'ശ്രീദേവിയുടെയും രവികുമാറിന്റെയും രജിസ്റ്റർ മാര്യേജ്; ശശിയുടെ നിർബന്ധത്തിനു വഴങ്ങി സാക്ഷിയായി!': കലൂർ ഡെന്നീസ്
എഴുപതുകളിലും എൺപതുകളിലും മലയാള സിനിമയിൽ തിളങ്ങി നിന്ന നടനാണ് രവികുമാർ. മലയാളത്തിലും തമിഴിലുമായി നൂറിലധികം സിനിമകളിൽ അഭിനയിച്ചിട്ടുള്ള അദ്ദേഹം നിരവധി സിനിമകളിൽ നായകനായും വില്ലനായുമെല്ലാം തിളങ്ങിയിട്ടുണ്ട്. 1975 ൽ പുറത്തിറങ്ങിയ ഉല്ലാസ യാത്ര എന്ന സിനിമയിലൂടെ ആയിരുന്നു രവികുമാറിന്റെ അരങ്ങേറ്റം.
തൊണ്ണൂറുകളുടെ അവസാനത്തോടെ സിനിമ വിട്ട നടൻ ടെലിവിഷനിൽ സജീവമായിരുന്നു. മലയാളത്തിലും തമിഴിലും നിരവധി പരമ്പരകളിൽ അദ്ദേഹം അഭിനയിച്ചു. അടുത്തിടെ ആറാട്ട് എന്ന ചിത്രത്തിലൂടെ വീണ്ടും മലയാള സിനിമയിലേക്ക് അദ്ദേഹം തിരിച്ച് എത്തിയിരുന്നു. മമ്മൂട്ടി നായകനായ സിബിഐ അഞ്ചിലും അദ്ദേഹം അഭിനയിച്ചിരുന്നു.

ഇപ്പോഴിതാ, ഒരുകാലത്ത് മലയാളത്തിലും തമിഴിലും നിറഞ്ഞു നിന്ന നായക നടനായ രവികുമാറിനെ കുറിച്ച് പറയുകയാണ് തിരക്കഥാകൃത്ത് കലൂർ ഡെന്നീസ്. മനോരമയിൽ എഴുതുന്ന പ്രത്യേക കോളത്തിലാണ് നടന്റെ കരിയറിനെ കുറിച്ചും അദ്ദേഹവുമായുള്ള സൗഹൃദത്തെ കുറിച്ചും കലൂർ ഡെന്നീസ് സംസാരിച്ചത്. അദ്ദേഹത്തിന്റെ വാക്കുകൾ വിശദമായി വായിക്കാം തുടർന്ന്.
'ഐ.വി. ശശി ചിത്രങ്ങളാണ് രവികുമാറിന് പ്രണയനായക പട്ടം നേടിക്കൊടുത്തത്. 1975 ൽ റോമിയോയിലൂടെയാണ് രവികുമാറിന്റെ ചലച്ചിത്ര ജീവിതം ആരംഭിക്കുന്നത്. ഐ.വി. ശശിയുടെ ചിത്രങ്ങളിൽ നായകനായതോടെയാണ് രവികുമാറിനെ ജനം ശ്രദ്ധിക്കാൻ തുടങ്ങിയത്. വമ്പൻ ഹിറ്റായ ഐ.വി. ശശിയുടെ അവളുടെ രാവുകളിൽ നായകനായതോടെ രവികുമാർ മലയാളികളുടെ പ്രിയപ്പെട്ട നടനായി മാറി,'
'ഒരു സിനിമാ നടനു വേണ്ട യോഗ്യതകൾ എന്താണെന്ന് ഒക്കെയുള്ള അനുഭവപാഠങ്ങൾ ഉൾക്കൊണ്ടു കൊണ്ടാണ് രവികുമാർ സിനിമ കളരിയിലേക്ക് വരുന്നത്. ഞാൻ തിരക്കഥ എഴുതിയ രണ്ടു ചിത്രങ്ങളിൽ മാത്രമേ രവികുമാർ അഭിനയിച്ചിട്ടുള്ളൂ,'
'1982 ൽ ഞാൻ തിരക്കഥ എഴുതി ജോഷി സംവിധാനം ചെയ്ത കർത്തവ്യത്തിൽ അഭിനയിക്കാനായി വന്നപ്പോൾ അൽപ്പം നെഗറ്റീവ് ടച്ചുള്ള ഒരു കഥാപാത്രമാണെന്നറിഞ്ഞിട്ടും ഒരു പരാതിയോ പരിഭവമോ പറയാതെ വളരെ സന്തോഷത്തോടെയാണ് തന്റെ ഭാഗം രവി അഭിനയിച്ചത്. ശശിയുടെ അവളുടെ രാവുകൾ വരുന്നതിനു മുൻപെ ഞാനും രവികുമാറും തമ്മിൽ പരിചയപ്പെട്ടിട്ടുണ്ട്,'
'1977 ൽ. ഈ മനോഹരതീരത്തിന്റെ തിരക്കഥ വായിച്ചു കേൾപ്പിക്കാനും ചില ആർട്ടിസ്റ്റുകളെ ബുക്ക് ചെയ്യാനും വേണ്ടി അതിന്റെ നിർമാതാക്കളോടൊപ്പം ഞാൻ ഐ.വി.ശശിയെ കാണാൻ ഒരു ദിവസം ഹൈദരാബാദിലേക്കു പോയി. ഹൈദരാബാദിലാണ് ശശിയുടെ അംഗീകാരത്തിന്റെ ഷൂട്ടിങ് നടക്കുന്നത്,'
'ഞങ്ങൾ ഹൈദരാബാദില്‍ ശശിയുടെ സെറ്റിൽ എത്തിയപ്പോൾ രവികുമാറും ശ്രീദേവിയും തമ്മിലുള്ള ഒരു സീൻ എടുക്കാനുള്ള ഒരുക്കത്തിലായിരുന്നു ശശി. രവികുമാറിനെയും ശ്രീദേവിയെയും ശശി എനിക്ക് പരിചയപ്പെടുത്തിയപ്പോൾ രവികുമാർ ചിരിച്ചു കൊണ്ട് എനിക്ക് കൈ തന്നു,'

