ഒടുവിലത്തെ രണ്ട് മൂന്ന് ദിവസം ഒന്നും മിണ്ടിയില്ല, വയ്യ എന്ന് ഒരിക്കലും പറഞ്ഞിട്ടില്ല; സോമനെക്കുറിച്ച് ഭാര്യ
മലയാള സിനിമയ്ക്ക് ഒരിക്കലും മറക്കാനാകാത്ത നടനാണ് സോമന്‍. നായകനായും വില്ലനായും സഹ നടനായുമെല്ലാം സിനിമയില്‍ നിറഞ്ഞു നിന്ന താരമാണ് സോമന്‍. എയര്‍ഫോഴ്‌സിലായിരുന്നു സോമന്‍. പിന്നീടാണ് സിനിമയിലെത്തുന്നത്. ആരാധകരുടെ മനസില്‍ എന്നെന്നും ഓര്‍ത്തിരിക്കുന്ന ഒരുപാട് കഥാപാത്രങ്ങളും സിനിമകളും സോമന്‍ സിനിമാപ്രേമികള്‍ക്ക് സമ്മാനിച്ചിട്ടുണ്ട്.
ആനക്കാട്ടില്‍ ഈപ്പച്ചന്‍ എന്ന മലയാള സിനിമ കണ്ട ഏറ്റവും പവര്‍ഫുള്‍ കഥാപാത്രങ്ങളിലൊന്നിനെ അനശ്വരമാക്കിയ നടനാണ് സോമന്‍. ലേലത്തിലെ ആ കഥാപാത്രത്തിന്റെ മാസിന്റെ തട്ട് എന്നും താണു തന്നെയിരിക്കും. നേരാ തിരുമേനി ഈപ്പച്ചന്‍ പള്ളിക്കുടത്തില്‍ പോയിട്ടില്ല എന്ന് തുടങ്ങുന്ന സോമന്റെ ഡയലോഗ് ഇന്നത്തെ കൊച്ചുകുട്ടികള്‍ക്കുവരെ കാണാപാഠമാണ്.

ലേലം കേരളത്തില്‍ നിറഞ്ഞ് ഓടുമ്പോഴാണ് സോമന്‍ മരിക്കുന്നത്. അദ്ദേഹം ഓര്‍മ്മയായിട്ട് 25 വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുകയാണ്. ഇപ്പോഴിതാ സോമന്റെ അവസാന നാളുകളെക്കുറിച്ച് ഭാര്യ സുജാത പങ്കുവച്ച വാക്കുകള്‍ മനസ് തൊടുകയാണ്. ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സുജാത സോമന്റെ രോഗത്തെക്കുറിച്ചും ആശുപത്രി വാസത്തെക്കുറിച്ചുമൊക്കെ സംസാരിക്കുന്നത്. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.
1997 നവംബര്‍ 12 നാണ് എംജി സോമന്‍ എറണാകുളത്തെ ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തുന്നത്. കൃത്യം ഒരു മാസത്തെ ആശുപത്രി വാസം. ഡിസംബര്‍ 12 ന് മരണം. തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു ആ വിയോഗം. ഉല്ലാസം നിറഞ്ഞ ഒരു തീവണ്ടി യാത്രയ്ക്കിടയിലാണ് രോഗം അദ്ദേഹത്തെ ഉലച്ചു തുടങ്ങുന്നത്. ഗര്‍ഭിണിയായ മകളെ കാണാന്‍ ജമ്മുവിലേക്ക് പോവുകയായിരുന്നു. ട്രെയിനില്‍ തന്നെ പോകണമെന്ന് അദ്ദേഹത്തിന് വാശിയായിരുന്നുവെന്നാണ് സുജാത ഓര്‍ക്കുന്നത്.
യാത്രയില്‍ പതിവില്ലാത്ത ക്ഷീണമുണ്ടായിരുന്നു. കാലിലൊക്കെ നീരും. ചോദിച്ചപ്പോള്‍ കുഴപ്പമൊന്നുമില്ലെന്നാണ് പറഞ്ഞത്. ജമ്മുവില്‍ എത്തിയപ്പോള്‍ ആരോഗ്യസ്ഥിതി മോശമായി. എറണാകുളത്തെ പിവിഎസ്സില്‍ കാണിക്കണമെന്നായിരുന്നു അദ്ദേഹത്തിന്. നാട്ടിലേക്ക് വരികയും അവിടെ അഡ്മിറ്റാവുകയും ചെയ്തു. ആ സമയത്ത് പുറത്ത് ലേലത്തിന്റെ വിജയാഘോഷം നടക്കുകയായിരുന്നുവെന്നും അവര്‍ പറയുന്നുണ്ട്.
സോമേട്ടന്റെ ശരീരം ക്ഷീണിച്ച് മുഖം ഒക്കെ ഇരുണ്ടിട്ടുണ്ട്. മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. കുറച്ച് ദിവസത്തിനകം സ്ഥിതി വഷളായി. ഒടുവിലത്തെ രണ്ട് മൂന്ന് ദിവസം ഒന്നും മിണ്ടിയില്ല. അതുവരെ വര്‍ത്തമാനമൊക്കെ പറഞ്ഞിരുന്ന ആളാണ്. വയ്യ എന്നൊരു വാക്ക് സോമേട്ടന്‍ ഒരിക്കല്‍ പോലും പറയുന്നത് ഞാന്‍ കേട്ടിട്ടില്ല. എന്റെ അറിവില്‍ അതിന് മുമ്പ് ഒരിക്കലും ആശുപത്രിയില്‍ കിടന്നിട്ടുമില്ല. എപ്പോഴും തിരക്കിലായിരുന്നുവെന്നും സുജാത പറയുന്നു.

