'തട്ടിയേക്കാനാണ് പറഞ്ഞത്', സിനിമയിൽ അഭിനയിച്ചതിന് വധഭീഷണി നേരിട്ടിരുന്നുവെന്ന് നടൻ ജനാർദ്ദനൻ
മലയാളം സിനിമയിൽ ഒരുപാട് നടക്കുന്ന ഒരു കാര്യമാണ് കോമഡിയിൽ നിന്നും വില്ലത്തരത്തിലേക്കും വില്ലത്തരത്തിൽ നിന്ന് കോമഡിയിലേക്കും ചാടാനുള്ള നടന്മാരുടെ കഴിവ്. അക്കാര്യത്തിൽ വില്ലനായിരുന്നപ്പോഴും കൊമേഡിയനായിരുന്നപ്പോഴും നൂറിൽ നൂറ് മാർക്കും കാണികൾ നൽകിയ കലാകാരനായിരുന്നു നടൻ ജനാർദ്ദനൻ. സിബിഐ ഡയറികുറിപ്പ്, ആവനാഴി, പഴയ ജയൻ സിനിമകൾ അടക്കം പല സിനിമകളിലും വ്യവസായിയായും വില്ലനായും ബലാത്സംഗ വീരനായും അടക്കം പല വേഷങ്ങളും ചെയ്ത് വന്ന നടനായിരുന്നു ജനാർദ്ദനൻ. സിബിഐ ഡയറികുറിപ്പ് എന്ന സിനിമയിൽ കോട്ടയം ഉച്ചാരണം ഉപയോഗിച്ചുള്ള സംഭാഷണങ്ങൾ ശ്രദ്ധിക്കപ്പെട്ടപ്പോവാണ് സംവിധായകർ കോമേഡിയൻ റോളുകളിലേക്ക് ജനാർദ്ദനനെ വിളിച്ചത്.
Also Read: 'ഹൻസിക അത്തരം കാര്യങ്ങൾ ചെയ്യുമ്പോൾ വിലക്കും, കാരണം അവൾ എനിക്ക് മകളാണ്'; അഹാന കൃഷ്ണ
മേലേപ്പറമ്പിൽ ആൺവീടിലൂടെയാണ് അദ്ദേഹം ഹാസ്യത്തിലേക്ക് കാല് വെച്ച് കയറിയത്. മലയാളം സിനിമയിലെ മികച്ച ഹാസ്യതാരങ്ങളിൽ ഒരാളായി മാറാൻ അദ്ദേഹത്തിന് വല്യ കാലതാമസമൊന്നുമുണ്ടായിരുന്നില്ല. പിന്നീട് ദുബായ് അടക്കം ചില സിനിമകളിൽ നല്ല വില്ലൻ വേഷങ്ങൾ ചെയ്യുകയും ചെയ്തു. ജനാർദ്ദനന്റെ ഘനഗാംഭീര്യമുള്ള ശബ്ദം കൊണ്ട് അദ്ദേഹം ചലച്ചിത്ര ലോകത്ത് ശ്രദ്ധേയനാണ്. പല മിമിക്രി താരങ്ങളും അദ്ദേഹത്തിന്റെ ശബ്ദം മിമിക്രി വേദികളിൽ അനുകരിക്കാറുണ്ട്. തുടക്കകാലത്ത് ശബ്ദത്തിൽ വ്യതിയാനങ്ങൾ കൊണ്ടുവന്ന് സംസാരിക്കാൻ പലരും ആവശ്യപ്പെട്ടിരുന്നുവെന്നും അതിന്റെ ഭാഗമായി നടൻ മധുവിന്റെ പക്കൽ ഉപദേശം തേടി പോയിരുന്നുവെന്നും ജനാർദ്ദനൻ ബിഹൈൻവുഡ്സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
Also Read: 'മകനെ സഹായിക്കാത്തതിൽ കുറ്റബോധമുണ്ട്, ഞാൻ സിനിമ ചെയ്യരുതെന്ന് ആഗ്രഹിക്കുന്നവരുണ്ട്'; സുരേഷ് ഗോപി

മുമ്പ് മലയാള സിനിമയിൽ ജനാർദ്ദനാണ് മിക്ക സിനിമകളുടേയും പൂജ നിർവഹിച്ചിരുന്നത്. ജനാർദ്ദനനെ ക്യാമറയ്ക്ക് മുമ്പിൽ നിർത്തി സിനിമയുടെ ചിത്രീകരണം ആരംഭിച്ചാൽ ആ സിനിമയ സൂപ്പർ ഹിറ്റായിരിക്കുമെന്ന ഒരു വിശ്വാസം മലയാള സിനിമയിൽ നിലിനിന്നിരുന്നതായി പറഞ്ഞ് കേട്ടിട്ടുണ്ടെന്നും അനുഭവമുണ്ടെന്നും അങ്ങനൊരു ഐശ്വര്യമുള്ള ആളാണ് താനെന്ന് തോന്നുണ്ടോ എന്ന് ചോദിച്ചപ്പോൾ ജനാർദ്ദനന്റെ മറുപടി ഇങ്ങനെയായിരുന്നു. 'എന്നെ വെച്ച് ആദ്യ ഷോട്ട് ചിത്രീകരിച്ചാലോ പൂജ ചെയ്യിപ്പിച്ചാലോ വിജയമാകും എന്നുള്ളതിൽ വിശ്വസിക്കുന്നില്ല. പക്ഷെ ആരെങ്കിലും ഉദ്ഘാടനത്തിന് വിളിച്ചാൽ ആത്മർഥമായി മാത്രമെ പ്രാർഥിക്കാറുള്ളൂ. ഞാൻ വിശ്വസിക്കുന്ന ദൈവത്തോട് അത്രമേൽ ചേർന്നിരിക്കുന്ന വ്യക്തിയാണ് ഞാൻ. എന്റെ എല്ലാം കൊടുത്ത് അത്രത്തോളം ആത്മാർഥമായി പ്രാർഥിക്കാൻ മാത്രമെ ഞാൻ പഠിച്ചിട്ടുള്ളൂ' ജനാർദ്ദനൻ പറയുന്നു.

