അമ്മയും അച്ഛനും ഏതൊക്കെയോ രൂപത്തിൽ എന്റെയൊപ്പമുണ്ട്, ചതുരം കണ്ടശേഷം കുറെ സ്ത്രീകൾ നന്ദി പറഞ്ഞു: സിദ്ധാർഥ്
മലയാളത്തിലെ എക്കാലത്തെയും മികച്ച സംവിധായകരിൽ ഒരാളായ ഭരതന്റെയും അതുല്യ നടി കെ പി എ സി ലളിതയുടെയും മകനാണ് സിദ്ധാർഥ് ഭരതൻ. മലയാള സിനിമ കണ്ട രണ്ടു വലിയ പ്രതിഭകളുടെ മകനായ സിദ്ധാർഥ്. ഇരുവരുടെയും പാത പിന്തുടർന്നാണ് സിനിമയിലേക്ക് എത്തുന്നത്. ഇന്ന് മലയാള സിനിമയിൽ ഒരിടം കണ്ടെത്തിയ സംവിധായകനും നടനുമാണ് സിദ്ധാർഥ് ഭരതൻ.
അടുത്തിടെയാണ് സിദ്ധാർത്ഥിന്റെ ഏറ്റവും പുതിയ ചിത്രമായ ചതുരം റിലീസ് ചെയ്തത്. സ്വാസിക, റോഷൻ മാത്യു, അലൻസിയർ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ഒരിടവേളയ്ക്ക് ശേഷം മലയാളത്തിൽ എത്തുന്ന ഇറോട്ടിക് ഴോണറിൽ ഉള്ള ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.

സിദ്ധാർത്ഥിന്റെ സംവിധാന കരിയറിലെ നാലാമത്തെ സിനിമയാണ് ചതുരം. ചിത്രത്തിന്റെ ടീസറും ട്രെയിലറും പുറത്തുവന്നത് മുതൽ വലിയ ചർച്ചകളാണ് സിനിമയെ സംബന്ധിച്ച് സാമൂഹിക മാധ്യമങ്ങളിൽ ഉൾപ്പെടെ നിറഞ്ഞു നിന്നത്. ചതുരത്തിലൂടെ സിദ്ധാർഥ് മലയാള സിനിമയിൽ പുതിയ പരീക്ഷണങ്ങൾ നടത്തുമ്പോൾ അച്ഛൻ ഭരതനെയും പ്രേക്ഷകർ ഓർക്കുന്നുണ്ട്. ഒരു കാലത്ത് മലയാള സിനിമയിൽ വലിയ മാറ്റങ്ങൾക്ക് വഴിവെച്ച സംവിധായകൻ ആയിരുന്നു അദ്ദേഹം.

ഭരതൻ സിനിമകൾ മറ്റെല്ലാ സംവിധായകരെയും സ്വാധീനിക്കുന്നത് പോലെ തന്നെയും സ്വാധീനിക്കാറുണ്ടെന്ന് സിദ്ധാർഥ് പറയുന്നു. അച്ഛനും അമ്മയും ഏതൊക്കെയോ രൂപത്തിൽ ഇപ്പോഴും തന്റെയൊപ്പം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലാണ് സിദ്ധാർഥ് ഇക്കാര്യം പറഞ്ഞത്. സിദ്ധാർത്ഥിന്റെ വാക്കുകൾ ഇങ്ങനെ.

'അച്ഛനും അമ്മയും ഏതൊക്കെയോ രൂപങ്ങളിൽ ഇപ്പോഴും എന്റെ കൂടെയുണ്ട്. ഭരതൻ സിനിമകൾ ഇപ്പോഴത്തെ ചെറുപ്പക്കാരായ സംവിധായകരെ എങ്ങനെയാണോ സ്വാധീനിക്കുന്നത്, അതുപോലെ എന്നെയും സ്വാധീനിക്കുന്നുണ്ട്. അച്ഛന്റെ മരണത്തിനു ശേഷമാണ് അദ്ദേഹത്തിന്റെ സിനിമകളുടെ ആഴം കൂടുതൽ മനസ്സിലായത്,'
'കെ പി എ സി ലളിത എന്ന മലയാളത്തിലെ അതുല്യ നടി എന്റെ അമ്മയായിരുന്നു എന്നത് എനിക്ക് നൽകുന്ന അഭിമാനവും ഏറെയാണ്. എന്റെ ജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങളിൽ എല്ലാം അമ്മയായും സുഹൃത്തായുമൊക്കെ അവർ കൂടെ ഉണ്ടായിരുന്നു. എന്റെ ഏറ്റവും വലിയ കൗൺസലർ എന്റെ അമ്മയായിരുന്നു,' സിദ്ധാർഥ് പറഞ്ഞു.

സംവിധയകനായും നടനായും ഇനിയും മലയാള സിനിമയിൽ നിറഞ്ഞു നിൽക്കാനാണ് തന്റെ ആഗ്രഹമെന്നും സിദ്ധാർഥ് പറയുന്നുണ്ട്. സംവിധായകൻ എന്ന മേൽവിലാസത്തിൽ ഇനിയും കുറെ സിനിമകൾ ചെയ്യണമെന്നുണ്ട്. സൗബിൻ ഷാഹിർ നായകനായ ജിന്ന് ആണ് ഇനി ഇറങ്ങാനുള്ളത്. എനിക്കു വലിയ പ്രതീക്ഷകളുള്ള സിനിമയാണ് അത്,'
'ഒരു നടൻ എന്ന വേഷവും ഇതോടൊപ്പം കൊണ്ടു പോകണമെന്ന് ആഗ്രഹമുണ്ട്. ഷെയ്ൻ നിഗമും സണ്ണി വെയ്നും ഞാനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന വേല എന്ന സിനിമയാണ് ഇനി വരാനുള്ളത്. നടനായിട്ടാണെങ്കിലും സംവിധായകനായിട്ടാണെങ്കിലും നല്ല സിനിമകളുടെ ഭാഗമായി ഏറെ ദൂരം സഞ്ചരിക്കണം എന്നാണ് ആഗ്രഹമെന്നും സിദ്ധാർഥ് കൂട്ടിച്ചേർത്തു.

ചതുരം കണ്ടശേഷം സാമൂഹിക മാധ്യമങ്ങളിലൂടെ കുറെ സ്ത്രീകൾ തന്നെ ബന്ധപ്പെട്ടിരുന്നെന്നും അവരുടെ ശബ്ദം കേൾപ്പിക്കാൻ ശ്രമിച്ചതിനു നന്ദി പറഞ്ഞെന്നും സിദ്ധാർഥ് പറയുന്നുണ്ട്. സിനിമയോട് താൻ പൂർണമായും നീതി പുലർത്തിയത് കൊണ്ടാകാം സിനിമ സ്വീകരിക്കപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു. സിനിമയിൽ ലൈംഗികതയുണ്ട്. പക്ഷേ, അതു മാത്രമാണ് ആ സിനിമ പറയുന്നതെന്നു കരുതരുതെന്നും സിദ്ധാർഥ് ഭരതൻ പറഞ്ഞു.


Click it and Unblock the Notifications