ചില ശീലങ്ങള്‍ തിരുത്താന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. എയര്‍ഫോഴ്‌സില്‍ ആയിരുന്ന സമയം മുതല്‍ മദ്യപാനം ഉണ്ട്. എങ്കിലും ഇടയ്ക്കിടെ ഇടവേളയുണ്ടാകും. മലയ്ക്ക് പോകാന്‍ മാലയിട്ടാല്‍ പിന്നെ ഒരു തുള്ളി തൊടില്ല. ആശുപത്രിയിലെ അവസാന ദിവസങ്ങളിലം ഞങ്ങളോട് മലയ്ക്ക് പോകണം എന്ന ആഗ്രഹം പങ്കുവച്ചിരുന്നുവെന്നും സുജാത പറയുന്നു.
സോമേട്ടന്‍ പെട്ടന്നങ്ങ് പോയപ്പോള്‍ ജീവിതം അവസാനിച്ചത് പോലെ തോന്നിയെന്നും അവര്‍ പറയുന്നു. പക്ഷെ മുന്നോട്ട് ജീവിച്ചല്ലേ പറ്റൂ. താന്‍ ബിസിനസില്‍ സജീവമായെന്നും വിഷമങ്ങള്‍ക്ക് ഇരച്ചുകയറാന്‍ ഇടം കൊടുക്കാത്ത വിധത്തില്‍ സ്വയം തിരക്കിലായെന്നും അവര്‍ പറയുന്നു.
സോമന്റെ ആദ്യത്തെ സിനിമ തങ്ങള്‍ രണ്ടു പേരും ഒരുമിച്ചാണ് കണ്ടതെന്നും അവസാന സിനിമയായ ലേലവും ഒന്നിച്ചു തന്നെ കണ്ടുവെന്നും സുജാത പറയുന്നുണ്ട്. സിനിമയും സോമേട്ടന്റെ കഥാപാത്രവും ഒരുപോലെ ഹിറ്റായി. തീയേറ്ററില്‍ ആളുകളൊക്കെ ചുറ്റും കൂടി. കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതിന്റെ സന്തോഷം സോമേട്ടന്റെ മുഖത്ത് ഞാന്‍ കണ്ടു. പക്ഷെ അത് അവസാന സിനിമ ആകുമെന്ന് കരുതിയിരുന്നില്ലെന്നും സുജാത പറയുന്നു.


Click it and Unblock the Notifications











