തൊണ്ണൂറാം വയസ്സിലും കൊടുമുടിപോലെ നിൽക്കുന്ന മധു സാർ, അദ്ദേഹം മാത്രമാണ് റോൾ മോഡൽ; കാരണം പറഞ്ഞ് ജോഷി
മലയാളത്തിൽ ഇന്ന് ജീവിച്ചിരിക്കുന്നതിൽ ഏറ്റവും മികച്ച സംവിധായകരെ എടുത്താൽ അതിൽ ആദ്യ പേരുകളിൽ ഒന്നായിരിക്കും ജോഷിയുടേത്. പതിറ്റാണ്ടുകളായി മലയാളികളെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുന്ന സംവിധായകനാണ് അദ്ദേഹം. 70 കളുടെ അവസാനം സ്വതന്ത്ര സംവിധായകനായി അരങ്ങേറ്റം നടത്തിയ ജോഷി ഇതിനകം ഏകദേശം 80 ഓളം സിനിമകൾ ഇതിനകം സംവിധാനം ചെയ്തിട്ടുണ്ട്.
മലയാളി പ്രേക്ഷകർ കണ്ട ഏറ്റവും മികച്ച ആക്ഷൻ സിനിമകൾ പലതും ജോഷി എന്ന സംവിധായകനിൽ നിന്ന് പിറവി കൊണ്ടതാണ്. മലയാളത്തിലെ ഏറ്റവും പ്രഗൽഭരായ തിരക്കഥാകൃത്തുക്കൾക്ക് ഒപ്പമെല്ലാം അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ദിലീപ് തുടങ്ങിയ എല്ലാ നടന്മാരെയും വെച്ച് ഹിറ്റുകൾ സൃഷിടിച്ചിട്ടുള്ള സംവിധായകനാണ് അദ്ദേഹം.

സുരേഷ് ഗോപിയെ നായകനാക്കി ഒരുക്കിയ പാപ്പനാണ് ജോഷിയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്.
ഇപ്പോഴിതാ, തന്റെ സിനിമയിലെ റോൾ മോഡൽ ആരാണെന്ന് വെളിപ്പെടുത്തുകയാണ് ജോഷി. മാതൃഭൂമിക്ക് നൽകിയ ഏറ്റവും പുതിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ സിനിമ ജീവിതത്തിലെ ഒരുപാട് വിശേഷങ്ങൾ അദ്ദേഹം അഭിമുഖത്തിൽ പങ്കുവയ്ക്കുന്നുണ്ട്. വിശദമായി വായിക്കാം.
ഇക്കാലത്തിനിടയ്ക്ക് ഒരു സൂപ്പർ താരത്തിന്റെയും ഡേറ്റിനു വേണ്ടി താൻ കാത്തു നിന്നിട്ടില്ല എന്നാണ് ജോഷി പറയുന്നത്. ഒരു നടനെയും ആശ്രയിച്ചല്ല താൻ ഉയർന്നുവന്നത്. പൊറിഞ്ചു മറിയം ജോസ് എന്ന ചെയ്തപ്പോൾ സിനിമാ മേഖലയിൽ ഒരു സംസാരമുണ്ടായിരുന്നു. മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ഡേറ്റ് കിട്ടാത്തതുകൊണ്ടാണ് ജോഷി, ജോജുവിനെ വെച്ച് പടം ചെയ്യുന്നതെന്ന്. ദിലീപിനെ വെച്ച് റൺവേ ചെയ്തപ്പോഴും ഇങ്ങനെയൊക്കെ തന്നെയായിരുന്നു പറഞ്ഞതെന്നും ജോഷി പറയുന്നു.
സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഒതുങ്ങി നിൽക്കണമെന്ന് ആഗ്രഹിക്കുന്ന ആളാണ് താനെന്നും ജോഷി പറയുന്നു. 'മറ്റു പലരെയും പോലെ പ്രസംഗിക്കാനുള്ള കഴിവ് എനിക്കില്ല. പ്രസംഗ വേദികളിൽ എന്നെ കാണില്ല. ഷൂട്ടിങ് സ്ഥലത്തു പോലും ഞാൻ മൈക്ക് ഉപയോഗിക്കാറില്ലെന്നും അദ്ദേഹം പറയുന്നു.
'സിനിമയുമായി ബന്ധപ്പെട്ട ചടങ്ങുകളിൽ വിളിച്ചാൽ പോവാറുണ്ട്. ഞാൻ അനിവാര്യമാണെന്ന് എനിക്ക് തോന്നിയാൽ മാത്രമേയുള്ളു. പുതിയ ഒരു സിനിമ വരുമ്പോൾപ്പോലും പ്രൊമോഷനുവേണ്ടി ഞാനൊന്നും ചെയ്യാറില്ല. എന്റെ സിനിമയെ സ്‌ക്രീനിൽ കണ്ടശേഷം പ്രേക്ഷകർ വിലയിരുത്തട്ടെ എന്നാണ് കരുതുന്നത്. എഴുപത് വർഷങ്ങളുടെ ജീവിതാനുഭവങ്ങളുണ്ട്. 50 വർഷത്തെ ചലച്ചിത്രാനുഭവങ്ങളും. അതിൽ നിന്നും പഠിച്ച പാഠങ്ങളും. ആ അനുഭവങ്ങൾ മാത്രം മതി എനിക്ക്,' ജോഷി പറഞ്ഞു.
സിനിമയിലെ തന്റെ റോൾ മോഡലായി കാണുന്നത് മധുവിനെ ആണെന്നും ജോഷി പറഞ്ഞു. 'തൊണ്ണൂറാം വയസ്സിലും കൊടുമുടിപോലെ നിൽക്കുന്ന മധുസാറിനെപ്പോലെ ഒരു മനുഷ്യൻ നമുക്കിടയിലുണ്ട്. തന്റെ വ്യക്തിത്വം ആരുടെ മുന്നിലും അടിയറവെക്കാൻ തയ്യാറല്ലാത്ത അത്യപൂർവം മനുഷ്യരിൽ ഒരാൾ. അമ്പതുവർഷമായി സാറിനെ ഞാനറിയുന്നു. എന്റെ ഒട്ടേറെ സിനിമകളിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച നടനാണ് അദ്ദേഹം,'

