ഓവര്‍ടേക്ക് ചെയ്ത കാറില്‍ നിന്നാരോ കൈ വീശി കാണിച്ചു, വൈകിട്ടൊരു ഫോണ്‍ വിളി; ലാലു അലക്‌സ് സിനിമയിലെത്തിയ കഥ
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ലാലു അലക്‌സ്. ചെറിയൊരു ഇടവേളയ്ക്ക് ശേഷം ബ്രോ ഡാഡിയിലൂടെ ഒരു മുഴുനീള വേഷം അവതരിപ്പിച്ചു കൊണ്ട് തിരിച്ചുവന്നിരിക്കുകയാണ് ലാലു അലക്‌സ്. മോഹന്‍ലാലും പൃഥ്വിരാജും ഒരുമിച്ച ചിത്രത്തിലെ ഷോ സ്റ്റീലര്‍ ലാലു അലക്‌സ് ആണെന്നാണ് സിനിമ കണ്ട ആരാധകര്‍ പറയുന്നത്. ഇപ്പോഴിതാ തന്റെ സിനമയിലേക്കുളള എന്‍ട്രിയെക്കുറിച്ചുള്ള ലാലു അലക്‌സിന്റെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്.
എന്‍ ശങ്കര്‍ നായര്‍ സംവിധാനം ചെയത് ഈ ഗാനം റക്കുമോ എന്ന ചിത്രത്തിലൂടെയായിരുന്നു ലാലു അലക്‌സിന്റെ അരങ്ങേറ്റം. എന്നാല്‍ ലാലു അലക്‌സ് ആദ്യമായി അഭിനയിച്ച ആദ്യത്തെ സിനിമ ശങ്കരന്‍ നായരുടെ തന്നെ തരു ഒരു ജന്മം കൂടി എന്ന ചിത്രത്തിലായിരുന്നു. പക്ഷെ ഈ സിനിമ റിലീസ് ആയില്ല. ഈ ചിത്രത്തില്‍ തനിക്ക് വേഷം കിട്ടിയ കഥയാണ് ലാലു അലക്‌സ് തുറന്നു പറയുന്നത്. ദ ക്യൂവിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. താരത്തിന്റെ വാക്കുകളിലേക്ക്.

അതിന്റെ ഫ്‌ളാഷ് ബാക്ക് പറയാം. എനിക്കന്ന് ഉണ്ടായിരുന്നത് ബുള്ളറ്റായിരുന്നു. ഓച്ചിറ കരുനാഗപ്പള്ളി ഭാഗത്തു നിന്നും കഴിഞ്ഞ് ഞാന്‍ വരികയായിരുന്നു. നീണ്ട കര പാലം കഴിഞ്ഞപ്പോള്‍ ഒരു അംബാസിഡര്‍ കാര്‍ എന്നെ ഓവര്‍ ടേക്ക് ചെയ്ത് പോയി. അതില്‍ നിന്നൊരാള്‍ കൈ പുറത്തേക്ക് ഇട്ട് വീശി കാണിക്കുന്നുണ്ടായിരുന്നു. എന്നെ അറിയുന്ന ആരോ അതിലുണ്ടെന്ന് ഞാനും കരുതി. വണ്ടി നിര്‍ത്തിയൊന്നുമില്ല. ഞാനും നിര്‍ത്തിയില്ല. ലോഡ്ജില്‍ ചെന്ന് കുളിയൊക്കെ കഴിഞ്ഞിരിക്കുമ്പോള്‍ എനിക്കൊരു ഫോണ്‍ കോള്‍ വന്നെന്ന് പറഞ്ഞു. താഴെ ചെന്ന് നോക്കുമ്പോള്‍ ജനയുഗത്തില്‍ നിന്നുമാണ് കോള്‍ വന്നതെന്ന് പറഞ്ഞു. വിതുര ബേബി ചേട്ടനാണ് വിളിക്കുന്നത്. ലാലു ഞാനാണ്, തെങ്ങമം സാര്‍ പറഞ്ഞിട്ടാണ് വിളിക്കുന്നത്. നിന്നെ സാര്‍ കാറില്‍ വരുമ്പോള്‍ കണ്ടിരുന്നു. കൈ വീശി കാണിച്ചിരുന്നു. അപ്പോള്‍ വണ്ടി നിര്‍ത്താന്‍ പറ്റാത്തൊരു സാഹചര്യമായിരുന്നുവെന്ന് പറഞ്ഞു.

