ആന്ധ്രയിൽ ഇനി നീ കാലുകുത്തരുത്; എൻടിആർ വൈകിയത് ചോദ്യം ചെയ്ത മലയാള താരത്തിന് സംഭവിച്ചത്
ആന്ധ്രാപ്രദേശിലെയും തെലുങ്കാനയിലെയും പകരം വെക്കാനില്ലാത്ത താര രാജാവ് ആയിരുന്നു എൻടി രാമറാവു എന്ന എൻടിആർ. ആന്ധ്രയുടെ മുഖ്യമന്ത്രിയായും പ്രവർത്തിച്ച എൻടിആറിന്റെ പിൻ തലമുറയാണ് ഇന്ന് തെലുങ്ക് സിനിമാ ലോകം അടക്കി വാഴുന്നത്. എൻടിആറിന്റെ കൊച്ചു മകനാണ് ഇന്നത്തെ തെലുങ്ക് സൂപ്പർസ്റ്റാർ ജൂനിയർ എൻടിആർ. താരപ്രഭയും അധികാരവും ഒരുപോലെ ലഭിച്ച രാമറാവുവിനെ സംബന്ധിച്ച് നിരവധി സംഭവകഥകൾ സിനിമാ ലോകത്ത് ഇന്നും പ്രചരിക്കുന്നുണ്ട്.
ഇതിലൊന്നാണ് മലയാളത്തിലെ പ്രമുഖ സിനിമാട്ടോഗ്രാഫർ ആയിരുന്ന ജെ വില്യംസിനെ രാമരറാവുവിന്റെ അനുനായികൾ ഭീഷണിപ്പെടുത്തി വിട്ടത്. പരസ്യകലാ രംഗത്ത് പ്രവർത്തിച്ച ഗായത്രി അശോകനാണ് ഇതേ പറ്റി സഫാരി ടിവിയിലെ പരിപാടിയിൽ സംസാരിച്ചത്. അദ്ദേഹത്തിന്റെ വാക്കുകൾ വായിക്കാം,

'ഏറ്റവും റിസ്കുള്ള സാധാരണ ഒരു ഫോട്ടോഗ്രാഫർ എടുക്കാൻ മടിക്കുന്ന തരത്തിലുള്ള ഫോട്ടോകൾ എടുക്കുന്നയാളായിരുന്നു ജെ വില്യംസ്. ഞങ്ങൾ ആദ്യം പരിചയപ്പെടുന്നതിന് മുമ്പ് ഒരു ഉടക്ക് ഉണ്ടായിരുന്നു. ദൗത്യത്തിന്റെ സെറ്റിൽ വെച്ച്. അത് കഴിഞ്ഞ് അദ്ദേഹം വന്ന് സോറി പറഞ്ഞു. ഞാനും സോറി പറഞ്ഞു. അങ്ങനെ ഞങ്ങൾ സൗഹൃദത്തിലായി.
അതിന് ശേഷം വില്യംസ് പറഞ്ഞ ഒരു കഥയാണ്. വില്യംസ് ചെയ്ത ചില പടങ്ങൾ കണ്ടിട്ട് തെലുങ്കിൽ നിന്നു ഓഫർ വന്നിരുന്നു. എൻടി രാമറാവുവിന്റെ (എൻടിആർ) പടത്തിന് ഫോട്ടോഗ്രാഫി ചെയ്യാനായിട്ട് വില്യംസിനെ ക്ഷണിച്ചു. വില്യംസ് അവിടെ പോയി. പിറ്റേന്ന് രാവിലെ എട്ട് മണിക്കാണ് ഷോട്ട് എന്ന് അറിഞ്ഞു'

