ഒരു കഷണം പരിപ്പുവട കിട്ടിയിരുന്നുവെങ്കില്‍! ആ പരിപ്പുവട എന്നെ പാട്ടെഴുത്തുകാരനാക്കി: ഗിരീഷ് പുത്തഞ്ചേരി

മലയാളികള്‍ ഒരിക്കലും മറക്കാത്ത പേരാണ് ഗിരീഷ് പുത്തഞ്ചേരി. മലയാളികളുടെ പ്രണയത്തിനും വിരഹത്തിനും സന്തോഷത്തിനും സങ്കടത്തിനുമൊക്കെ ഗിരീഷിന്റെ വരികളാണ് കൂട്ടായത്. സംഗീത പ്രേമികള്‍ എന്നെന്നും ഓര്‍ത്തിരിക്കുന്ന ഒരുപാട് പാട്ടുകള്‍ അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്. ഒരു പരിപ്പുവടയാണ് തന്നെയൊരു പാട്ടുകാരനാക്കിയതെന്നാണ് ഒരിക്കല്‍ കൈരളി ടിവിയിലെ ഒരു പരിപാടയില്‍ അദ്ദേഹം മനസ് തുറന്നിരുന്നു. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

പരിപ്പുവട ചിലര്‍ക്ക് ഗ്യാസുണ്ടാക്കും. വായുതംഭനം, വായു ക്ഷോഭം, വയറു വേദന. പക്ഷെ എനിക്ക് പരിപ്പുവട ജീവിതത്തിന്റെ വസന്തകാലത്തേക്ക് തുറക്കുന്ന ജാലകമാണ്. ഒരു പരിപ്പുവടയില്‍ നിന്നാണ് ഞാന്‍ മലയാള സിനിയിലെ പാട്ടെഴുത്തുകാരനായത്.

നാല്‍പ്പത് പൈസ

ചെറുപ്രായത്തില്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഒരു ദിവസം ക്ലാസിലേക്ക് പ്യൂണ്‍ അപ്പുക്കുട്ടന്‍ നായര്‍ ഒരു മെമ്മോയുമായി വന്നു. ബുധനാഴ്ച ഒരു ബെനഫിറ്റ് ഷോ കളിക്കാന്‍ പോകുന്നുണ്ട് നാട്ടിലെ തീയേറ്ററില്‍. നാല്‍പ്പത് പൈസ കൊടുക്കുന്നവര്‍ക്ക് സിനിമയ്ക്ക് പോകാം. എഴുപതുകളിലാണ്. അന്ന് നാല്‍പ്പത് പൈസ കയ്യിലുണ്ടെങ്കില്‍ ഒരു നേരം വീട് പുലരും. എനിക്ക് നാല്‍പ്പത് പൈസ ചിന്തിക്കാനേ പറ്റില്ല. 25 പൈസ ടിക്കറ്റിനും 15 പൈസ ചായയ്ക്കുമാണ്.

എല്ലാവരും കൊടുത്തു. അന്നൊക്കെ ഒരു സിനിമ കാണുക എന്നത് ഇന്നത്തേത് പോലല്ല. ഇന്ന് തീയേറ്ററിലേക്ക് വിളിച്ച് പറഞ്ഞ് ബുക്ക് ചെയ്ത് എന്റെ മക്കള്‍ പോകുന്നത് പോലല്ല. അന്ന് കുട്ടികള്‍ സിനിമ കാണുക എന്ന് പറയുന്നത് തന്നെ സാമൂഹിക വിരുദ്ധ പ്രവര്‍ത്തനമാണ്. സിനിമ കാണുന്നത് ഒരു മഹാപാതകം ആയിട്ടായിരുന്നു കണ്ടിരുന്നത്. പക്ഷെ എന്റെ വീട്ടില്‍ അങ്ങനെയായിരുന്നില്ല. സിനിമയേയും കലയേയും സ്‌നേഹിക്കുന്നൊരു പശ്ചാത്തലമായിരുന്നു.

25 പൈസ

അമ്മ ഞാന്‍ പോയ്‌ക്കോട്ടെ നാല്‍പ്പത് പൈസ തരുമോ എന്ന് ചോദിച്ചു. അച്ഛന്‍ തളര്‍ന്നു കിടക്കുകയാണ് ചോദിക്കാന്‍ പറ്റില്ല. അമ്മ നീ പോവണ്ട എന്ന് പറഞ്ഞു. ഞാന്‍ ശാഠ്യമോ വാശിയോ കാണിച്ചില്ല. എനിക്കറിയാമായിരുന്നു എന്റെ അമ്മ സങ്കടപ്പെടുന്നുണ്ടെന്ന്. ഞാന്‍ ആ സിനിമയെന്ന സ്വപ്‌നം മനസില്‍ നിന്നും പറച്ചുകളഞ്ഞു. തൊട്ടയല്‍വക്കത്തെ കുട്ടികളൊക്കെ അവരുടെ കുപ്പായങ്ങള്‍ അലക്കാനും തേക്കാനുമൊക്കെ തുടങ്ങി. എനിക്കിത് വിധിച്ചിട്ടില്ലെന്ന് കരുതി ഞാന്‍ എന്റെ കളികളിലേക്ക് പോയി.

