അഭിനയിച്ചതിന് ശമ്പളം പോലും വാങ്ങിയില്ല, താമസവും ഭക്ഷണവും തന്നില്ല! കൂദാശ വിവാദത്തില്‍ ബാബുരാജ്
ബാബുരാജ് പ്രധാന വേഷത്തിലെത്തിയ സിനിമയായിരുന്നു കൂദാശ. തീയേറ്ററില്‍ വലിയ വിജയമാകാന്‍ സാധിച്ചില്ലെങ്കിലും നിരൂപക ശ്രദ്ധ നേടാന്‍ കൂദാശയ്ക്ക് സാധിച്ചിരുന്നു. എന്നാല്‍ ഇപ്പോഴിതാ വീണ്ടും കൂദാശ വാര്‍ത്തകളില്‍ ഇടം നേടുകയാണ്. ചിത്രവുമായി ബന്ധപ്പെട്ട് വാങ്ങിയ മൂന്ന് കോടിയിലധികം രൂപ തിരികെ നല്‍കിയില്ലെന്നാണ് ബാബുരാജിനും ഭാര്യയും നടിയുമായ വാണി വിശ്വനാഥിനുമെതിരെ കേസ്. തൃശ്ശൂര്‍ സ്വദേശിയായ റിയാസാണ് പരാതി നല്‍കിയിരിക്കുന്നത്.
കൂദാശ എന്ന സിനിമയുടെ നിര്‍മാണത്തിനായി 3.14 കോടി രൂപ കൈപ്പറ്റിയെന്നാണ് പരാതി. ലാഭമോ മുടക്കുമുതലോ നല്‍കിയില്ലെന്നും 2017 മുതല്‍ പരിചയക്കാരായ ഇവര്‍ക്ക് ഒറ്റപ്പാലത്തെ ബാങ്ക് ശാഖ വഴിയാണ് പണം കൈമാറിയതെന്നും പരാതിയില്‍ പറയുന്നു. ആദ്യം 30 ലക്ഷം രൂപ നല്‍കി. പിന്നീട് വിവിധ ഘട്ടങ്ങളിലായാണ് ബാക്കി പണം കൈമാറിയത്. പണം തിരികെ ലഭിക്കാതെ വന്നതോടെയാണ് പോലീസിനെ സമീപിച്ചതെന്നാണ് പരാതിക്കാരന്‍ പറയുന്നത്.

ചിത്രത്തിന്റെ നിര്‍മ്മാതാക്കളില്‍ ഒരാളാണ് റിയാസ്. ഇപ്പോഴിതാ സംഭവത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ബാബുരാജ്. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ബാബുരാജിന്റെ പ്രതികരണം. ബാബുരാജിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.
ഡിനു തോമസ് സംവിധാനം ചെയ്തു റിയാസ്, ഒമര്‍ എന്നിവര്‍ നിര്‍മാതാക്കളായ ഒഎംആർ പ്രൊഡക്ഷന്‍സ് 2017 ഇല്‍ പുറത്തിറക്കിയ 'കൂദാശ' സിനിമ മൂന്നാര്‍ വച്ചാണ് ഷൂട്ടിംഗ് നടന്നത് , താമസം ഭക്ഷണം എല്ലാം എന്റെ റിസോര്‍ട്ടില്‍ ആയിരുന്നു. അന്ന് ഷൂട്ടിംഗ് ചിലവിലേക്കായി നിര്‍മാതാക്കള്‍ പണം അയച്ചത് റിസോര്‍ട്ടിന്റെ അക്കൌണ്ട് വഴി ആണ് ഏകദേശം 80 ലക്ഷത്തില്‍ താഴെ ആണ് അവരുടെ ആവശ്യപ്രകാരം ഷൂട്ടിംഗ്ചിലവിലേക്കായി അയച്ചത്. സിനിമ പരാജയം ആയിരുന്നു, ഞാന്‍ അഭിനയിച്ചതിന് ശമ്പളം ഒന്നും വാങ്ങിയില്ല താമസം ഭക്ഷണം ചിലവുകള്‍ ഒന്നും തന്നില്ല എല്ലാം റിലീസ് ശേഷം എന്നായിരുന്നു പറഞ്ഞത്.