'വില്യംസ് കൃത്യം ഏഴരയ്ക്ക് തന്നെ റെഡിയായി ലൊക്കേഷനിൽ ചെന്നു. ലൊക്കേഷനിൽ ചെന്നപ്പോൾ അവിടെ ആരും എത്തിയിട്ടില്ല. വില്യംസ് കസേരയിൽ ഇരുന്ന് മുഷിയുകയാണ്. എന്ത് ചെയ്യണമെന്ന് അറിയില്ല. അങ്ങനെ കുറക്കേക്കഴിഞ്ഞപ്പോൾ സംവിധായകൻ വന്നു. എൻടിആർ വരുന്നതേ ഉള്ളൂ, അപ്പോഴേക്കും നമുക്കിത് ചെയ്യാം എന്നൊക്കെ പറഞ്ഞു. എന്നിട്ടും സമയം കടന്നു പോയി. എട്ടര കഴിഞ്ഞു ഒമ്പതും കഴിഞ്ഞു പത്ത് മണി കഴിഞ്ഞിട്ടും എൻടി രാമറാവു സ്ഥലത്ത് എത്തുന്നില്ല'

'അങ്ങനെ വില്യംസ് മടുത്തിരിക്കുമ്പോൾ കൂടെയുള്ള അനേകം സിൽബന്തികളോട് കൂടി എൻടി രാമറാവു ലൊക്കേഷനിലേക്ക് എത്തി. എല്ലാവരും ചാടിയെഴുന്നേറ്റു. അദ്ദേഹം വിചാരിച്ചാൽ അവിടെ നടക്കാത്ത ഒരു കാര്യവും ഇല്ല. അതുപോലത്തെ ശക്തനായിട്ടുള്ള താരമാണ് വരുന്നത്. അത്രയും നേരത്തെ മുഷിഞ്ഞുള്ള ഇരുപ്പ് കാരണം വില്യംസ് മലയാളത്തിലൊക്കെ ചോദിക്കുന്നത് പോലെ തന്നെ വൈ ആർ യു ലേറ്റ് എന്ന് ചോദിച്ചു'
'രാമറാവു ഇത് കേട്ടു. പക്ഷെ അദ്ദേഹം കേട്ട ഭാവം വെക്കാതെ കുറേയങ്ങ് മാറിപ്പോയി. കുറച്ച് സമയം കഴിഞ്ഞപ്പോൾ പ്രൊഡക്ഷൻ കൺട്രോളറോ മറ്റോ വില്യംസിന്റെ അടുത്ത് വന്ന് ഒന്ന് വരൂ പ്ലീസ് എന്ന് പറഞ്ഞ് വിളിച്ചു'
Also Read: മണിരത്നത്തിന്റെ ചോള രാഞ്ജിയായി നയൻതാര എത്തിയിരുന്നെങ്കിൽ; ചിത്രങ്ങൾ വൈറൽ

'കൊണ്ടു പോവുന്നത് വണ്ടികൾ കിടക്കുന്ന സ്ഥലത്തേക്ക് ആണ്. ഒരു വണ്ടിയിൽ കയറ്റിയിരുത്തി നേരെ ഹോട്ടൽ റൂമിലേക്ക് പോവുകയാണ്. അവിടെയെത്തി ഇദ്ദേഹത്തിന് പറഞ്ഞ പ്രതിഫലം എത്രയാണോ ആ തുകയുടെ പൊതി വില്യംസിനെ ഏൽപ്പിച്ചു. ട്രെയ്നിന്റെ ടിക്കറ്റും കൊടുത്തു.
ഇന്ന് വൈകുന്നേരം ആറ് മണിക്ക് ശേഷം ആന്ധ്ര പ്രദേശിൽ നിന്നെ കാലുകുത്തരുതെന്നാണ് വില്യംസിന് കിട്ടിയ താക്കീത്.' മലയാള സിനിമയിൽ അനുവർത്തിച്ചു വരുന്ന നയമല്ല മറ്റ് ഭാഷകളിൽ പോയിക്കഴിഞ്ഞാൽ എന്നതിന്റെ ഉദാഹരണമാണിതെന്നും ഗായത്രി അശോകൻ പറഞ്ഞു.


Click it and Unblock the Notifications