ലാലു എപ്പോഴാണ് ഫ്രീയാകുന്നത്. ഒന്നിങ്ങോട്ട് വരാന്‍ പറ്റുമോ എന്ന് ചോദിച്ചു. ഞാന്‍ വരാമെന്ന് പറഞ്ഞു. നേരെ ജനയുഗം ഓഫീസിലേക്ക് ചെന്നു. വിതുര ബേബി ചേട്ടനെ വിഷ് ചെയ്ത ശേഷം കാബിന് അകത്തേക്ക് കയറി ചെന്നു. ഞങ്ങള്‍ തമ്മില്‍ ഇടയ്ക്ക് ഇടയ്ക്ക് കാണാറുള്ളതാണ്. സാറിനെ കണ്ടപ്പോള്‍ എടാ നിന്നെ കണ്ടിരുന്നു പക്ഷെ അപ്പോള്‍ നിര്‍ത്താന്‍ പറ്റിയില്ല. കാറില്‍ എന്‍ ശങ്കര്‍നായര്‍ സാറുമുണ്ടായിരുന്നുവെന്ന് പറഞ്ഞു. ഏത് ശങ്കര്‍നായര്‍ എന്ന് ഞാന്‍ ചോദിച്ചു. രാസലീലയും മദനോത്സവുമൊക്കെ മനസില്‍ കിടക്കുകയാണ്. ശങ്കര്‍ നായര്‍ സാര്‍ അവന്‍ ഏതാ എന്ന് ചോദിച്ചുവത്രെ. അവനൊരു മെഡിക്കല്‍ റെപ്പാണെന്നൊക്കെ പറഞ്ഞു. അപ്പോള്‍ അവന് സിനിമയില്‍ അഭിനയിക്കാന്‍ താല്‍പര്യമുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു. അവന് അതേ താല്‍പര്യമുള്ളൂവെന്ന് ഞാന്‍ പറഞ്ഞുവെന്നാണ് സാര്‍ പറയുന്നത്. അവനെ വിളിക്കാന്‍ പറഞ്ഞു. അങ്ങനെയാണ് എന്നെ വിളിക്കുന്നത്.
Recommended Video

നേരെ സാര്‍ ശങ്കരന്‍ നായര്‍ സാറിനെ തിരുവനന്തപുരത്തേക്ക് വിളിച്ചു. ആ ആളിവിടെ വന്നിട്ടുണ്ടെന്ന് പറഞ്ഞു. അപ്പോള്‍ അവന് എന്നാണ് ഒന്ന് തിരുവനന്തപരും വരെ വരാന്‍ പറ്റുക എന്ന് അദ്ദേഹം ചോദിച്ചു. നാളത്തെ തന്നെ വരാമെന്ന് ഞാന്‍ പറഞ്ഞു. അങ്ങനെ ഞാന്‍ തിരുവന്തപുരത്ത് പോയി സാറിനെ കണ്ടു. എനിക്കവിടെ റൂമെടുത്തു. അന്ന് വൈകുന്നേരം തന്നെ എനിക്കൊരു സീന്‍ തന്നു. ആ സിനിമ തരു ഒരു ജന്മം കൂടി. പക്ഷെ ആ സിനിമ ജന്മം കൊണ്ടില്ല. അത് കഴിഞ്ഞ് തിരിച്ച് വന്ന ശേഷം വീരഭദ്രന്‍ എന്നൊരു സിനിമയിലും വേഷം തന്നു. അങ്ങനെ, നീണ്ട കര പാലത്തില്‍ നിന്നുമാണ് എന്റെ യാത്ര തുടങ്ങുന്നത്.


Click it and Unblock the Notifications