ഒരു റജിസ്റ്റർ മാര്യേജ് ഓഫിസിന്റെ സെറ്റാണ് അവിടെ ഇട്ടിരുന്നത്. രവികുമാറും ശ്രീദേവിയും ഒളിച്ചോടി റജിസ്റ്റർ മാര്യേജ് ചെയ്യാനെത്തിയിരിക്കുകയാണ്. അപ്പോൾ സാക്ഷികളായി രണ്ടു പേരെ വേണം. അസോസിയേറ്റ് ഡയറക്ടർ കൊണ്ടു വന്ന് നിർത്തിയിരിക്കുന്നത് രണ്ടു തമിഴന്മാരെയാണ്. അതുകണ്ട് ശശി ചൂടായി. അവിടെ തമിഴന്മാരും തെലുങ്കന്മാരുമല്ലാതെ വേറെയാരുമില്ല. അവസാനം ശശി എന്നോടും മാത്യുവിനോടും സാക്ഷികളായിട്ട് നിൽക്കാൻ പറഞ്ഞു.
ഞാൻ മടി പറഞ്ഞെങ്കിലും ശശിയുടെ നിർബന്ധത്തിനു വഴങ്ങി ഒരു സാക്ഷിയായി നിന്നു. ഞാൻ ആദ്യമായി ഒരു മൂവിക്യാമറയുടെ മുൻപിൽ നിൽക്കുന്നത് ഈ ചിത്രത്തിലാണ്. ഞാനും രവികുമാറും തമ്മിൽ അന്ന് മുതലുള്ള സൗഹൃദമാണ്.
കർത്തവ്യത്തിന് ശേഷം രവികുമാറിനെക്കുറിച്ച് ഒരു വിവരവുമുണ്ടായിരുന്നില്ല. രവികുമാർ തമിഴിൽ നല്ല ക്യാരക്ടർ റോളുകൾ ചെയ്തു വീണ്ടും സിനിമയിൽ സജീവമായതായി സുഹൃത്തുക്കൾ പറഞ്ഞ് അറിഞ്ഞു പക്ഷേ പരസ്പരം കാണാനോ ഫോൺ ചെയ്യാനോ എനിക്ക് സമയം കിട്ടിയിരുന്നില്ല. രവിയുടെ ഫോൺ നമ്പറും മാറിയിരുന്നു.
ഒരു ദിവസം പ്രൊഡക്‌ഷൻ കൺട്രോളർ ഷാജി പട്ടിക്കരയെ വിളിച്ച് രവിയുടെ നമ്പർ വാങ്ങി വിളിച്ചു. നീണ്ട മുപ്പത്തിയാറ് വർഷങ്ങൾക്ക് ശേഷമുള്ള ഒരു സൗഹൃദം പുതുക്കലായിരുന്നു അത്. രവി പറഞ്ഞപ്പോഴാണ് ഈയിടെ ഇറങ്ങിയ സിബിഐ ഡയറിക്കുറിപ്പ് 5ലും ആറാട്ടിലും രവി അഭിനയിച്ച കാര്യം അറിയുന്നത്. കരുത്തുള്ള വില്ലനായും അച്ഛൻ വേഷങ്ങളിലും രവിയെ അഭിനയിപ്പിക്കാൻ പല നിർമാതാക്കളും വിളിക്കുന്നുണ്ട്. രവിയുടെ രണ്ടാം വരവ് മലയാള സിനിമയിൽ കരുത്തുറ്റ പുതിയ കഥാപാത്രങ്ങൾക്ക് ജീവൻ പകരുന്നതായിരിക്കും,' കലൂർ ഡെന്നീസ് പറയുന്നു.


Click it and Unblock the Notifications