'പക്ഷേ, തനിക്ക് ഒരു കഥാപാത്രത്തെ തരണമെന്ന് ആരോടും മധുസാർ ആവശ്യപ്പെട്ടിട്ടുണ്ടാകില്ല. താൻ അഭിനയിക്കണമെങ്കിൽ തന്റെ വീട്ടിൽ വന്ന് കഥപറയണം, അത് ഇഷ്ടപ്പെടണം എന്ന സാറിന്റെ നിലപാടിന് ഇപ്പോഴും ഒരിളക്കവും ഉണ്ടായിട്ടില്ല. പറയാനുള്ളത് സത്യസന്ധമായി ആരുടെ മുഖത്തുനോക്കി പറയുമ്പോഴും അവഗണിക്കേണ്ടതിനെ അവഗണിക്കാനും അദ്ദേഹത്തിന് മടിയില്ല,'
'ഇതുകൊണ്ടൊക്കെ ഞാനെന്റെ സിനിമാ ജീവിതത്തിൽ റോൾ മോഡലായി കാണുന്നത് മധുസാറിനെ മാത്രമാണ്,' ജോഷി പറഞ്ഞു.
ബോളിവുഡിൽ കൂടുതൽ ശ്രദ്ധനൽകാതെ പോയതിനെ കുറിച്ചും അദ്ദേഹം പറയുന്നുണ്ട്. ഇവിടെ നല്ല തിരക്കായിരുന്നു. നസീർ സാറും മധുസാറും സോമനും സുകുമാരനുമൊക്ക നിറഞ്ഞുനിൽക്കുന്ന ബിഗ് ബജറ്റ് ചിത്രങ്ങൾ ഒട്ടേറെയുണ്ടായിരുന്നു. ആ സമയത്തു തന്നെയാണ് ഇതിഹാസത്തിന്റെയും ആരംഭത്തിന്റെയും റീമെയ്ക്കുകൾ ഹിന്ദിയിൽ ചെയ്തത്. അതോടെ ബോളിവുഡിൽ ധാരാളം അവസരങ്ങളുണ്ടായി.
പക്ഷേ, അക്കാലത്ത് അവിടെ ഒരു പടം തീർക്കണമെങ്കിൽ ഒരുപാട് സമയം വേണം. ഇതിഹാസ് ഷൂട്ടിങ് തുടങ്ങി റിലീസ് ചെയ്യാൻ അഞ്ചുവർഷമെടുത്തു. ആ രീതിയിൽ പോവാനൊന്നും തനിക്ക് കഴിയുമായിരുന്നില്ല. എങ്കിലും ഹിന്ദിയിൽ വർക്ക് ചെയ്തതുകൊണ്ട് ഒരുപാട് ഗുണങ്ങളുണ്ടായിട്ടുണ്ട്. അവിടത്തെ എക്‌സ്പീരിയൻസ് വേറെയാണ്. ഹിന്ദിയിലെ അനുഭവപരിചയം അതുവരെ സ്വീകരിച്ച തന്റെ ശൈലിയെ വലിയരീതിയിൽ മാറ്റിയെന്നും ജോഷി പറയുന്നു.


Click it and Unblock the Notifications











