സെറ്റിലെത്തിയ മദ്യപൻ ലോഹിതദാസിനെ ആക്രമിച്ചു; അയാളെ കൈകാര്യം ചെയ്തു, പക്ഷെ..!; മാഫിയ ശശി പറയുന്നു
സ്റ്റണ്ട് മാസ്റ്റർ എന്ന് പറയുമ്പോൾ മലയാളികളുടെ മനസിലേക്ക് ആദ്യം ഓടി വരുന്ന മുഖമായിരിക്കും മാഫിയ ശശിയുടേത്. നടനാവാൻ ആഗ്രഹിച്ച് സിനിമയിൽ എത്തിയ അദ്ദേഹം കുറച്ചു സിനിമകളിൽ അഭിനയിച്ചെങ്കിലും പിന്നീട് സ്റ്റണ്ട് മാസ്റ്ററായി മാറുകയായിരുന്നു. മലയാളത്തിന് പുറമെ തെന്നിന്ത്യൻ സിനിമകളിലും ബോളിവുഡിലും എല്ലാം മാഫിയ ശശി സജീവമാണ്.
മലയാളത്തിലെ സൂപ്പർ താരങ്ങളായ മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, എന്നിവരുടെയെല്ലാം പഴയ ഹിറ്റ് ഇടികൾക്ക് പിന്നിൽ മാഫിയ ശശിയാണ്. ഇന്ന് ആക്ഷൻ ഇവരെ കാണാൻ പ്രേക്ഷകർ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതിന് കാരണക്കാരനും അദ്ദേഹം തന്നെ. അടുത്തിടെ ദേശീയ അവാർഡും മാഫിയ ശശിയെ തേടി എത്തിയിരുന്നു. സച്ചി സംവിധാനം ചെയ്ത പൃഥ്വിരാജ് ചിത്രം അയ്യപ്പനും കോശിയിൽ സംഘടനം ഒരുക്കിയതിനാണ് പുരസ്‌കാരം ലഭിച്ചത്.

സിനിമയിൽ തല്ലു പഠിപ്പിക്കുന്ന ആളാണെങ്കിലും യഥാർത്ഥ ജീവിതത്തിൽ വളരെ സൗമ്യനായ വ്യക്തിയാണ് മാഫിയ ശശി. ആരുമായും ഒരു വഴക്കിനും പോകാത്ത ആളാണ് അദ്ദേഹം. എന്നാൽ ഒരിക്കൽ ഒരാളെ കൈയേറ്റം ചെയ്യേണ്ടി വന്നിട്ടുണ്ട് അദ്ദേഹത്തിന്. അതും സിനിമ ഷൂട്ടിങ് ലൊക്കേഷനിൽ വച്ച്. ആ അനുഭവം പങ്കുവയ്ക്കുകയാണ് മാഫിയ ശശി. മാധ്യമം കുടുംബത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മാഫിയ ശശിയുടെ വാക്കുകൾ ഇങ്ങനെ.
'ദിലീപും ലാലും നായകരായെത്തിയ ലോഹിതദാസ് ചിത്രം ഓർമച്ചെപ്പിെൻറ ഷൂട്ട് പൊള്ളാച്ചിയിൽ പുരോഗമിക്കുകയായിരുന്നു. റോഡിൽ ചിത്രീകരണം നടക്കുമ്പോൾ മദ്യപിച്ചെത്തിയ ഒരാൾ ഷൂട്ടിങ് തടയാനും ലോഹിതദാസിനെ ആക്രമിക്കാനും ശ്രമിച്ചു. ഭാഷയറിയുന്നതിനാൽ ഞാൻ അയാളെ പിടിച്ചുമാറ്റാനെത്തി. എന്നാൽ അയാൾ എന്റെ നേർക്കും ആക്രോശിച്ചെത്തി പിടിച്ചുതള്ളി. ഇതോടെ ഞാനും നടൻ ബാബുരാജും ചേർന്ന് വില്ലനെ കൈകാര്യം ചെയ്തു,'

