കുതിരപ്പുറത്ത് കയറാൻ 25 ടേക്കെങ്കിലും എടുത്തിട്ടുണ്ട്, കഴിയാതെ വന്നപ്പോൾ ഭയങ്കരമായി വിഷമിച്ചു; സിജു വിൽസൺ
വിനയൻ സംവിധാനം ചെയ്ത് ഓണക്കാലത്ത് തിയേറ്ററുകളിൽ എത്തിയ പത്തൊമ്പതാം നൂറ്റാണ്ട് വലിയ വിജയമായി മാറിയിരിക്കുകയാണ്. ഗംഭീര പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. വിനയന്റെ വമ്പൻ തിരിച്ചുവരവയാണ് ആരാധകർ ചിത്രത്തിലെ പ്രധാന കഥാപാത്രമായ ആറാട്ടുപുഴ വേലായുധ പണിക്കരെ അവതരിപ്പിച്ച സിജു വിൽസന്റെ പ്രകടനവും ഏറെ ശ്രദ്ധനേടിയിരുന്നു.
സിജുവിന്റെ പ്രകടനത്തിന് പ്രേക്ഷകർ കയ്യടിക്കുന്നതിനിടെസിജു വിൽസൺ എടുത്ത ആത്മസമർപ്പണത്തെക്കുറിച്ച് തുറന്നു പറഞ്ഞ് സംവിധായകൻ വിനയനും രംഗത്ത് എത്തിയിരുന്നു. കുതിര സവാരി പരിചയമില്ലാതിരുന്ന സിജുവിന് അനായസമായി അതിന്മേൽ കയറാനും അതിവേഗം സഞ്ചരിക്കാനും സാധിച്ചത് അദ്ദേഹത്തിന്റെ കഠിനാധ്വാനം നിറഞ്ഞ പരിശീലനം കൊണ്ട് മാത്രമാണെന്നും വിനയൻ പറഞ്ഞു. ചിത്രത്തിന്റെ ലൊക്കേഷൻ വിഡിയോ പങ്കുവച്ചായിരുന്നു വിനയൻ തന്റെ നായകനെ പ്രശംസിച്ചത്. റോപ്പിന്റെ സഹായം ഒന്നുമില്ലാതെ സിജു കുതിരപ്പുറത്തു ചാടി കയറുന്നതായിരുന്നു വീഡിയോയിൽ.

സിജുവിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയും ഒരുപാട് പേർ താരത്തെ അഭിനന്ദിച്ച് രംഗത്ത് എത്തുകയും ചെയ്തിരുന്നു. ഇപ്പോഴിതാ, ആ രംഗത്തെ കുറിച്ചും അങ്ങനെ റോപ്പിന്റെ ഒന്നും സഹായമില്ലാതെ കുതിരപ്പുറത്ത് കയറിയതിനെ കുറിച്ചും സംസാരിക്കുകയാണ് സിജു വിൽസൺ. ദി ഫോർത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം. സിജുവിന്റെ വാക്കുകൾ വിശദമായി വായിക്കാം തുടർന്ന്.
'കോളനി സീൻ എടുക്കുന്ന സമയത്താണ് സാർ ഡയലോഗ് പറഞ്ഞ് നേരെ തിരിഞ്ഞ് കുതിരപ്പുറത്ത് ചാടിക്കയറി കുതിരയെ തിരിച്ചിട്ട് പോകണമെന്ന് പറയുന്നത്. കുതിരയോട്ടം പഠിക്കുന്ന സമയത്ത് ഒന്നും ഞാൻ ചാടിക്കയറാൻ പഠിച്ചിട്ടില്ല. ട്രെയിനറുടെ അസിസ്റ്റന്റ് പിള്ളേരോട് ചോദിച്ച് പഠിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. പക്ഷേ എത്ര ശ്രമിച്ചിട്ടും കയറാൻ പറ്റിയില്ല. എന്നാലും ലൈറ്റ് പോകുന്നത് പരിഗണിച്ച് കയറാൻ പറ്റുമെന്ന പ്രതീക്ഷയിൽ ടേക്ക് പോകാമെന്ന് പറഞ്ഞു.'

