മോഹൻലാൽ 'നല്ല റൗഡി', നടനൊപ്പം സിനിമ ചെയ്യാത്തതിന് കാരണം അത്! കാവ്യ തന്നെ അമ്പരപ്പിച്ച നടിയെന്നും അടൂർ
മലയാളത്തിലെ മുൻനിര സംവിധായകരിൽ ഒരാളാണ് അടൂർ ഗോപാലകൃഷ്‌ണൻ. കേരളത്തിലെ സമാന്തര സിനിമയുടെ പതാകവാഹകനോക്കെ ആയിട്ടാണ് അടൂരിനെ വിശേഷിപ്പിക്കാറുള്ളത്. കേരളത്തിന് പുറത്തും വിദേശത്തുമെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുള്ളതാണ് അടൂരിന്റെ പല സിനിമകളും. സ്വയംവരം, കൊടിയേറ്റം, മതിലുകൾ, വിധേയൻ, നാല് പെണ്ണുങ്ങൾ തുടങ്ങിയ സിനിമകളെല്ലാം അടൂർ മലയാള സിനിമയ്ക്ക് സമ്മാനിച്ചതാണ്.
അതേസമയം, അടുത്തിടെയായി വിവാദങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ് സംവിധായകൻ. കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിട്ട്യൂട്ടിലെ പ്രതിഷേധങ്ങളിൽ അടൂർ നടത്തിയ പ്രതികരണങ്ങളും പരാമർശങ്ങളുമാണ് സംവിധായകനെ വിവാദത്തിലാക്കിയിരുന്നത്. വലിയ രീതിയിലുള്ള വിമർശനങ്ങളാണ് സംവിധായകന് നേരെ ഉയരുന്നത്.

ഇതിനിടെ അടൂർ മോഹൻലാലിനെ കുറിച്ച് ഒരു അഭിമുഖത്തിൽ മോഹൻലാലിനൊപ്പം സിനിമകൾ ചെയ്യാത്തതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് അടൂർ ഗോപാലകൃഷ്ണൻ. ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തനിക്ക് പ്രിയപ്പെട്ട നടൻ, നടി, സംവിധായകൻ എന്നിവരെ കുറിച്ചും അദ്ദേഹം സംസാരിക്കുന്നുണ്ട്. വിശദമായി വായിക്കാം.

മധു, മമ്മൂട്ടി, ദിലീപ് തുടങ്ങിയ താരങ്ങളെ വെച്ച് സിനിമകൾ ചെയ്തത് താരമൂല്യം നോക്കിയാണോ എന്ന ചോദ്യത്തിന് അല്ല എന്നായിരുന്നു അടൂർ പറഞ്ഞത്. തന്റെ സിനിമയിലെ കഥാപാത്രങ്ങളുമായി അവർ എത്രത്തോളം യോജിക്കുന്നു എന്നത് മാത്രമാണ് താൻ മാനദണ്ഡമാക്കിയിരുന്നത്. അവരെല്ലാം നല്ല നടന്മാരാണ്. കാസ്റ്റിംഗ് പകുതിയും അഭിനയത്തെ ആശ്രയിച്ചാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം മോഹൻലാലിനെ വെച്ച് ചെയ്യാതിരുന്നത് എന്താണെന്ന ചോദ്യത്തിന് മോഹൻലാലിന്റെ 'നല്ല റൗഡി' ഇമേജ് തനിക്ക് പ്രശ്നമാണെന്നും അതുകൊണ്ടാണ് അദ്ദേഹത്തെവച്ച് സിനിമ ചെയ്യാത്തതെന്നുമാണ് അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞത്. അത്തരമൊരു ഇമേജ് മനസിൽ നിന്ന് കളയാൻ സാധിക്കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.

തനിക്ക് ഏറ്റവും പ്രിയപ്പെട്ട നടൻ പി കെ നായർ ആണെന്നും അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു. തന്റെ എല്ലാ സിനിമയിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. നടനെന്ന നിലയിൽ അദ്ദേഹം അത്ഭുതപ്പെടുത്തിയിട്ടുണ്ടെന്നും അടൂർ പറഞ്ഞു. നായികമാരിലേക്ക് വരുമ്പോൾ പ്രിയപ്പെട്ട നടി കാവ്യ മാധവനാണ്. പിന്നെയും എന്ന സിനിമയിലെ കാവ്യയുടെ പ്രകടനം അമ്പരപ്പിച്ചിട്ടുണ്ടെന്നാണ് അടൂർ പറഞ്ഞത്.

ഏറ്റവും പ്രിയപ്പെട്ട സിനിമാ സംവിധായകൻ ആരാണെന്ന ചോദ്യത്തിന് സത്യജിത് റേ എന്നായിരുന്നു അടൂരിന്റെ മറുപടി. അദ്ദേഹം എപ്പോഴും ഞാനാണ് ഏറ്റവും പ്രിയപ്പെട്ട സംവിധായകൻ എന്ന് പറയാറുണ്ടായിരുന്നു അതിൽ കൂടുതൽ എന്ത് വേണം. അത് നൽകുന്ന ഊർജമാണ് തന്നെ ജീവിക്കാൻ സഹായിക്കുന്നതെന്നും അടൂർ പറഞ്ഞു.
സ്വയംവരം പുറത്തിറങ്ങിയിട്ട് 50 വർഷങ്ങളാകുന്നു, പുതിയ സിനിമകൾ എന്തെങ്കിലും എഴുതുന്നുണ്ടോ എന്ന ചോദ്യത്തിന് മൂന്ന് മാസമായി താൻ പൂർണമായും ഇൻസ്റ്റിട്യൂട്ടിന്റെ കാര്യങ്ങളാണ് നോക്കുന്നതെന്നും അത് തന്റെ ക്രിയേറ്റിവ് ജീവിതത്തെ ബാധിച്ചിട്ടുണ്ടെന്നും സംവിധായകൻ പറഞ്ഞു.

അതേസമയം, അഭിമുഖത്തിൽ ആഷിഖ് അബു, രാജീവ് രവി എന്നിവർ വിഷയത്തിൽ തന്നെ വിമർശിച്ചത് പബ്ളിസിറ്റിയ്ക്ക് വേണ്ടിയാണെന്നും അടൂർ പറഞ്ഞിരുന്നു. ഇൻസ്റ്റിട്ട്യൂട്ടിനെക്കുറിച്ച് ഒന്നുമറിയാതെ അവർ ഊഹാപോഹങ്ങൾ മെനയുകയാണ്. അവർ സ്വയം പുതിയ തലമുറ സംവിധായകരെന്ന് വിശേഷിപ്പിക്കുന്നു. എന്നാൽ അവരിൽ എന്ത് പുതുമയാണുള്ളതെന്നും അടൂർ ചോദിച്ചു. ദിലീപ് നിരപരാധിയാണെന്ന് വിശ്വസിക്കുന്നതായും അടൂർ പറഞ്ഞു.


Click it and Unblock the Notifications











