ഗോസിപ്പുകൾ സത്യമായിരുന്നെങ്കിൽ എന്ന് തോന്നിയിരുന്നു, തെറ്റുകൾ പറ്റിയിട്ടുണ്ട്: മനസ് തുറന്ന് പ്രിയ വാര്യർ
ഒമർ ലുലു സംവിധാനം ചെയ്ത അടാര്‍ ലവ് എന്ന ചിത്രത്തിലൂടെ ഇന്ത്യയൊട്ടാകെ തരംഗമായി മാറിയ നടിയാണ് പ്രിയ വാര്യർ. ചിത്രത്തിലെ ഗാനരംഗത്തിലെ ഒരൊറ്റ കണ്ണിറുക്കലിലൂടെയാണ് നടി താരമായി മാറിയത്. ഒരൊറ്റ രാത്രികൊണ്ട് ജീവിതം മാറി മറിഞ്ഞ പ്രിയക്ക് അന്യഭാഷാ സിനിമകളിൽ നിന്നടക്കം നിരവധി അവസരങ്ങളാണ് ലഭിച്ചത്.
അടാര്‍ ലവ് എന്ന ചിത്രത്തിന് തിയേറ്ററില്‍ സമ്മിശ്ര പ്രതികരണമാണ് ലഭിച്ചതെങ്കിലും പ്രിയ വാര്യര്‍ അതിനു മുൻപ് തന്നെ മറ്റു ഭാഷ ചിത്രങ്ങളുടെ ഭാഗമായി മാറിയിരുന്നു. അടാര്‍ ലവിന് ശേഷം തെലുങ്കില്‍ രണ്ട് സിനിമകളാണ് പുറത്തിറങ്ങിയത്. ഇത് കൂടാതെ ഹിന്ദിയിൽ മൂന്നോളം സിനിമകളിൽ ഇതിനകം പ്രിയ അഭിനയിച്ചിട്ടുണ്ട്. ഈ ചിത്രങ്ങളുടെ റിലീസ് കാത്തിരിക്കുകയാണ്.

ലോകം മുഴുവൻ വിങ്ക് ഗേള്‍ എന്നറിയപ്പെടുന്ന പ്രിയ ഇതിനകം നിരവധി പരസ്യ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിലും വലിയ ആരാധക വൃന്ദമാണ് താരത്തിനുള്ളത്. നടിയുടെ ഓരോ പുതിയ ഫോട്ടോസും ആരാധകര്‍ വലിയ രീതിയില്‍ ഏറ്റെടുക്കാറുണ്ട്. വളരെ കുറച്ച് സിനിമകളെ ചെയ്തിട്ടുള്ളുവെങ്കിലും മലയാളത്തിലെ മറ്റു പല താരങ്ങൾക്കും സ്വപ്‌നം കാണാൻ പറ്റാത്ത അത്രയും ഫാൻ ഫോളോയിങ്ങാണ് സോഷ്യൽ മീഡിയയിൽ നടിക്കുള്ളത്.
അതേസമയം, ഏകദേശം നാല് വർഷങ്ങൾക്ക് ശേഷം മലയാളത്തിൽ ഒരു സിനിമയുമായി വീണ്ടുമെത്തുകയാണ് പ്രിയ. രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്യുന്ന ഫോർ ഇയേഴ്സ് എന്ന ചിത്രത്തിലൂടെയാണ് പ്രിയ മലയാളത്തിൽ എത്തുന്നത്. ക്യമ്പസ് പ്രണയ കഥ പറയുന്ന ചിത്രത്തിൽ ജൂൺ എന്ന സിനിമയിലൂടെ ശ്രദ്ധ നേടിയ സർജാനോ ഖാലിദാണ് നായകനാകുന്നത്.

സിനിമയുടെ റിലീസിന് മുന്നോടിയായുള്ള പ്രമോഷൻ തിരക്കുകളിലാണ് പ്രിയ ഇപ്പോൾ. പ്രമോഷന്റെ ഭാഗമായി മനോരമ ന്യൂസ് ചാനലിന് നൽകിയ അഭിമുഖത്തിൽ പ്രിയ വാര്യർ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. തന്റെ പേരിൽ വന്ന ഗോസ്സിപ്പുകളെ കുറിച്ചും സിനിമാ തിരഞ്ഞെടുപ്പുകളെ കുറിച്ചുമെല്ലാം പ്രിയ സംസാരിക്കുന്നുണ്ട്. തന്റെ പേരിൽ കേട്ട ഗോസിപ്പുകൾ ശരിയായിരുന്നെങ്കിൽ എന്ന് തോന്നിയിട്ടുണ്ട് എന്ന് നടി പറയുന്നുണ്ട്. പ്രിയയുടെ വാക്കുകൾ വിശദമായി വായിക്കാം തുടർന്ന്.

