അമ്മ പോയിട്ട് ഫെബ്രുവരിയിൽ ഒരു വർഷമാകും; ആ വേദന മറികടക്കാൻ അതേ വഴിയുള്ളു!, സിദ്ധാർഥ് പറയുന്നു
മലയാളികൾക്ക് ഒരിക്കലും മറക്കാനാവാത്ത രണ്ടു അതുല്യ പ്രതിഭകളുടെ മകനാണ് നടനും സംവിധായകനുമായ സിദ്ധാർഥ് ഭരതൻ. മലയാളം കണ്ട എക്കാലത്തെയും മികച്ച സംവിധായകരിൽ ഒരാളായ ഭരതന്റെയും നടി കെ പി എ സി ലളിതയുടെയും മകനാണ് സിദ്ധാർഥ്. അച്ഛന്റെയും അമ്മയുടെയും പാത പിന്തുടർന്നാണ് സിദ്ധാർഥ് സിനിമയിൽ എത്തുന്നത്. ഇന്ന് മലയാള സിനിമയിലെ അറിയപ്പെടുന്ന സംവിധായകനും നടനുമാണ് സിദ്ധാർഥ്.
സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം ജിന്ന് റിലീസിന് ഒരുങ്ങുകയാണ്. ചതുരത്തിന് ശേഷം പുറത്തിറങ്ങുന്ന ചിത്രത്തിൽ സൗബിൻ ഷാഹിറാണ് നായകനാകുന്നത്. ചതുരത്തിന് മുൻപ് റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രത്തിന്റെ റിലീസ് പലകാരണങ്ങൾ കൊണ്ട് നീണ്ടു പോവുകയായിരുന്നു.

സിദ്ധാർത്ഥിന്റെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന അഞ്ചാമത്തെ ചിത്രമാണ് ജിന്ന്. 2012 ൽ അച്ഛൻ ഭരതന്റെ നിദ്ര എന്ന സിനിമ റീമേക്ക് ചെയ്തുകൊണ്ടാണ് സിദ്ധാർഥ് സംവിധാന രംഗത്തേക്ക് കടന്നു വരുന്നത്. അതിനു ശേഷം ചന്ദ്രേട്ടന്‍ എവിടെയാ, വര്‍ണ്ണ്യത്തില്‍ ആശങ്ക, തുടങ്ങിയ സിനിമകളും സിദ്ധാർഥ് സംവിധാനം ചെയ്തിരുന്നു.

പുതിയ ചിത്രം ജിന്നിന്റെ പ്രമോഷൻ തിരക്കുകളിലാണ് സിദ്ധാർഥ് ഇപ്പോൾ. പ്രമോഷന്റെ ഭാഗമായി മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ സിദ്ധാർഥ് അമ്മ കെ പി എ സി ലളിതയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുകയാണ്. സിനിമയുടെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നതിനിടെ അമ്മയില്ലാത്ത കാലത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു സിദ്ധാർഥ്.

'ജിന്ന് ഒരു ഫാന്റസി, സൂപ്പർ നാച്ചുറൽ സിനിമയല്ല. ജിന്ന് കയറി എന്നു പറയാറില്ലേ. അതിൽ നിന്ന് ഒരു എന്റർടൈനർയായി ഒരുക്കിയിരിക്കുന്ന സിനിമയാണ്. ഹ്യുമറുള്ള ആളുകളെ രസിപ്പിക്കുന്ന ഒരു സിനിമ ചെയ്യണമെന്ന ചിന്തയാണ് ജിന്നിലേക്ക് എത്തിച്ചതെന്നും സിദ്ധാർഥ് പറയുന്നുണ്ട്.
2018 ലാണ് സിനിമയുടെ തിരക്കഥ മറ്റും ഒരുക്കാൻ ആരംഭിച്ചത്. കോവിഡ് ലോക്ഡൗണിനു തൊട്ടുമുൻപ് സിനിമയുടെ ചിത്രീകരണം തീർത്തു. അതിനുശേഷവും സിനിമ ഏറ്റവും മികച്ചതാക്കാനുള്ള ശ്രമം എഡിറ്റിങ് സമയത്തും മറ്റുമായി തുടർന്നിരുന്നു. ജിന്ന് തിയേറ്ററിൽ കാണേണ്ട സിനിമയാണ് എന്നും സിദ്ധാർഥ് പറയുന്നു.

ജിന്ന് കയറുക എന്നു പറയുന്ന കാര്യം ചെയ്തു ഫലിപ്പിക്കാൻ പറ്റുന്ന നല്ല ഒരു പെർഫോമർ വേണമായിരുന്നു. സൗബിനെ അത് ഏൽപിക്കാമെന്നു തീരുമാനിച്ചത് ഞാനും തിരക്കഥാകൃത്തും ഒരുമിച്ചാണ്. നല്ലൊരു സ്പേസ് കൊടുത്താൽ അയാൾ നന്നായി ചെയ്യുമെന്ന് അറിയാമായിരുന്നു. തമാശ മാത്രമല്ല ഇതിൽ ചെയ്യാനുള്ളത്. വിവിധ മാനസികാവസ്ഥകളിലൂടെ പോകുന്നതാണ്. പ്രതീക്ഷിച്ചപോലെ സൗബിൻ നന്നായി അവതരിപ്പിക്കുകയും ചെയ്‌തെന്ന് സംവിധായകൻ പറഞ്ഞു.

അതിനു ശേഷമാണു അമ്മയില്ലാത്ത കാലത്തെ കുറിച്ച് സിദ്ധാർഥ് സംസാരിച്ചത്. 'അമ്മ പോയിട്ട് ഫെബ്രുവരിയിൽ ഒരു വർഷമാകും. എന്റെ ജീവിതത്തിലെ ഏറ്റവും നീണ്ട ഒരു വർഷം. അമ്മയില്ലാത്ത സാഹചര്യങ്ങളുടെ വേദനയിൽ നിന്ന് പുറത്തുകടന്നുവെന്ന് ഇതുവരെ പറയാറായിട്ടില്ല.
എല്ലാം മറികടക്കാൻ ക്രിയേറ്റിവ് ആയി നിന്നാലേ കഴിയൂ എന്നറിയാം. മറ്റു വഴികളില്ല. അതുകൊണ്ടു തന്നെ തുടർച്ചയായി സിനിമകളുടെ പിന്നാലെ നടക്കുകയാണ്,' സിദ്ധാർഥ് പറഞ്ഞു.


Click it and Unblock the Notifications