വില്ലനിൽ നിന്നും മാറി കൊമേഡിയൻ ആകണം എന്നത് പ്ലാൻ ചെയ്ത് സംഭവിച്ചതല്ലെന്നും അപ്രതീക്ഷിതമായി ജീവിതത്തിലേക്ക് കടന്ന് വന്നതാണ് ഇത്തരം കാര്യങ്ങളെല്ലാമെന്നും ജനാർദ്ദനൻ പറയുന്നു. 'സിനിമകൾ ചെയ്യാൻ തീരുമാനിക്കുമ്പോൾ വില്ലനാണോ, കൊമേഡിയനാമോ, ക്യാരക്ടർ റോൾ ആണോ എന്നതൊന്നും എന്നെ അലോസരപ്പെടുത്താറില്ല. നടനായാൽ എല്ലാ റോളും ചെയ്യാൻ പ്രാപ്തിയുണ്ടാകണമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. അതുകൊണ്ട് ഏത് കഥാപാത്രമായാലും ഞാൻ സന്തോഷത്തോടെ ചെയ്യും' ജനാർദ്ദനൻ കൂട്ടിച്ചേർത്തു. നെയ്യാറ്റിന്‍കര എന്‍എസ്എസ് വേലുത്തമ്പി മെമ്മോറിയല്‍ കോളജില്‍ നിന്നും ബികോം പാസായ ശേഷമാണ് ശ്രീവരാഹം ബാലകൃഷ്ണപിള്ളയെ പരിചയപ്പെടുകയും അദ്ദേഹം വഴി അടൂര്‍ ഗോപാലകൃഷ്ണനുമായി ജനാർദ്ദനൻ അടുക്കുകയും ചെയ്തത്.
Recommended Video

കുടുംബാസൂത്രണത്തെപ്പറ്റി നിര്‍മ്മിച്ച പ്രതിസന്ധി എന്ന ഒരു ഡോക്യൂമെന്ററിയില്‍ നാഷണല്‍ സാമ്പിള്‍ സര്‍വ്വെയിലെ ഉദ്യാഗസ്ഥനായി അഭിനയിച്ചുകൊണ്ടാണ് അദ്ദേഹം ക്യാമറയ്ക്ക് മുന്നില്‍ എത്തുന്നത്. ഇതിനിടയില്‍ പറവൂര്‍ സെന്‍ട്രല്‍ ബാങ്കില്‍ ക്ലാര്‍ക്കായി ജോലി കിട്ടിയെങ്കിലും അതുപേക്ഷിച്ച് പി.എന്‍ മേനോന്‍ സംവിധാനം ചെയ്ത ചെമ്പരത്തിയുടെ പ്രൊഡക്ഷന്‍ എക്സിക്യൂട്ടിവ് ആയി. കുറെ നാള്‍ മലയാളനാട് വാരികയില്‍ സങ്കല്പത്തിലെ ഭര്‍ത്താവ് എന്ന പംക്തി കൈകാര്യം ചെയ്തു. പിന്നീടാണ് കെ.എസ് സേതുമാധവന്റെ ആദ്യത്തെ കഥ എന്ന ചിത്രത്തില്‍ പ്രേംനസീറിനോടൊപ്പം അഭിനയിച്ചത്. തുടർന്ന് നിരവധി സിനിമകളുടെ ഭാഗമായി. മണി എം.കെ നിർമ്മിച്ച് മണി സ്വാമി സംവിധാനം ചെയ്ത് 1978 ൽ പുറത്തിറങ്ങിയ രാജൻ പറഞ്ഞ കഥ എന്ന സിനിമയിൽ അഭിനയിച്ചതിന്റെ പേരിൽ വധ ഭീഷണി നേരിട്ടിരുന്നുവെന്നും ജാനർദ്ദനൻ പറഞ്ഞു. പലരും വന്ന് ചോദ്യം ചെയ്തിരുന്നുവെന്നും അതിൽ നിന്നും തന്നെ രക്ഷപ്പെടുത്തിയ വ്യക്തിക്ക് കിട്ടിയ നിർദേശം ജനാർദ്ദനെനെ കൊന്ന് കളായാനായിരുന്നുവെന്നും ജനാർദ്ദനൻ പറയുന്നു. ചിത്രത്തിൽ കവിയൂർ പൊന്നമ്മ, ജോസ് പ്രകാശ്, ശങ്കരാടി, സുകുമാരൻ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 450ൽ അധികം സിനിമകളിൽ ജനാർദ്ദനൻ അഭിനയിച്ച് കഴിഞ്ഞു.


Click it and Unblock the Notifications











