'ചുരുളിയിലെ തെറിവിളിക്ക് ഞങ്ങൾ ഉത്തരവാദികളല്ല', നിങ്ങൾ കാണുന്നത് സെൻസർ ചെയ്ത പതിപ്പല്ല'
അടുത്തിടെ റിലീസ് ചെയ്ത മലയാളം സിനിമകളിൽ ഏറ്റവും കൂടുതൽ വിവാദമാക്കപ്പെട്ടതും ചർച്ചചെയ്യപ്പെട്ടതുമായ സിനിമയാണ് ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചുരുളി. കേട്ടുകേൾവി പോലുമില്ലാത്ത അസഭ്യ വാക്കുകളുടെ പ്രവാഹമാണ് സിനിമയിൽ ഉടനീളം കാണാൻ സാധിക്കുന്നത്. പുരോഗമന ചിന്താഗതിയുടേയും സിനിമയുടെ റിയലിസ്റ്റിക്ക് സ്വഭാവത്തിന്റേയും സംവിധായകന്റെ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെയും ഭാഗമാണ് ഇത്തരം അസഭ്യ വാക്കുകളുടെ പ്രയോഗമെന്നാണ് സിനിമയെ അനുകൂലിച്ചവർ പറയുന്നത്. ഒടിടി റിലീസായിരുന്നു സിനിമ.
Also Read: 'ശരീരത്തെ പരിഹസിക്കുന്ന ആരാധകർക്ക്, ആരാധന അവസാനിപ്പിച്ച് പോകാം', പൊട്ടിത്തെറിച്ച് ബിഗ് ബോസ് വിജയി!
എ സർട്ടിഫിക്കറ്റാണ് സിനിമയ്ക്ക് സെൻസർബോർഡ് നൽകിയത്. സോണി ലൈവിലാണ് സിനിമയുടെ സ്ട്രീമിങ് നടക്കുന്നത്. തെറി പറയാൻ വേണ്ടി പറയുന്നുവെന്നാണ് സിനിമയെ കുറിച്ച് വന്ന മറ്റൊരു വിമർശനം. ആവശ്യമുള്ളിടത്തും ഇല്ലാത്തിടത്തും അസഭ്യവാക്കുകൾ തിരികി കയറ്റിയെന്നും സിനിമ കണ്ടവർ കുറ്റപ്പെടുത്തിയിരുന്നു. റിയലിസ്റ്റിക്ക് സ്വഭാവമുള്ള സിനിമകൾ സംവിധാനം ചെയ്ത് പ്രേക്ഷകരിലേക്ക് എത്തിക്കുന്ന സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. അതുകൊണ്ട് തന്നെ നിരവധി അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ അടക്കം പ്രദർശിപ്പിക്കുകയും നിരൂപക പ്രശംസ നേടുകയും ചെയ്ത സിനിമ റിലീസിന് എത്തുന്നുവെന്ന് അറിഞ്ഞപ്പോൾ എൽജെപി ആരാധകരും സിനിമാ പ്രേമികളും ആവേശത്തിലായിരുന്നു.
Also Read: 'നിന്നെ വിശ്വസിച്ച ഞങ്ങളെ നീ പറ്റിച്ചു'; വേദികയെ ചോദ്യം ചെയ്ത് സരസ്വതിയും ശരണ്യയും

