കുങ്കുമപ്പൂവ് ടൈപ്പ് ഏഴരമണി സാഹിത്യത്തിന് പോലും ഇതിനേക്കാള്‍ മര്യാദയുണ്ട്; റിഗ്രസീവ് സിനിമ!
ഒരിടവേളയ്ക്ക് ശേഷം സത്യന്‍ അന്തിക്കാടും ജയറാമും ഒരുമിച്ച സിനിമയായിരുന്നു മകള്‍. നാളുകള്‍ക്ക് ശേഷം മീര ജാസ്മിന്റെ അഭിനയത്തിലേക്കുള്ള സിനിമ കൂടിയാിരുന്നു മകള്‍. കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ ഒടിടി റിലീസ്. പ്രതീക്ഷകള്‍ ഒരുപാടുണ്ടായിരുന്നുവെങ്കിലും ചിത്രത്തിന് പ്രേക്ഷകരില്‍ നിന്നും മോശം പ്രതികരണങ്ങളാണ് ലഭിക്കുന്നത്.
ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചുള്ള ആര്‍ജെ സലീമിന്റെ കുറിപ്പ് ശ്രദ്ധ നേടുകയാണ്. ഒരുപക്ഷെ ഈയടുത്ത കാലത്തു മലയാളത്തില്‍ ഇറങ്ങിയ ഏറ്റവും റിഗ്രസീവായ സിനിമയാവും സത്യന്‍ അന്തിക്കാടിന്റെ മകള്‍ എന്നാണ് സലീം പറയുന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

''ഒരുപക്ഷെ ഈയടുത്ത കാലത്തു മലയാളത്തില്‍ ഇറങ്ങിയ ഏറ്റവും റിഗ്രസീവായ സിനിമയാവും സത്യന്‍ അന്തിക്കാടിന്റെ മകള്‍.
പുതുതായി ഒന്നും പറയാനില്ലാത്ത, അതിലെ പ്രധാന കഥാപാത്രങ്ങളായ പുതിയ പിള്ളേരെക്കുറിച്ചു മുള്ളിത്തെറിച്ച ധാരണ പോലുമില്ലാത്ത, സീരിയല്‍ നിലവാരത്തിനും താഴെയുള്ള പൈങ്കിളി ടൈപ്പ് അറുപഴഞ്ചന്‍ അന്യായത്തിനെ സത്യന്‍ അന്തിക്കാടിന്റെ സ്ഥിരം അമ്മാവന്‍ ഉപദേശത്തില്‍ ചാലിച്ചെഴുതിയ മഹാകാവ്യമാണ് മകള്‍ എന്നത് തല്‍ക്കാലം മാറ്റി വെയ്ക്കാം'' സലീം പറയുന്നു.
''അതൊക്കെ സിനിമാറ്റിക് ആയ കാര്യമാണെന്നെങ്കിലും പറഞ്ഞു ഇപ്പോഴത്തേയ്ക്ക് ജാമ്യം കൊടുക്കാം. പക്ഷെ റിഗ്രസീവ് എന്ന് പറയാനുള്ള കാരണമതല്ല.
ഈ സിനിമ ആദ്യമായും അവസാനമായും പറയുന്നത് ഒരു നല്ല കുടുംബം ഉണ്ടാവണമെങ്കില്‍ സ്ത്രീ വീട്ടിലിരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചാണ്.
കുങ്കുമപ്പൂവ് ടൈപ്പ് ഏഴരമണി സാഹിത്യത്തിന് പോലും ഇതിനേക്കാള്‍ മര്യാദയുണ്ട്.
പ്രായപൂര്‍ത്തിയായ മകളെ ഒറ്റയ്ക്കു നോക്കാനുള്ള കെല്‍പ്പില്ലാത്ത അച്ഛന്‍. അമ്മയാണെങ്കില്‍ വേറൊരു ജില്ലയില്‍ ജോലി കിട്ടി അവിടെയാണ് താമസം. ഹോ എന്തൊരു കഷ്ടം'' സലീം പറയുന്നു.

''ഒരു ജില്ലയില്‍ നിന്ന് അടുത്ത ജില്ലയിലേക്ക് വീക്കെന്‍ഡില്‍ പോലും എത്തിപ്പെടാന്‍ പറ്റാത്ത ദൂരമാണുള്ളതെന്ന് സത്യന്‍ അന്തിക്കാട് പറഞ്ഞപ്പോഴാണ് അറിയുന്നത്.
ഈ മൂന്നാംകിട മെലോയിലേക്കാണ് അച്ഛന്‍ മകള്‍ ബന്ധത്തിന്റെ മഹത്വം പഠിപ്പിക്കാന്‍ ഇഖ്ബാല്‍ കുറ്റിപ്പുറം മറുനാട്ടില്‍ നിന്നൊരു ഗുണ്ടാ കഥാപാത്രത്തെ കൂടി കെട്ടിയിറക്കുന്നത്.
മലയാളത്തിലെ കുടുംബ മഹത്വ ക്ലാസ് പോരാഞ്ഞിട്ടാവും ഇനി കന്നടയിലും കൂടെ ക്ലാസെടുപ്പ്. സിനിമയുടെ ക്‌ളൈമാക്‌സ് ആണ് കിടു. ഒരുപക്ഷെ അന്‍പതുകളിലോ അറുപതുകളിലോ ഇറക്കേണ്ട കള്‍ട്ട് സാധനമാണ്'' എ്ന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്.