കണ്ണിറുക്കലിന് ശേഷം വാർത്തകളിൽ നിറഞ്ഞത് തന്നെ നേരിട്ട് വലിയ രീതിയിൽ ബാധിച്ചിട്ടില്ലെന്നാണ് പ്രിയ പറയുന്നത്. 'ഇതെല്ലാം വായിച്ച് അറിയുന്നു കേട്ട് അറിയുന്നു എന്നതിനപ്പുറം ഇതൊന്നും നേരിട്ട് ബാധിച്ചിട്ടില്ല. ഞാൻ ആ സിനിമ ചൂസ് ചെയ്യുമ്പോൾ ഒരുപാട് തെറ്റുകൾ സംഭവിച്ചിട്ടുണ്ട്. ഞാൻ ഒരു സിനിമാ ബാക്ക്ഗ്രൗണ്ടും ഇല്ലാതെ വന്നൊരാളാണ്. യാതൊരു ഐഡിയയും ഉണ്ടായിരുന്നില്ല. ഗൈഡ് ചെയ്യാൻ ആരും ഉണ്ടായിരുന്നില്ല,'

'അങ്ങനെ ഒരു 18 -മത്തെ വയസിൽ തുടങ്ങുമ്പോൾ പേരന്റ്‌സുമായി മാത്രം ഡിസ്‌കസ് ചെയ്തിട്ടാണ് അത് ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത്. അപ്പോൾ സിനിമ വർക്ക് ആവുമോ ഇല്ലയോ എന്നുള്ള ജഡ്ജ്‌മെന്റ് ഒന്നുമില്ലായിരുന്നു. നമ്മുക്ക് പറഞ്ഞു താരനും ആരുമില്ല. അപ്പോൾ നമ്മൾ സ്വന്തമായി അങ്ങനെയുള്ള തീരുമാനങ്ങൾ എടുത്ത് വന്നത്. തെറ്റുകൾ സംഭവിച്ചിട്ടുണ്ട്. ഇപ്പോഴും ആ തെറ്റുകളിൽ നിന്ന് പഠിച്ചുകൊണ്ടിരിക്കുകയാണ്,'

'ഇപ്പോൾ വലുതായിട്ട് അല്ലെങ്കിലും ചെറുതായിട്ട് ജഡ്ജ്‌മെന്റ് നടത്താൻ പറ്റുന്നുണ്ട്, സ്വയം നന്നാക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. അങ്ങനെ ഒരു ലേർണിംഗ് പ്രോസസിലൂടെയാണ് കടന്നു പോകുന്നത്,' പ്രിയ പറഞ്ഞു. മറ്റു ഭാഷകളിലേക്ക് പോയപ്പോഴുള്ള ഗോസിപ്പുകൾ എങ്ങനെയാണു കാണുന്നത് എന്ന ചോദ്യത്തിന് നടിയുടെ മറുപടി ഇങ്ങനെ ആയിരുന്നു.
'എന്നെപ്പറ്റിയുള്ള വാർത്തകൾ ആയാലും ഗോസിപ്പുകൾ ആയാലും ഞാൻ ഏറ്റവും അവസാനമാണ് അറിയാറുള്ളത്. ഞാൻ അങ്ങനെ ഭയങ്കര അപ്‌ഡേറ്റഡ് ആയൊരു ആളല്ല. സോഷ്യൽ മീഡിയ ആണെങ്കിൽ പോലും വളരെ മിനിമൽ ആയിട്ട് ഉപയോഗിക്കുന്ന ആളാണ്. അങ്ങനെ എന്തെങ്കിലും വന്നാൽ ആരെങ്കിലും ഒക്കെ പറഞ്ഞാണ് അറിയാറുള്ളത്. രസമാണ്. ഇന്റർസ്റ്റിംഗ് ആണ്. ഞാൻ അതെല്ലാം വായിച്ച് വിടും. ചിലതൊക്കെ സത്യമായിരുന്നെങ്കിൽ എന്ന് തോന്നിയിട്ടുണ്ട്,' പ്രിയ വാര്യർ പറഞ്ഞു.


Click it and Unblock the Notifications











