എഴുതിയ പാട്ടുകൾക്കൊന്നും കാശ് കിട്ടിയിട്ടില്ല: വെളിപ്പെടുത്തലുമായി അനൂപ് മേനോൻ
നടൻ, തിരക്കഥാകൃത്ത്, സംവിധായകൻ, ഗാന രചയ്താവ്, എന്നിങ്ങനെ മലയാള സിനിമയിലെ ഒട്ടുമിക്യ മേഖലകളിലും തൻ്റെതായ വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് അനൂപ് മേനോൻ. അഭിനയത്തിലായാലും സംവിധാനത്തിലായാലും തൻ്റെതായൊരു ശൈലി അനൂപ് മേനോൻ നിലനിർത്തുന്നുണ്ട്.
അനൂപ് മേനോൻ രചിച്ച ഗാനങ്ങളും മലയാളികളുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയവയാണ്. ഇതിൽ ബ്യൂട്ടിഫുള്ളിലെ "മഴനീർതുള്ളികൾ" എന്ന ഗാനവും അതിലെ വരികളും നമുക്ക് ഏവർക്കും പ്രിയങ്കരമായ ഒന്നാണ്. എന്നാൽ ഈ ഗാനം ഉൾപ്പെടെ അനൂപ് മേനോൻ രചിച്ച ഒരു ഗാനത്തിനും തനിക്ക് പ്രതിഫലം ലഭിച്ചിട്ടില്ല എന്നാണ് ഇപ്പോൾ അദ്ദേഹം വെളിപ്പെടുത്തിയിരിക്കുന്നത്.

ഒരു പ്രമുഖ മാധ്യമത്തിന് അടുത്തിടെ താരം നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഞാൻ ഒരു ഗാന രചയിതാവല്ല വാക്കുകൾ നിരത്താൻ അറിയുന്ന ആൾ മാത്രമാണെന്ന് അനൂപ് മേനോൻ ഒരിക്കൽ പറയുകയുണ്ടായി. ഇതേപ്പറ്റി ചോദിച്ചപ്പോഴാണ് താൻ രചിച്ച ഗാനങ്ങൾക്കൊന്നും ഇതുവരെ ഒരു രൂപ പോലും പ്രതിഫലമായി ലഭിച്ചിട്ടില്ല എന്ന കാര്യം വെളിപ്പെടുത്തിയത്.
Recommended Video
ഒരു പാട്ട് രചിക്കുന്നതിന് ഒരു ഗാന രചയിതാവിന് കുറഞ്ഞത് നാല്പതിനായിരം രൂപ നൽകേണ്ടിവരും. മൂന്ന് പാട്ട് രചിക്കാൻ ഒരുലക്ഷത്തി ഇരുപതിനായിരം രൂപ ചെലവ് വരും തനിക്ക് ഗാനം രചിക്കാൻ നൽകിയാൽ നിർമ്മാതാവിന് പത്ത് പൈസപോലും ചിലവാവില്ല എന്ന് തമാശ രൂപേണയാണ് അനൂപ് മേനോൻ പറഞ്ഞത്.
ബ്യൂട്ടിഫുള്ളിലെ "മഴനീർതുള്ളികൾ" എന്ന ഗാനത്തിനും കിംഗ് ഫിഷിലെ "എൻ രാമഴയിൽ" എന്ന ഗാനത്തിനും ഇതുവരെ കാശൊന്നും കിട്ടിയിട്ടില്ല എന്നും പത്മയിലെ ഗാനം രചിച്ചതിനും താൻ പ്രതിഫലം എടുത്തിട്ടില്ലെന്നും അത് സ്വന്തം സിനിമ ആയതുകൊണ്ട് തനിക്ക് തന്നെയായിരുന്നു സാമ്പത്തിക ലാഭമെന്നും അനൂപ് മേനോൻ വ്യക്തമാക്കി.
21 ഗ്രാംസ് എന്ന ചിത്രത്തിൻ്റെ വിശേഷങ്ങൾ പങ്കുവച്ച താരം ചിത്രത്തിൻ്റെ സംവിധായകൻ ബിബിൻ കൃഷ്ണ തന്നോട് തിരക്കഥ പറയാൻ വന്ന അനുഭവവും പങ്കുവെച്ചു.
അനൂപ് മേനോൻ തന്നെ നിർമ്മിച്ച് സംവിധാനം ചെയ്ത "പത്മ" യുടെ ഷൂട്ടിംഗ് ലൊക്കേഷനിലാണ് 21 ഗ്രാംസിൻ്റെ സംവിധായകൻ ബിബിൻ കൃഷ്ണ കഥ പറയുവാനായി എത്തിയത്.ഒരു മണിക്കൂറിലധികം തനിക്ക് വേണ്ടി ലൊക്കേഷനിൽ കാത്തുനിന്ന ബിബിൻ ഒടുവിൽ ഷൂട്ട് കഴിഞ്ഞപ്പോൾ തന്നെ കാണാൻ എത്തിയെന്നും സ്ക്രിപ്റ്റ് കേൾക്കാൻ സമയം ഇല്ലാത്തതുകൊണ്ട് സ്ക്രിപ്റ്റ് വെച്ചിട്ട് പൊക്കോളാൻ താൻ പറഞ്ഞുവെന്നും അനൂപ് മേനോൻ പറയുന്നു.തുടർന്ന് സുരഭിയുടെ ഷൂട്ടിനുള്ള സാരി വരാൻ താമസിച്ചു. ഇത് കാരണം ഷൂട്ട് ഒരുമണിക്കൂർ വൈകി. ഈ സമയത്താണ് താൻ 21 ഗ്രാംസിൻ്റെ സ്ക്രിപ്റ്റ് വായിക്കുന്നത്.
സ്ക്രിപ്റ്റ് വായിച്ച് തുടങ്ങിയപ്പോൾ തന്നെ ആ കഥയിലെ ത്രില്ല് മനസിലായെന്നും തുടർന്ന് ബിബിൻ കൃഷ്ണയെ തിരിച്ചു വിളിച്ചെന്നും ബാംഗ്ലൂരിലേക്ക് പോകാൻ ബസ്സിൽ കയറിയ ബിബിൻ കൃഷ്ണയെ താൻ ബാംഗ്ലൂർ ബസ്സിൽ നിന്നും മലയാള സിനിമയിലേക്ക് ഇറക്കി എന്നും അനൂപ് മേനോൻ പറഞ്ഞു.
ചിത്രം കണ്ട് ജീത്തു ജോസഫ് വിളിച്ചു എന്നും അതിൽ അതിയായ സന്തോഷമുണ്ടെന്നും താരം പറഞ്ഞു. ദൃശ്യം 3 വരുന്നുണ്ടെങ്കിൽ അതിൽ കേസ് അന്വേഷിക്കാൻ 21 ഗ്രാംസിലെ അനൂപ് മേനോൻ്റെ കഥാപാത്രമായ നന്ദകിഷോർ വരുമോ എന്ന ട്രോളുകൾക്ക് വന്നാൽ അത് ഭാഗ്യവുമാണ് എന്നാണ് അനൂപ് മേനോൻ മറുപടി പറഞ്ഞത്.
ഒരു പെൺകുട്ടിയുടെ കൊലപാതകവും കൊലപാതകിയെത്തേടിയുള്ള യാത്രയുമാണ് '21 ഗ്രാംസ്' എന്ന ചിത്രം. സസ്പെൻസ് ത്രില്ലറായ സിനിമ പ്രേക്ഷകർ ഇരു കൈകളും നീട്ടിയാണ് ഏറ്റെടുത്തത്.


Click it and Unblock the Notifications