പതിനെട്ട് വയസിന് മുകളിലുള്ളവർ മാത്രം സ്വന്തം താൽപര്യ പ്രകാരം കാണേണ്ട സിനിമയാണ് ചുരുളി എന്ന് എഴുതി കാണിച്ചിട്ട് തന്നെയാണ് സിനിമ തുടങ്ങുന്നതെങ്കിലും സംസ്കാര ശൂന്യതയാണ് സിനിമയിലുട നീളം പ്രതിഫലിക്കുന്നത് എന്നാണ് സിനിമ കണ്ടവരിൽ ഏറെയും അഭിപ്രായപ്പെട്ടത്. ചെമ്പൻ വിനോദ്, വിനയ് ഫോർട്ട്, ജാഫർ ഇടുക്കി, ജോജു ജോർജ്, ലുക്മാൻ തുടങ്ങി മലയാള സിനിമയിലെ നിരവധി താരങ്ങളാണ് ചുരുളിയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ലോക്ക് ഡൗൺ കാലത്ത് പത്തൊമ്പത് ദിവസം കൊണ്ട് ചിത്രീകരിച്ച സിനിമയാണ് ചുരുളി. സിനിമയെ കുറിച്ചുള്ള വിവാദങ്ങൾ ചൂടുപിടിക്കുന്ന സാഹചര്യത്തിൽ സിനിമയുടെ സെൻസറിങുമായി ബന്ധപ്പെട്ടുള്ള തർക്കങ്ങൾക്കും ആക്ഷേപങ്ങൾക്കും ഉള്ള മറുപടി പ്രസ്താവനയിലൂടെ നൽകിയിരിക്കുകയാണ് സെൻസർ ബോർഡ്. സത്യാവസ്ഥ വെളിപ്പെടുത്തിയുള്ള സെൻസർ ബോർഡിന്റെ പ്രസ്താവന വൈറലാണ്. സെന്‍സര്‍ നിയമങ്ങള്‍ക്ക് അനുസൃതമായി ചുരുളി സിനിമയ്ക്ക് അനുയോജ്യമായ മാറ്റങ്ങളോടെയാണ് എ സര്‍ട്ടിഫിക്കറ്റ് നൽകിയതെന്നും എന്നാല്‍ സോണി ലൈവ് ഓടിടി പ്ലാറ്റ്‌ഫോമില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്ന ചിത്രം പ്രസ്തുത സിനിമയുടെ സര്‍ട്ടിഫൈഡ് പതിപ്പല്ലെന്നുമാണ് സെന്‍സര്‍ ബോര്‍ഡ് ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നത്.

സിനിമാറ്റോഗ്രാഫ് ആക്ട് 1952, സർട്ടിഫിക്കേഷൻ റൂൾസ് 1983 കേന്ദ്ര സർക്കാർ മാർഗ നിർദേശങ്ങൾ ഇവ പ്രകാരം സിനിമയില്‍ അവശ്യമായ മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ച് എ സര്‍ട്ടിഫിക്കറ്റാണ് സെൻസർ ബോർഡ് ചുരുളിക്ക് നല്‍കിയത്. എന്നാല്‍ ഈ മാറ്റങ്ങൾ ഇല്ലാതെയാണ് സിനിമ ഒടിടിയിലൂടെ പുറത്ത് വന്നിരിക്കുന്നത്. വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണ് സെന്‍സര്‍ ബോര്‍ഡിനെതിരെ ഇപ്പോൾ പ്രചരിക്കുന്നതെന്നും റീജിയണല്‍ ഓഫീസര്‍ വി.പാർവതി പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു. ചിത്രം ഒ.ടി.ടി പ്ലാറ്റ്ഫോമില്‍ നിന്നും പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തുകയും ബന്ധപ്പെട്ടവർക്ക് പരാതി നൽകുകയും ചെയ്തിരുന്നു. സിനിമയ്ക്കും സംവിധായകനും അണിയറപ്രവര്‍ത്തകര്‍ക്കും നടന്‍ ജോജു ജോര്‍ജിനെതിരെയും ക്രിമിനല്‍ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ടാണ് കെ.പി.സി.സി നിര്‍വ്വഹാക സമിതിയംഗം മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിരിക്കുന്നത്. പച്ചത്തെറികളും അസഭ്യവാക്കുകളും സിനിമകളിലൂടെ കടത്തി വിടുന്നത് അതിന് സംസാരഭാഷ എന്ന നിലയില്‍ സ്വീകാര്യത ഉണ്ടാക്കുന്നതിനും സാമൂഹിക സംഘര്‍ഷത്തിനും നാട്ടില്‍ അരാജകത്വം സൃഷ്ടിക്കാനും വഴി തെളിക്കും എന്നുമാണ് യൂത്ത് കോൺഗ്രസ് ആരോപിക്കുന്നത്.

