മാർക്കോണി മത്തായി: മധ്യവയസ്സിലെ പ്രണയക്കാഴ്ചകൾ
Recommended Video
മലയാളത്തിൽ ഒട്ടേറെ ആരാധകരുള്ള തെന്നിന്ത്യൻ സൂപ്പർതാരം സെൽവൻ വിജയ് സേതുപതി ആദ്യമായി മലയാളത്തിൽ എന്ന പരസ്യവാചകവുമായി എത്തിയ സിനിമയാണ് മാർക്കോണി മത്തായി. കുടുംബസദസ്സുകളുടെ നായകനായ ജയറാമും കൂടെ ചേരുമ്പോൾ പ്രേക്ഷകരുടെ ആകാംക്ഷ ഇരട്ടിക്കുന്നതും സ്വാഭാവികം തന്നെ. ആ വെല്ലുവിളി ഏറ്റെടുത്ത സംവിധായകൻ ഒരുപരിധി വരെ വിജയിച്ചു എന്നുതന്നെ പറയാം. പ്രണയം, ഗൃഹാതുരത്വം, സുഹൃദ്ബന്ധം, സംഗീതം, ബാന്റ്മേളം എല്ലാം ചേർത്ത് മൊത്തത്തിൽ കളർഫുൾ, ഫീൽ-ഗുഡ് മൂവിയാക്കിയാണ് മാർക്കോണി മത്തായിയെ രൂപപ്പെടുത്തിയിരിക്കുന്നത്.

പട്ടാളക്കാരും റേഡിയോയും തമ്മിലുള്ള ബന്ധം പണ്ടുമുതലേ പ്രശസ്തമാണ്. അതുകൊണ്ടുതന്നെ പട്ടാളത്തിൽ നിന്നും വിരമിച്ച് നാട്ടിലെ സർവ്വീസ് സഹകരണ ബാങ്കിൽ സെക്യൂരിറ്റിയായി ജോലി ചെയ്യുന്ന മാത്യു എന്ന മത്തായിക്ക് റേഡിയോ ആണ് എന്തിനും കൂട്ട്. വല്ലങ്കരി എന്ന കുട്ടനാടൻ ഗ്രാമത്തിലേക്ക് ബാങ്കിന് മുകളിൽ സ്ഥാപിച്ച ആന്റിനയിലൂടെ എഫ്.എം റേഡിയോ എത്തിച്ചുകൊടുക്കുന്നതോടെ മത്തായി മാർക്കോണി മത്തായി ആയി മാറുന്നത്.

തന്റെ പുതിയ സിനിമയായ ഒരു കാതൽ കഥൈ സൊല്ലുമായുടെ പ്രൊമോഷന് വേണ്ടി എഫ്.എം റേഡിയോ സ്റ്റുഡിയോയിലെത്തുന്ന വിജയ് സേതുപതിയിലൂടെയാണ് പിന്നെ കഥ മുന്നേറുന്നത്. സ്റ്റുഡിയോയിലെ ഫോണിലേക്കെത്തുന്ന പ്രണയകഥകളിൽ നിന്നും വ്യത്യസ്തമായ ഒന്നായി മാറുകയാണ് മത്തായിയും അന്നയും തമ്മിലുള്ള പ്രണയം. ആ പ്രണയത്തിന്റെ സാക്ഷാത്കാരത്തിനായി എഫ്.എം റേഡിയോയിലൂടെ വിജയ് സേതുപതിയും ശ്രോതാക്കളും ചേർന്ന നടത്തുന്ന ശ്രമങ്ങളാണ് സിനിമയുടെ രണ്ടാംപകുതിയിലുള്ളത്.

മത്തായിയെ കണ്ടെത്താൻ ഗോവയിലെ ഒരു പള്ളിയിലെ കത്ത് വഴിപാടിനെത്തുന്ന അന്നയിൽ നിന്നും ആരംഭിച്ച് ഫ്ളാഷ്ബാക്കിലൂടെ വികസിക്കുന്ന കഥയ്ക്ക് ഒരുക്കിയ പശ്ചാത്തലം തികച്ചും കളർഫുൾ ആണ്. കഥാപാത്രങ്ങളുടെ വേഷങ്ങളിൽ തുടങ്ങി പ്രോപ്പർട്ടികളിൽ വരെ ആ കളർഫുൾനെസ്സ് കാണാം. കഥയുടെ സ്വാഭാവികതയ്ക്ക് കോട്ടംതട്ടിക്കുന്നതിൽ ആ കളർഫുൾനെസ്സും ചെറുതല്ലാത്ത പങ്ക് വഹിക്കുന്നുണ്ടെന്ന് പറയാതെ വയ്യ.

മധ്യവയസ്സിലും പ്രണയവും കുസൃതികളും കൈവിടാത്ത മാർക്കോണി മത്തായിയുടെ വേഷം ജയറാമിന്റെ കൈയിൽ ഭദ്രമാണ്. മുമ്പ് സത്യൻ അന്തിക്കാട് സിനിമകളിലെ കഥാപാത്രങ്ങളെ ചിലയിടത്തൊക്കെ ഓർമ്മിപ്പിക്കുന്നത് ആ കഥാപാത്രവുമായി ചേർന്നുനിൽക്കുന്നതുകൊണ്ടാണ്. പാളിപ്പോകുമായിരുന്ന സന്ദർഭങ്ങളിൽ സിനിമയെ രക്ഷിച്ചെടുക്കുന്നത് വിജയ് സേതുപതിയുടെ സാന്നിദ്ധ്യം തന്നെയാണ്. മനസ്സിൽ ആഴത്തിൽ പതിയുന്ന അദ്ദേഹത്തിന്റെ ഡയലോഗുകളും സിനിമയ്ക്ക് ജീവൻപകരുന്നുണ്ട്.

മത്തായിയുടെ കാമുകി അന്നയായി വേഷമിട്ടത് ആത്മിയ രാജനണ്. അജു വർഗ്ഗീസ്, നരേൻ, ജോയ് മാത്യു, ടിനി ടോം, മുകുന്ദൻ, ഇടവേള ബാബു തുടങ്ങിയവരും പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു. സനിൽ കളത്തിൽ കഥയും സംവിധാനവും നിർവ്വഹിച്ച സിനിമ നിർമ്മിച്ചത് സത്യം സിനിമാസിൻറെ ബാനറിൽ എ. ജി. പ്രേമചന്ദ്രനാണ്. തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് സനിൽ കളത്തിലും രജീഷ് മിഥിലയും ചേർന്നാണ്. ഗോവയിലേയും ആലപ്പുഴയിലേയും മനോഹരദൃശ്യങ്ങൾ പകർത്തി സാജൻ കളത്തിലും സിനിമയിൽ കയ്യൊപ്പ് പതിപ്പിച്ചിരിക്കുന്നു. ഹരിനാരായണനും അനിൽ പനച്ചൂരാനും എഴുതി എം ജയചന്ദൻ ഈണമിട്ട പാട്ടുകൾ ശ്രവ്യസുഖം പകരുന്നവ തന്നെ.
കുടുംബസദസ്സുകളുടെ നായകനായ ജയറാമിനെ കാണാൻ ആഗ്രഹിക്കുന്നവർക്കും വിജയ് സേതുപതിയുടെ മലയാളത്തിലെത്തുന്നതിന്റെ പുതുമ അനുഭവിക്കാൻ താല്പര്യമുള്ളവർക്കും ടിക്കറ്റെടുക്കാവുന്ന സിനിമയാണ് മാർക്കോണി മത്തായി.


Click it and Unblock the Notifications











