റോപ്പിൽ ആടി വന്നുള്ള ഇടിയാണെങ്കിൽ മമ്മൂക്ക ഹാപ്പി; ലാലേട്ടന് നാച്വറലാണിഷ്ടം: മാഫിയ ശശി
മലയാളി പ്രേക്ഷകരുടെ ജനപ്രിയ സ്റ്റണ്ട് മാസ്റ്ററാണ് മാഫിയ ശശി. 80 കളിൽ സിനിമയിൽ എത്തിയ ഇദ്ദേഹം ഇന്നും പ്രേക്ഷകർക്ക് ആവേശമാണ്. നടനാവാൻ ആഗ്രഹിച്ച് സിനിമയിൽ എത്തിയ അദ്ദേഹം കുറച്ചു സിനിമകളിൽ അഭിനയിച്ചെങ്കിലും പിന്നീട് സ്റ്റണ്ട് മാസ്റ്ററായി മാറുകയായിരുന്നു. മലയാളത്തിന് പുറമെ തെന്നിന്ത്യൻ സിനിമകളിലും ബോളിവുഡിലും എല്ലാം മാഫിയ ശശി സജീവമാണ്താരങ്ങളെ ഇടി പഠിപ്പിച്ചിട്ടുണ്ട്.
മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, തുടങ്ങി മലയാളത്തിലെ സൂപ്പർ താരങ്ങളുടെയെല്ലാം പഴയ ഹിറ്റ് ഇടികൾക്ക് പിന്നിൽ മാഫിയ ശശിയാണ്. ഇന്ന് ആക്ഷൻ ഇവരെ കാണാൻ പ്രേക്ഷകർ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതിന് കാരണക്കാരനും അദ്ദേഹം തന്നെ. അടുത്തിടെ ദേശീയ അവാർഡും മാഫിയ ശശിയെ തേടി എത്തിയിരുന്നു. സച്ചി സംവിധാനം ചെയ്ത പൃഥ്വിരാജ് ചിത്രം അയ്യപ്പനും കോശിയിൽ സംഘടനം ഒരുക്കിയതിനാണ് പുരസ്‌കാരം ലഭിച്ചത്.

മലയാള സിനിമയിലെ പുതുതലമുറയെ ഉൾപ്പെടെ ഇടിക്കാൻ പഠിപ്പിക്കുന്ന, മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരനായ മാഫിയ ശശി ഇപ്പോൾ മലയാള സിനിമയിലെ സ്റ്റണ്ട് വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ്. മാധ്യമം കുടുംബം മാഗസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മമ്മൂട്ടിക്ക് റോപ്പിൽ ആടിയുള്ള രംഗങ്ങൾ ചെയ്യാനും മോഹൻലാലിന് നാച്വറലായ ആക്ഷൻ രംഗങ്ങളുമാണ് ഇഷ്ടമെന്നാണ് മാഫിയ ശശി പറയുന്നത്. മലയാളത്തിലെ യുവതാരങ്ങൾ ഉൾപ്പെടെ നന്നായി ആക്ഷൻ ചെയ്യുന്നവരാണെന്നും അദ്ദേഹം പറയുന്നു. മാഫിയ ശശിയുടെ വാക്കുകൾ വിശദമായി വായിക്കാം തുടർന്ന്.

'മമ്മൂക്കയ്ക്കും മോഹൻലാലിനും അവരുടേതായ ശൈലിയുണ്ട്. മമ്മൂക്കക്ക് കനത്ത ഇടികളോടാണ് താൽപര്യം. റോപ്പിൽ ആടിയെത്തി പവറുള്ള ആക്ഷൻ രംഗങ്ങളാണെങ്കിൽ പുള്ളി ഹാപ്പി. ലാലേട്ടൻ നാച്വറലായ സംഘട്ടന രംഗങ്ങൾ ഇഷ്ടപ്പെടുന്നയാളാണ്. എത്ര അപകടസാധ്യതയുള്ള രംഗങ്ങളാണെങ്കിലും രണ്ടുപേരും നോ പറയാറില്ല. പാട്ടിനും തമാശക്കുമൊപ്പം ആക്ഷനും പ്രാധാന്യമുണ്ടെന്ന് അവർക്കറിയാം,'
'രജനികാന്തിന്റെ നീക്കങ്ങൾക്ക് പ്രത്യേകഭംഗിയാണ്. ആക്ഷൻ ഹീറോ സുരേഷ് ഗോപി ഈ പ്രായത്തിലും നന്നായി ഫൈറ്റ് ചെയ്യും. സംവിധായകന്റെ നിർദേശപ്രകാരമാണ് രംഗങ്ങൾ ഒരുക്കുക. പ്രോജക്ടിന്റെ തുടക്കത്തിൽതന്നെ സംവിധായകനും തിരക്കഥാകൃത്തിനുമൊപ്പമിരുന്ന് രംഗങ്ങൾ ചർച്ചചെയ്യും. മാസുവേണോ ഫാമിലി തല്ലു വേണോ എന്നൊക്കെ തീരുമാനിക്കും,'

