. പക്ഷേ കൊവിഡിന്റെ പ്രശ്നം വന്നതു കൊണ്ട് വേണ്ടത്ര നല്ല രീതിയിൽ റിലീസ് ചെയ്യാനോ ശ്രദ്ധിക്കാനോ കഴിഞ്ഞില്ല,'
ഫെസ്റ്റിവലുകളിലേക്ക് ഒന്നും അയക്കാൻ കഴിഞ്ഞില്ല. പിന്നെ രണ്ട് വർഷത്തേക്ക് ഫെസ്റ്റിവലുകളൊന്നും നടന്നതുമില്ലല്ലോ . വിദേശ ഫെസ്റ്റിവലിൽ കൊടുക്കാമെന്ന പ്രതീക്ഷകളുണ്ടായിരുന്നു. എന്നാൽ ലോകത്ത് ഒരിടത്തും കഴിഞ്ഞ രണ്ട് വർഷമായി അങ്ങനെ ഫെസ്റ്റിവലൊന്നും നടന്നില്ല,'

'സംസ്ഥാന അവാർഡിന് അയച്ചെങ്കിലും വേണ്ടത്ര പരിഗണന കിട്ടിയില്ല. അങ്ങനത്തെ ഒരു സബ്ജെക്ട് അവർക്ക് ഇഷ്ടപ്പെടാത്തത് കൊണ്ടാവും. ടിബറ്റിന്റെ കാര്യത്തിൽ ചൈനയാണല്ലോ അക്രമകാരികൾ. അതുകൊണ്ട് ചൈന വിരുദ്ധമായ, ഒരു ഫ്രീ ടിബറ്റിനെ പറ്റി ചിത്രത്തിൽ പറയുന്നുണ്ട്. ചൈനക്ക് വിരുദ്ധമായ കമന്റും കാര്യങ്ങളും അതിൽ വരുന്നുണ്ട്. അതുകൊണ്ട് ഞങ്ങൾക്ക് ഒരു അവഗണന വന്നിട്ടുണ്ട് എന്നുള്ളത് സത്യമാണ്. ഇപ്പോൾ എല്ലാം രാഷ്ട്രീയമാണല്ലോ,' സമദ് മങ്കട പറഞ്ഞു.


Click it and Unblock the Notifications