പക്ഷെ സിനിമ കാണാന്‍ പോകുന്ന ദിവസം അമ്മയെനിക്ക് ടിക്കറ്റിനുള്ള 25 പൈസ തന്നു. അയല്‍വക്കത്തെ അമ്മച്ചിയോടോ സുഹൃത്തിനോടോ കടം വാങ്ങി തന്നതാണ്. നീ സിനിമ കണ്ടോ കാപ്പി കുടിക്കണ്ട എന്ന് പറഞ്ഞു. പെട്ടെന്ന് പ്രധാനമന്ത്രിയുടെ പഥവി കിട്ടിയ അവസ്ഥയായിരുന്നു എനിക്ക്. പിറ്റേന്ന് നേരം വെളുക്കാന്‍ ഞാന്‍ പ്രാര്‍ത്ഥിക്കുകയാണ്. അങ്ങനെ സ്‌കൂളില്‍ ചെന്ന് ടീച്ചറുടെ കയ്യില്‍ ഈ കാശ് കൊടുത്തു. 25 പൈസ പോര, 40 പൈസ തന്നാലേ കൊണ്ടു പോകാന്‍ പറ്റൂവെന്ന് ടീച്ചര്‍ പറഞ്ഞു. കാപ്പി കുടിക്കണ്ട എന്ന് അമ്മ പറഞ്ഞിട്ടുണ്ടെന്ന് ഞാന്‍ പറഞ്ഞു.

ടീച്ചര്‍ ഹെഡ് മാഷോട് ഒരു കുട്ടി 25 പൈസ കൊണ്ടു വന്നിട്ടുണ്ട് എന്താണ് ചെയ്യേണ്ടതെന്ന് ചോദിച്ചു. അവനും വന്നോട്ടെയെന്ന് അദ്ദേഹം പറഞ്ഞു. ദൈവം അദ്ദേഹത്തിലൂടെ പ്രവര്‍ത്തിച്ചു. അങ്ങനെ കുട്ടികളെ ഉയരത്തിന്റെ അടിസ്ഥാനത്തില്‍ നിര്‍ത്തി. നാല് കിലോ മീറ്റര്‍ നടന്നാണ് തീയേറ്ററിലെത്തുന്നത്. ഓല കൊണ്ട് മേഞ്ഞ തീയേറ്ററാണ്. ഞാന്‍ മുമ്പില്‍ കയറിയിരുന്നു. ആദ്യം കാണാമല്ലോ. മുമ്പിലെ ഫയര്‍ ബക്കറ്റും ഞാനും തമ്മില്‍ ഒരു അടി ദൂരമേയുള്ളൂ. ഇന്നും സിനിമ കാണണമെങ്കില്‍ എനിക്ക് മുന്നില്‍ ഇരിക്കണം.

പരിപ്പുവട

ഇന്റര്‍വെല്‍ ആയപ്പോള്‍ കാപ്പിയ്ക്ക് കാശ് കൊടുത്തവരോട് പറഞ്ഞു. കാശ് കൊടുക്കാത്ത ഞങ്ങള്‍ കുറച്ചു പേരുണ്ടായിരുന്നു. കുറച്ചുനേരം കഴിഞ്ഞപ്പോള്‍ ഈ പരിപ്പിന്റെയും പച്ചമുളകിന്റെയും ഇഞ്ചിയുടെയും കറിവേപ്പിലയുടെയും ഒക്കെ ഒരു മണം തീയേറ്ററിനകത്തേക്ക് വന്നു. അന്ന് മോഹിച്ചു ഞാന്‍ ഒരു കഷണം പരിപ്പുവട കിട്ടിയിരുന്നെങ്കില്‍ എന്ന്. എന്നാല്‍ മാഷുമാര്‍ ആരെങ്കിലും, കുട്ടികളെ പരിപ്പുവട കഴിക്കാന്‍ ഗതിയില്ലാത്തവര്‍ വരൂ ഒരു പരിപ്പുവട കഴിക്കൂ എന്ന് പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ ഇന്നൊരു സിനിമ പാട്ടെഴുത്തുകാരന്‍ ആകില്ലായിരുന്നു. അങ്ങനെ സിനിമയുടെ സെക്കന്‍ഡ് ഹാഫ് തുടങ്ങി.

ഞാന്‍ മാത്രം ഒരു സൂത്രപ്പണി ചെയ്തിരുന്നു. ആ സിനിമയിലെ അഞ്ചു പാട്ടുകളും ഞാന്‍ കാണാപ്പാഠം പഠിച്ചു. എനിക്കപ്പോള്‍ തോന്നുകയാണ് ഒരു പരിപ്പുവട തിന്നാന്‍ നിവര്‍ത്തിയില്ലാത്ത എനിക്ക്, സിനിമയിലേക്ക് വരണമെന്ന്. നടന്‍ ഒന്നും ആകാനുള്ള യോഗ്യത എനിക്കില്ലെന്ന് നേരത്തെ അറിയാമായിരുന്നു. അതിന് ഒരുപാട് സൗന്ദര്യം വേണം അതുകൊണ്ടുതന്നെ സ്‌ക്രീനിനു പിന്നിലാക്കാം പരിപാടിയെന്ന് ഞാന്‍ തീരുമാനിച്ചു. അപ്പോള്‍ ആരും കാണില്ലല്ലോ. അഞ്ചു പാട്ടും പഠിച്ച എന്ന നിലയ്ക്ക് ഞാന്‍ സിനിമ പാട്ട് എഴുതാന്‍ തീരുമാനിച്ചു. അന്നാണ് പാട്ടെഴുത്തുകാരന്‍ ആകാന്‍ തീരുമാനിക്കുന്നത്.

More from Filmibeat

Read more about: songs
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X