സിനിമാ രംഗത്തുള്ളവർ അടക്കം ചുരുളി കണ്ടശേഷം അസഭ്യ വാക്കുകളുടെ അതിപ്രസരത്തെ വിമർശിക്കുന്നുണ്ട്. ജോജു ജോർജ് അസഭ്യമായ ഡയലോഗുകൾ പറയുന്ന സിനിമയിലെ ഭാഗം വെട്ടിയെടുത്ത് വ്യാപകമായി സോഷ്യൽമീഡിയയിൽ കഴിഞ്ഞ ദിവസങ്ങളിലായി പ്രചരിക്കുന്നുണ്ട്. ആ വീഡിയോ ക്ലിപ്പ് പ്രചരിക്കാൻ തുടങ്ങിയതോടെയാണ് സിനിമ കൂടുതൽ വിവാദത്തിലേക്ക് എത്തിയത്. ജോജുവിനെതിരെയാണ് രാഷ്ട്രീയക്കാർ പ്രതിഷേധിക്കുന്നത്. എന്നാൽ ജോജു ചിത്രത്തിലെ ഒരു അഭിനേതാവ് മാത്രമാണെന്നും ക്രൂശിക്കേണ്ടതും കുറ്റപ്പെടുത്തേണ്ടതും സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയേയുമാണെന്നാണ് യുവ സംവിധായകൻ അഖിൽ മാരാർ പറഞ്ഞത്. പുകവലി കാന്‍സറിന് കാരണമാകും എന്ന് വെണ്ടക്ക അക്ഷരത്തില്‍ എഴുതി വെച്ചേക്കുന്നത് കൊണ്ട് അതാരും വാങ്ങി ഉപയോഗിക്കുന്നില്ല എന്ന പോലെ സിനിമയ്ക്ക് എ സര്‍ട്ടിഫിക്കറ്റ് ആണല്ലോ അത് നോക്കി കണ്ടാല്‍ പോരെ എന്ന വാദത്തിന് യാതൊരു പ്രസക്തിയുമില്ലെന്നും എന്റെ സിനിമ ഞാന്‍ എനിക് വേണ്ടി എടുക്കുന്നതാണ് എന്ന സംവിധായകന്റെ വാദത്തിനും പ്രസക്തി ഇല്ലെന്നും അഖിൽ മാരാർ ഫേസ്ബുക്കിൽ കുറിച്ചു. സമൂഹത്തെ സിനിമ കൊണ്ട് ഉദ്ധരിപ്പിച്ചില്ലെങ്കിലും നശിപ്പിക്കരുതെന്നും സമൂഹത്തെ മാത്രമല്ല സിനിമ എന്ന മഹത്തായ കലാ സൃഷ്ടി കൂടിയാണ് ഇത്തരം സിനിമകളിലൂടെ തർക്കുന്നതെന്നും അഖിൽ മാരാർ പറഞ്ഞു. തെമ്മാടിത്തരം കാണിച്ചുവെച്ചിട്ട് കലാമൂല്യം എന്ന് പറയുന്നതിനോട് യോജിക്കാന്‍ കഴിയില്ലെന്നും അഖിൽ മാരാർ കുറിച്ചു.
Recommended Video

അസഭ്യ വാക്കുകൾ സിനിമയുടെ പൂർണതയ്ക്ക് ആവശ്യമായിരുന്നുവെന്നും അത് ഒഴിവാക്കിയാൽ സിനിമയുടെ ആത്മാവ് ഇല്ലാതെയാകുമെന്നുമാണ് വിവാദമായ അസഭ്യവാക്കുകളുടെ പ്രയോഗത്തെ കുറിച്ച് നടൻ വിനയ് ഫോർട്ട് അഭിപ്രായപ്പെട്ടത്. 'സിനിമ സംഭവിക്കുന്നത് ക്രിമിനലുകളുടെ ഇടയിലാണ്. അവര്‍ ഉപയോഗിക്കുന്ന ഭാഷയാണത്. അതിനെ ന്യായീകരിക്കേണ്ട കാര്യമാണെന്ന് കരുതുന്നില്ല. അത് അനിവാര്യമായ കാര്യമായാണ് തോന്നുന്നത്. ആമസോണ്‍, നെറ്റ്ഫ്‌ളിക്സ് എന്നീ ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ എല്ലാ ഭാഷയിലുള്ള സിനിമകളും പ്രദര്‍ശിപ്പിക്കും. ഇതൊരു മലയാള സിനിമയായതുകൊണ്ട് സഭ്യമായ ഭാഷ സംസാരിക്കണം. അതില്‍ സംവിധായകന്‍റെ ആവിഷ്‌കാര സ്വാതന്ത്ര്യം പരിമിതപ്പെടുത്തേണ്ടതുണ്ടോ' എന്നുമാണ് വിഷയവുമായി ബന്ധപ്പെട്ട് വിനയ് ഫോർട്ട് പ്രതികരിച്ചത്. നിഗൂഢത തളം കെട്ടി നിൽക്കുന്നൊരു കാടും അവിടെയുള്ള മനുഷ്യരുമൊക്കെയായിട്ടാണ് ചുരുളി സിനിമ സഞ്ചരിക്കുന്നത്. വിനോയ് തോമസിന്‍റെ കഥയ്ക്ക് അവലംബിത തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് എസ്.ഹരീഷ് ആണ്. ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് മധു നീലകണ്ഠൻ ആണ്. എഡിറ്റിങ് ദീപു ജോസഫും സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി തുടങ്ങിയവരാണുമാണ് ചെയ്തിരിക്കുന്നത്.


Click it and Unblock the Notifications