യുവതാരങ്ങളെല്ലാം കഥാപാത്രത്തിന്റെ പൂർണതക്കായി ഏതറ്റം വരെയും പോകുന്നവരാണെന്നും അദ്ദേഹം പറയുന്നു. പൃഥ്വിരാജ് സംഘട്ടന രംഗങ്ങൾ പെട്ടെന്ന് മനസ്സിലാക്കും. ഒരിക്കൽ കാണിച്ചാൽ മതിയാവും. ഫൈറ്റർമാർ കാണിച്ചു കൊടുക്കുന്നത് പൂർണതയിൽ ചെയ്യും. പുതിയ തലമുറയിലെ ജയസൂര്യ, കുഞ്ചാക്കോ ബോബൻ, ഇന്ദ്രജിത്ത് തുടങ്ങിയവരെല്ലാം നന്നായി ഫൈറ്റ് രംഗങ്ങൾ ചെയ്യുന്നവരാണ്,'
'ദുൽഖറിന്റെ ആദ്യ പടമായ സെക്കൻഡ് ഷോയിൽ തന്നെ അടിക്കാൻ സഹായിക്കാനായി. ഇതിൽ ദുൽഖർ ഇടവേളയില്ലാതെ സീൻ കട്ടുപറയാതെ നാലു മിനിറ്റോളം ഫൈറ്റ് ചെയ്തിട്ടുണ്ട്. പുതുമുഖമായിട്ടും പതറാതെ മനോഹരമായി ദുൽഖർ അത് ചെയ്തു. പ്രണവ് മോഹൻലാൽ സാഹസികത ഇഷ്ടപ്പെടുന്നയാളാണ്. ഒരു കെട്ടിടത്തിൽനിന്ന് മറ്റൊന്നിലേക്ക് ചാടുന്നതു കാണുമ്പോൾ കണ്ടുനിൽക്കുന്നവർക്ക് തന്നെ പേടിയാകും. പർവതാരോഹണം, ജിംനാസ്റ്റിക്, സർഫിങ്, സ്‌കേറ്റിങ് തുടങ്ങി എല്ലാം പ്രണവിന് പരിചയമുണ്ട്,' അദ്ദേഹം പറഞ്ഞു.

മലയാള സിനിമയിലെ സൂപ്പർ താരങ്ങൾക്ക് പോലും ചെളിയിൽ കിടന്ന് ഉരുളാനൊന്നും മടിയില്ലെന്നും ആകെ റിസ്‌കുള്ള രംഗങ്ങളിൽ മാത്രമാണ് ഡ്യൂപ്പിനെ ഉപയോഗിക്കാറുള്ളതെന്നും മാഫിയ ശശി പറഞ്ഞു. 'വലിയ ഉയരത്തിൽനിന്ന് ചാടുന്നതു പോലെ റിസ്ക്കുള്ള കാര്യങ്ങൾ മാത്രമേ ഡ്യൂപ്പുകൾ ചെയ്യുന്നുള്ളൂ. ഇപ്പോൾ ഗ്രാഫിക്സ് ഉപയോഗിക്കുന്നതിനാൽ ചാട്ടവും നായകർതന്നെയാണ്. രംഗങ്ങൾ അഭിനയിച്ചുകാണിക്കാൻ മാത്രമാണ് ഡ്യൂപ്പുകളെ ഉപയോഗിക്കുന്നത്. വയലിൽ ഒക്കെയാണ് ഷൂട്ടിങ്ങെങ്കിൽ അസ്സൽ ചളിയിലാവും ഫൈറ്റ്,'
'ചേസിങ് രംഗങ്ങൾ ചിത്രീകരിക്കുമ്പോഴും അപകടസാധ്യത ഏറെയാണ്. കാർ, ബൈക്ക് ജംപിങ്ങൊക്കെ പരിചയസമ്പന്നരാണ് ചെയ്യുക. സിനിമയിൽ കഥാപാത്രങ്ങൾക്ക് തീപിടിക്കുന്നതും തീകൊളുത്തി ആത്മഹത്യ ചെയ്യുകയും ചെയ്യുന്ന രംഗങ്ങൾ ചിത്രീകരിക്കുന്നതും റിസ്ക്കാണ്. ഇതിനായി പ്രത്യേക ഫയർ വസ്ത്രമുണ്ട്. ഇതിന് മുകളിലാണ് തീ കൊടുക്കുക. ശ്വാസം പിടിച്ചുനിൽക്കാനാവുന്നത്രയും സമയം കത്തിക്കും. വാഹനങ്ങൾ ജംപ് ചെയ്യിക്കാനും ഉയരത്തിൽനിന്ന് ചാടാനുമെല്ലാം പരിശീലനം ലഭിച്ച വിദഗ്ധരുണ്ട്. എല്ലാ അടവും പഠിച്ചശേഷമാണ് ഒരാൾ ഫൈറ്ററാവുന്നത്,' മാഫിയ ശശി പറഞ്ഞു.


Click it and Unblock the Notifications











