'എന്ത് ചെയ്തിട്ടും ഡയലോഗ് വരുന്നില്ല, അവസാനം എംടി സാർ ഒരു ഗ്ലാസ് റം വെച്ച് നീട്ടി; മറക്കാനാവാത്ത അനുഭവം!'
മലയാളത്തിലെ ആക്ഷൻ കിംഗ് ആണ് നടൻ ബാബു ആന്റണി. 90 കളിൽ തെന്നിന്ത്യൻ സിനിമകളിൽ വില്ലനായും സഹനടനയുമെല്ലാം തിളങ്ങി നിന്നിരുന്ന നടനാണ് അദ്ദേഹം. കൂടുതൽ മലയാള സിനിമകളിലാണ് അഭിനയിച്ചതെങ്കിലും എല്ലാ ഭാഷകളിലും വലിയൊരു ആരാധക വൃന്ദത്തെ തന്നെ സ്വന്തമാക്കാൻ ബാബു ആന്റണിക്ക് കഴിഞ്ഞിട്ടുണ്ട്.
മലയാളത്ത മുൻനിര താരങ്ങളായ മമ്മൂട്ടി, മോഹൻലാൽ എന്നിവർക്കൊക്കെ വില്ലനായി ബാബു ആന്റണി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഇടക്കാലത്ത് സിനിമയിൽ നിന്ന് ഇടവേള എടുത്തിരുന്നെങ്കിലും ഇപ്പോൾ സിനിമകളിൽ സജീവമാണ് നടൻ.

മണിരത്‌നം സംവിധാനം ചെയ്ത പൊന്നിയിൻ സെൽവൻ എന്ന ചരിത്ര സിനിമയിലാണ് ബാബു ആന്റണി അവസാനമായി അഭിനയിച്ചത്. ചിത്രത്തിൽ അമോഗവർഷൻ എന്ന രാജാവിന്റെ വേഷത്തിൽ ആണ് നടൻ എത്തിയത്.
വർഷങ്ങൾക്ക് മുൻപ് വൈശാലിയിലും ബാബു ആന്റണി രാജവേഷത്തിൽ എത്തിയിട്ടുണ്ട്. എം.ടി. വാസുദേവൻനായരുടെ തിരക്കഥയെ അടിസ്ഥാനമാക്കി ഭരതൻ സംവിധാനം ചെയ്ത ചിത്രത്തിൽ ലോമപാദൻ എന്ന രാജാവിന്റെ വേഷത്തിലാണ് ബാബു ആന്റണി അഭിനയിച്ചത്. മലയാളത്തിലെ എക്കാലത്തെയും ക്ലാസ്സിക് സിനിമകളിൽ ഒന്നാണ് വൈശാലി.
ഇപ്പോഴിതാ, വൈശാലിയിൽ അഭിനയിച്ചപ്പോഴുള്ള മറക്കാനാവാത്ത ഒരു അനുഭവം പങ്കുവയ്ക്കുകയാണ് ബാബു ആന്റണി. കൈരളി ടിവിക്ക് നൽകിയ അഭിമുഖത്തിൽ കരിയറിലെ മറക്കാനാവാത്ത അനുഭവങ്ങൾ പറയുന്നതിനിടെയാണ് വൈശാലി ഷൂട്ടിനിടയിലെ ഒരു രസകരമായ സംഭവം നടൻ പറഞ്ഞത്. ബാബു ആന്റണിയുടെ വാക്കുകൾ വിശദമായി വായിക്കാം തുടർന്ന്.
'വൈശാലിയിൽ ക്‌ളൈമാക്‌സിൽ ഒരു ഡയലോഗ് ഉണ്ട്. ഞാൻ അത് കൃത്യമായി ഓർക്കുന്നില്ല. അതിന്റെ ഷൂട്ടിങ് മറക്കാനാവാത്ത ഒരു അനുഭവം ആയിരുന്നു. അതായത് ഋഷിശൃംഗൻ വരുന്നു. മഴ പെയ്യുന്നു. ശരിക്കും മഴയ്‌ക്കൊപ്പം ആർട്ടിഫിഷ്യൽ റെയ്‌നും ഉണ്ട്. ഞാൻ മേലിൽ ഒന്നും ഇടാത്തത് കൊണ്ട് തന്നെ ഭയങ്കര തണുപ്പ് ഒക്കെ ആയിരുന്നു,'
'ലൈറ്റ് ആണെങ്കിൽ പോയി കൊണ്ട് ഇരിക്കുന്നു. പക്ഷെ എനിക്ക് ഡയലോഗ് പറയാൻ പറ്റുന്നുണ്ടായിരുന്നില്ല വിറച്ചിട്ട്. എന്ത് ചെയ്യണം എന്ന് എനിക്ക് അറിയില്ല. കുറെ പ്രാവശ്യം കട്ട് പറഞ്ഞു. ഞാൻ ഡയലോഗ് പറഞ്ഞിട്ടൊന്നും ശരിയാവുന്നില്ല. കുറെ ശ്രമിച്ചു. അങ്ങനെ നിൽക്കുമ്പോൾ ഒരാൾ തോളിൽ പിടിച്ചു. നോക്കിയപ്പോൾ എം.ടി വാസുദേവൻ സാർ ആയിരുന്നു,'
'അദ്ദേഹം കണ്ണുകൊണ്ട് താഴോട്ട് കാണിച്ചു. കയ്യിൽ ഒരു ഗ്ലാസിൽ റം ആയിരുന്നു. എന്നോട് തട്ടിക്കോളാൻ പറഞ്ഞു. അങ്ങനെ ആ റം എടുത്ത് കുടിച്ചിട്ട് ഞാൻ ഡയലോഗ് പറഞ്ഞു. അത് നല്ലൊരു അനുഭവമാണ്. അതുപോലെ കാളിയൻ എന്നൊരു സിനിമയിൽ ഞാൻ മരണക്കിണറിൽ ഞാൻ ബൈക്ക് ഓടിച്ചിരുന്നു. ഉത്സവത്തിന് ഒക്കെ കണ്ട് എന്നെങ്കിലും ഓടിക്കണമെന്ന് ആഗ്രഹിച്ചിരുന്നു,'