''വീട്ടില്‍ ഫോണ്‍ വിളിച്ചിട്ട് കിട്ടാത്തതുകൊണ്ട് ജോലി രാജിവെച്ചിട്ടു അന്യ ജില്ലയില്‍ നിന്ന് അതീവ ദൂരം താണ്ടിയെത്തുന്ന അമ്മ കം ഭാര്യ.
ഒരു സന്തുഷ്ട കുടുംബത്തിന് അമ്മ എപ്പോഴും വീട്ടിലുണ്ടാവണമെന്ന ഒരു നൂറ്റാണ്ട് പഴക്കം ചെന്ന ഫ്രഷ് മെസേജ് ഡെലിവര്‍ ചെയ്തുകൊണ്ട് സത്യേട്ടന്‍ ബ്രില്യന്‍സ് അവസാനിക്കുകയാണ്.
അമ്മ ജീവിക്കേണ്ടത് മകള്‍ക്കു വേണ്ടിയാണ് എന്നാണ് പറഞ്ഞൊപ്പിച്ചു വെയ്ക്കുന്നത്. അപ്പൊ ഈ അമ്മയും ആരുടെയെങ്കിലും മകളല്ലേ... ?
അതായത് മീരാ ജാസ്മിന്റെ മകള്‍ക്ക് എന്നെങ്കിലും ഒരു മകളുണ്ടായാല്‍ തൊട്ടടുത്ത ദിവസം മുതല്‍ അവള്‍ ജീവിക്കേണ്ടത് ആ മകള്‍ക്ക് വേണ്ടിയാണു'' എന്നും അദ്ദേഹം ചോദിക്കുന്നു.
''അങ്ങനെ ഒരിക്കലും സ്വന്തമാകാത്ത ജീവിതം ജീവിച്ചുകൊണ്ട് അവര്‍ നിരന്തരമായി അടുത്ത തലമുറയ്ക്ക് വേണ്ടി സ്വയം ബലികൊടുത്തുകൊണ്ടേയിരിക്കണം.
കടുവ സിനിമയിലെ പൊളിറ്റിക്കലി ഇന്‍കറക്റ്റ് ആയ ഡയലോഗിനെതിരെ ഉണ്ടായ പ്രതിഷേധത്തിന്റെ ആയിരത്തിലൊന്ന് ഈ സിനിമയുടെ റിഗ്രസീവ്നെസിനെതിരെ ഉണ്ടാവില്ല.
കാരണം സിനിമയിലാരും മോശമായി സംസാരിക്കുന്നില്ല, പൊളിക്കലി തെറ്റായ വാക്കോ വാചകമോ പറയുന്നില്ല. ഡയലോഗിലല്ല സിനിമയുടെ കുഴപ്പമിരിക്കുന്നത്, സിനിമയുടെ ഉള്ളടക്കം തന്നെയാണ് കുഴപ്പം. നമുക്ക് ഡയലോഗ് നോക്കാനല്ലേ സാറേ അറിയൂ... ''

കടുവ പോലത്തെ സിനിമകളേക്കാള്‍ പത്തിരട്ടി അപകടകരമാണ് മകള്‍ പോലത്തെ ഷുഗര്‍ കോട്ടഡ് വിഷങ്ങള്‍ എന്നാണ് സലീം പറയുന്നത്. ഒരു വീട്ടില്‍ കുടുംബസമേതം കാണാന്‍ ഈ സിനിമ ടീവിയിലിട്ടു എന്നിരിക്കട്ടെ. ആ കുടുംബത്തിലെ ഓരോ സ്ത്രീയ്ക്കും അവര്‍ ജോലിക്ക് പോകുന്നതിന്റെ ഗില്‍റ്റോടെയല്ലാതെ ഈ സിനിമ കണ്ടു തീര്‍ക്കാനാവില്ലെന്നും അദ്ദേഹം പറയുന്നു.
കുടുംബത്തിന് വേണ്ടുന്ന അറ്റന്‍ഷന്‍ തങ്ങള്‍ കൊടുക്കുന്നില്ലല്ലോ എന്ന കുറ്റബോധം അവരിലുണ്ടാക്കിയാണ് സിനിമ അവസാനിക്കുന്നത്. പുരുഷന്മാര്‍ക്ക് സ്വയമൊരു അവഗണിക്കപ്പെടുന്ന ഇരയായും തോന്നും. സത്യന്‍ അന്തിക്കാടിന് എന്നെങ്കിലും ബോധമുണ്ടാവും എന്ന പ്രതീക്ഷ അസ്ഥാനത്താണ്. മുപ്പതു വര്‍ഷങ്ങള്‍ക്ക് ശേഷവും സന്ദേശം ക്ലാസിക്കെന്നു വിചാരിച്ചു വെച്ചിരിക്കുന്നയാളോട് എന്ത് പറഞ്ഞിട്ടും കാര്യമുണ്ടെന്ന് തോന്നുന്നില്ല.
മെച്യുരിറ്റിയില്ലാത്ത യുവ തലമുറയെന്ന ഒരു ഉപദേശം തിരിച്ചു കേള്‍ക്കാമെന്നല്ലാതെ എന്നു പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.


Click it and Unblock the Notifications