'ഷൂട്ടിങ് അലങ്കോലമാക്കാൻ എത്തിയയാൾ ആ നാട്ടിലെ രാഷ്ട്രീയ നേതാവും പ്രമാണിയുമാണെന്ന് പിന്നീടാണ് അറിയുന്നത്. ഇതോടെ തിരിച്ചടിയുണ്ടായി. ഷൂട്ടിങ് മുടങ്ങുമെന്ന സ്ഥിതിവന്നു. സാധനങ്ങൾപോലുമെടുക്കാതെ എന്നെയും ബാബുരാജിനെയും ലോറിയിൽ സ്ഥലത്തുനിന്നു മാറ്റിയ ലോഹിതദാസ് ഷൂട്ടിന് പാക്കപ് പറഞ്ഞു. പിന്നീട് മൂന്നാറിലാണ് രംഗങ്ങൾ ചിത്രീകരിച്ചത്,' അദ്ദേഹം പറഞ്ഞു.
സംഘടന രംഗങ്ങൾ ചിത്രീകരിക്കുന്നതിലെ അപകട സാധ്യതയെ കുറിച്ചെല്ലാം മാഫിയ ശശി സംസാരിക്കുന്നുണ്ട്. സിനിമയിൽ ഏറ്റവും ബുദ്ധിമുട്ടും അപകടസാധ്യതയുമുള്ള പണിയാണ് സംഘട്ടന രംഗങ്ങൾ എന്ന് അദ്ദേഹം പറഞ്ഞു. 'ഉയർത്താൻ ഉപയോഗിക്കുന്ന കയർ, സുരക്ഷാമെത്ത, അപകടകരമായ രംഗങ്ങൾ ചിത്രീകരിക്കുമ്പോൾ കൂടിനിൽക്കുന്നവരുടെ സുരക്ഷ തുടങ്ങിയവയിൽ ശ്രദ്ധവേണം. മമ്മൂക്കയും ലാലേട്ടനും പോലെയുള്ള സീനിയർ താരങ്ങളുടെ ചിത്രങ്ങൾ ചെയ്യുമ്പോൾ ശ്രദ്ധ ഒന്നുകൂടെ വർധിക്കും,'

'വർഷങ്ങളായി സ്റ്റണ്ട് മാസ്റ്ററാണെങ്കിലും സിനിമയിൽ ഇതുവരെ അപകടമൊന്നുമുണ്ടായിട്ടില്ല. കുട്ടിക്കാനത്ത് ഷൂട്ടിങ് കഴിഞ്ഞ് മടങ്ങുമ്പോൾ കാറിൽ ലോറിയിടിച്ച് അപകടമുണ്ടായിരുന്നു. ഡ്രൈവറുടെ സീറ്റിൽ വന്നിടിക്കുകയായിരുന്നു. കൈക്ക് സാരമായി പരിക്കേറ്റ് ഒരാഴ്ച വിശ്രമം വേണ്ടിവന്നു. ശങ്കർ നായരുടെ പഴയൊരു പടത്തിൽ അഭിനയിക്കുമ്പോൾ കയർ പൊട്ടി വീണിട്ടുണ്ട്,'
'അന്നൊക്കെ ഇന്നത്തെപ്പോലെ ഗ്രാഫിക്സ് ഒന്നും ഇല്ലാത്തതിനാൽ കയർ എഡിറ്റുചെയ്ത് മാറ്റാനാവില്ല. അതുകൊണ്ടുതന്നെ സിനിമയിൽ കാണാനാവാത്തവിധത്തിൽ നേരിയ കയറാണ് ഉപയോഗിച്ചിരുന്നത്. തൂക്കം താങ്ങാനാവാതെ കയർപൊട്ടി 15 അടി മേലെ നിന്ന് താഴെവീണു. സുരക്ഷക്കായി മെത്തയും മറ്റും ഒരുക്കിയിരുന്നെങ്കിലും അതിനപ്പുറമാണ് വീണത്,' മാഫിയ ശശി പറഞ്ഞു.


Click it and Unblock the Notifications