'ആക്ഷൻ രംഗങ്ങളിൽ ഒക്കെ ഞാൻ തന്നെയാണ് ചെയ്യുന്നത്. കാരണം ഒന്നാമത് എന്റെ സൈസിൽ ഡ്യൂപ്പിനെ കിട്ടാറില്ല. ആൾക്കാർക്ക് കാണുമ്പോഴേ മനസിലാകും ഡ്യൂപ് ആണെന്ന്. അതുപോലെ ഞാൻ ചെയ്താലേ ആ ക്യാരക്ടർ നന്നാവൂ എന്ന തോന്നൽ ഉള്ളത് കൊണ്ട് തന്നെ ഞാൻ തന്നെയാണ് അത് ചെയ്യാറുള്ളത്,'
'പലപ്പോഴും അപകടങ്ങൾ പറ്റിയിട്ടുണ്ട്, മൂന്നാം മുറ എന്ന സിനിമയിൽ മോഹൻലാൽ എന്നെ എടുത്തിട്ട് ഗ്ലാസ് ടേബിളിലേക്ക് അടിക്കുന്നുണ്ട്. ഞാൻ അതിലേക്ക് വീണ് കഴിയുമ്പോൾ ഒരുപാട് ഗ്ലാസ് കഷണങ്ങൾ അവിടെ ഇവിടെയൊക്കെയായി തറച്ചു കീറി ബ്ലീഡിങ് ആയിട്ടുണ്ട്. പിന്നെ ഒരു സിനിമയിൽ ഞാൻ 50 അടി പൊക്കത്തിൽ നിന്ന് നെറ്റിലേക്ക് ചാടിയിട്ട് കാലിന് പൊട്ടൽ ഉണ്ടായിട്ടുണ്ട്. അങ്ങനെ ഒരുപാട് അപകടങ്ങൾ സംഭവിച്ചിട്ടുണ്ട്,'
'അതിന്റെ പ്രശ്‌നങ്ങളൊക്കെ ഇപ്പോഴും ഉണ്ട്. ഒരു രണ്ടു മൂന്ന് സർജറികൾ ആവശ്യമാണ്. അതിങ്ങനെ മാറ്റിവെച്ചു കൊണ്ട് ഇരിക്കുകയാണ്. പൊന്നിയിൻ സെൽവന്റെ സമയത്ത് ഒരു അപകടം പറ്റി അത് സർജറി ചെയ്തിരുന്നു. ജോലിയുടെ ഭാഗമായി അതൊക്കെ സംഭവിക്കും,' ബാബു ആന്റണി പറഞ്ഞു.


Click it and Unblock the Notifications