നിര്‍മാതാക്കള്‍ക്കു അവരുടെ നാട്ടില്‍ ഏതോ പോലീസ് കേസുള്ളതിനാല്‍ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് കിട്ടാതെ ആയപ്പോള്‍ വിബി ക്രിയേഷന്‍സ് എന്ന എന്റെ നിര്‍മാണ കമ്പനി വഴി ആണ് റിലീസ് ചെയ്തത് കൂടാതെ കേരളത്തില്‍ ഫ്ലെക്സ് ബോർഡ് വക്കാന്‍ 18 ലക്ഷത്തോളം ഞാന്‍ ചിലവാകുകയും ചെയ്തു. സാറ്റലൈറ്റ് അവകാശം വിറ്റുതരണം എന്ന നിര്‍മാതാക്കളുടെ ആവശ്യപ്രകാരം ഞാന്‍ കുറെ പരിശ്രമിച്ചു എന്നാല്‍ അത് നടന്നില്ല, പിന്നീട് ആ ആവശ്യം ഭീഷണി ആയപ്പോള്‍ ഞാന്‍ ആലുവ എസ്പി ഓഫീസില്‍ പരാതി നല്‍കി, എല്ലാ രേഖകളും കൊടുത്തു. നിര്‍മാതാക്കള്‍ പലവട്ടം വിളിച്ചിട്ടും പോലീസ് സ്റ്റേഷനില്‍ വന്നില്ല.

സത്യം ഇതായിരിക്കെ അവര്‍ മറ്റുചിലരുടെ ഉപദേശ പ്രകാരം എനിക്കും ഈ സിനിമയുമായി ഒരു ബന്ധം പോലും ഇല്ലാത്ത വാണിക്കും എതിരെ ഇപ്പോള്‍ പരാതിയുമായി വന്നിരിക്കുകയാണ് . കൂദാശ ഗൂഗിള്‍ സെര്‍ച്ച് ചെയ്താല്‍ അതിന്റെ വിവരങ്ങള്‍ കിട്ടുമെന്നിരിക്കെ ഇപ്പോള്‍ ഇവര്‍ കൊടുത്തിരിക്കുന്നത് കള്ള കേസ് ആണ് അതിനു എതിരെ ഞാന്‍ കോടതിയെ സമീപിക്കും
2017 കാലത്തെ ഇതുപോലുള്ള കേസുകള്‍ കുത്തിപ്പൊക്കി എന്നെ അപമാനിക്കാന്‍ പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ എനിക്ക് അറിയാം... ഒരു കാര്യം ഞാന്‍ പറയാം ഇനി ആകാശം ഇടിഞ്ഞു വീണാലും എന്റെ 'നിലപാടുകളില്‍ 'ഞാന്‍ ഉറച്ചു നില്കും എന്നാണ് താരം പറയുന്നത്.
Recommended Video

പ്രാഥമിക അന്വേഷണം നടത്തി പരാതി ഒറ്റപ്പാലം പോലീസിന് കൈമാറി. ഒറ്റപ്പാലത്തെ ബാങ്ക് മുഖേനയാണ് ഇടപാടുകള്‍ നടത്തിയതെന്നതിന്റെ അടിസ്ഥാനത്തിലാണ് കേസ് ഒറ്റപ്പാലം കോടതിയിലെത്തിയത്. ഇരുവര്‍ക്കുമെതിരേ വഞ്ചനക്കുറ്റത്തിനാണ് കേസെടുത്തിരിക്കുന്നതെന്നും അന്വേഷണം തുടങ്ങിയതായും പോലീസ് അറിയിച്ചിട്ടുണ്ട്.


Click it and Unblock the Notifications