'ഏറ്റവും കുറഞ്ഞത് ഒരു 25 ടേക്ക് എങ്കിലും എടുത്തിട്ടുണ്ട്. കോളനിയിലുള്ള ആർട്ടിസ്റ്റുകളൊക്കെ കണ്ടുകൊണ്ടിരിക്കുവാണ്. ഇരുപഞ്ചാമത്തെ തവണയും ശരിയാകാതെ വന്നപ്പോൾ സാറ് പറഞ്ഞു, കുഴപ്പമില്ല, നീ കുതിരപ്പുറത്ത് കയറി ഇരുന്നോ. കുതിര തിരിഞ്ഞുപോകുന്ന രീതിയിൽ ഷൂട്ട് ചെയ്യാം എന്ന്. അങ്ങനെ ആ ഷോട്ട് എടുത്തു. ലൈറ്റും പോയി. പാക്കപ്പും പറഞ്ഞു,'
'എനിക്കാണേൽ ഇത് ചെയ്യാൻ കഴിയാത്തതിന്റെ വിഷമം ഭയങ്കരമായിരുന്നു. ഞാൻ ആകെ ഡൗൺ ആയി ഇരിക്കുന്നത് കണ്ട് ട്രെയിനർ യൂസഫ് എന്തുപറ്റി എന്ന് എന്നോട് ചോദിച്ചു, അങ്ങനെ അദ്ദേഹം എനിക്ക് കുതിരപ്പുറത്ത് കയറാനുള്ള ടെക്‌നിക് പറഞ്ഞു തന്നു. എഫേർട്ടും എനർജിയും മാത്രം പോരാ ഒപ്പം ഈ ഒരു ചെറിയ ടെക്നിക്കും കൂടി വേണമെന്ന് എനിക്ക് മനസിലായി.

അങ്ങനെ ഞാൻ രണ്ട് തവണ ചെയ്തപ്പോഴേക്കും ശരിയായി. എനിക്ക് കോൺഫിഡൻസ് ആയി. വിനയൻ സാറിനെ ഓടിച്ചെന്നു കണ്ടു. ഞാൻ റെഡിയാണ് സാർ. നമുക്കത് ഒന്നുകൂടി എടുക്കാമെന്ന് പറഞ്ഞു. ലൈറ്റ് പോയല്ലോ. നീ അത്ര കോൺഫിഡന്റ് ആണെങ്കിൽ നാളെ രാവിലെ റീഷൂട്ട് ചെയ്യാമെന്ന് സാർ പറഞ്ഞു. രാവിലെ ഷൂട്ടിന് റെഡിയായി വന്നു. കുതിരയുടെ പിന്നിൽ നിന്നായിരുന്നു ക്യാമറ. തലേദിവസം മുഴുവൻ ഞാൻ ചാടിക്കയറാൻ നോക്കുന്നതും പരാജയപ്പെടുന്നതുമെല്ലാം കോളനിയിലുള്ള ആർട്ടിസ്റ്റുകളെല്ലാം കണ്ടതാണ്,'
'പാവത്തിന് പറ്റുന്നില്ലല്ലോ എന്നൊരു സഹതാപവും അവർക്കെന്നോട് ഉണ്ടായിരുന്നു. ആക്ഷൻ പറഞ്ഞു. ഞാൻ ഒറ്റയടിക്ക് ചാടിക്കയറി കുതിരപ്പുറത്തിരുന്നു. ചുറ്റും നോക്കിനിന്നവരെല്ലാം കയ്യടിച്ചു. അപ്പോൾ ക്യാമറമാൻ ഷാജിയേട്ടൻ, എന്താണിത്, ഇത് ഷോട്ടാണ്. എന്താണെല്ലാവരും കയ്യടിക്കുന്നത്? എന്നൊക്കെ ചോദിച്ചു. രണ്ടാം വട്ടവും ഞാൻ എളുപ്പത്തിൽ തന്നെ കുതിരപ്പുറത്തേയ്ക്ക് ചാടിക്കയറി. പിന്നെ ആവശ്യമുണ്ടെങ്കിലും ഇല്ലെങ്കിലും ഓരോ തവണയും ഞാൻ അങ്ങനെ മാത്രമേ കുതിരപ്പുറത്ത് കയറിയിട്ടുള്ളൂ,' സിജു വിൽസൺ പറഞ്ഞു.


Click it and Unblock the Notifications











