ആശയം ആകാശം തൊടുമ്പോഴും നിലം വിടാതെ തിരക്കഥ
2016 മുതല്‍ സിനിമ റിവ്യൂസ് എഴുതുന്നുണ്ട്. അന്നു മുതല്‍ തന്നെ സ്പോര്‍ട്സും എഴുതുന്നു. 2021 ലെത്തി നില്‍ക്കുമ്പോള്‍ സിനിമയിലും സ്പോര്‍ട്സിലും ഒരുപാട് സ്ത്രീപക്ഷ മുന്നേറ്റങ്ങളുണ്ടായിട്ടുണ്ട്. സ്ത്രീകളെക്കുറിച്ചുള്ള കാഴ്ചപ്പാടുകളില്‍ മാറ്റം വന്നിട്ടുണ്ട്. സിനിമയിലും സ്പോര്‍ട്സിലും സ്ത്രീപക്ഷ സമീപനം കൂടുതല്‍ ശക്തമായിട്ടുണ്ട്. ഇനിയും ഒരുപാട് മുന്നോട്ട് പോകാന്‍ ഉണ്ടെങ്കിലും.
ഈ കാലയളവില്‍ ബോളിവുഡില്‍ സ്ത്രീപക്ഷ സ്വഭാവമുള്ള സിനിമകള്‍ ചെയ്ത് സ്വന്തമായൊരു ഇടം നേടിയ നായികയാണ് താപ്സി പന്നു. പുരുഷാധിപത്യം നയിക്കുന്നൊരു മേഖലയില്‍ ഗോഡ്ഫാദര്‍മാരോ, കുടുംബ പാരമ്പര്യമോ ഇല്ലാതൊരു സ്ത്രീ ഇതുപോലൊരു വിജയം കൈവരിക്കുന്നത് തന്നെ വലിയൊരു മാറ്റമാണ്. സമൂഹത്തിന്റെ മറ്റേത് മേഖലയിലും പോലെ പുരുഷാധിപത്യം നിലനില്‍ക്കുന്ന മേഖലയാണ് കായിക രംഗം. എന്നാല്‍ പലപ്പോഴും മറ്റിടങ്ങളിലുള്ളത് പോലെ ചോദ്യം ചെയ്യലുകള്‍ ഇല്ലാതെ പോകുന്നയിടം. ഇപ്പോഴിതാ അങ്ങനൊരു ചോദ്യം ചെയ്യലുമായി താപ്സി പന്നു എത്തുകയാണ്.

കാലങ്ങളായി നിലനില്‍ക്കുന്ന, ചോദ്യം ചെയ്യപ്പെടുകയോ പൊതു സമൂഹം ചര്‍ച്ച ചെയ്യാതെ പോവുകയോ ചെയ്തിരുന്ന കായിക രംഗത്തെ സ്ത്രീവിരുദ്ധതയെ ചോദ്യം ചെയ്യുകയാണ് താപ്സി പന്നു രശ്മി റോക്കറ്റിലൂടെ. വനിതാ അത്‌ലറ്റുകളുടെ ശരീരത്തിലെ ടെസ്‌റ്റോസ്റ്റിറോണിന്റെ അളവ് പരിശോധിച്ച് യോഗ്യത കല്‍പ്പിക്കുന്ന തീര്‍ത്തും സ്ത്രീവിരുദ്ധമായൊരു സംവിധാനത്തെയാണ് രശ്മി റോക്കറ്റിലൂടെ ചര്‍ച്ചാ വിഷയമാക്കുന്നത്. ഈ പരിശോധനയില്‍ പരാജയപ്പെട്ട് വിലക്ക് നേരിടേണ്ടി വരികയും പിന്നീട് നിയമപരമായി അതിനെ നേരിട്ട് ട്രാക്കിലേക്ക് തിരിച്ചുവരുകയും ചെയ്ത ഇന്ത്യന്‍ അത്ലറ്റ് ദ്യുതി ചന്ദിന്റെ ജീവിതത്തില്‍ നിന്നും ഭാഗികമായി പ്രചോദനം ഉള്‍ക്കൊണ്ടാണ് രശ്മി റോക്കറ്റ് ഒരുക്കിയിരിക്കുന്നത്.

രശ്മി റോക്കറ്റ് ആദ്യം കൈയ്യടി നേടുന്നത് അത് സംസാരിക്കുന്ന വിഷയത്തിന്റെ തിരഞ്ഞെടുപ്പിലാണ്. സ്പോര്‍ട്സ് ഡ്രാമ എന്ന ഴോണറില്‍ സാധാരണയായി പറയാനുണ്ടാവുക സാമൂഹിക വെല്ലുവിളികളെ നേരിട്ട് വിജയം കൈവരിക്കുന്ന അണ്ടര്‍ഡോഗ് കഥകളായിരിക്കും. ക്ലീഷേ ആയി മാറിയ ഈ പ്ലോട്ടില്‍ നിന്നും ഒരുപടി മുന്നിലേക്ക് പോയി, ലിംഗ നിര്‍ണയ പരിശോധന പോലെ അത്രമേല്‍ ചര്‍ച്ചയാകാത്ത, വളരെ പ്രധാനപ്പെട്ടൊരു വിഷയമാണ് ചിത്രം പറയുന്നത്.
മുമ്പൊരു സ്പോര്‍ട്സ് മാസികയില്‍ ഈ പരിശോധന കാരണം കരിയറും ജീവിതവും ജീവനും നഷ്ടമായ അത്ലറ്റുകളെക്കുറിച്ചത് വായിച്ചത് ഓര്‍ക്കുന്നുണ്ട്. പക്ഷെ മുഖ്യധാര മാധ്യമങ്ങളോ മറ്റോ ഇതേക്കുറിച്ച് വേണ്ട വിധത്തില്‍ ചര്‍ച്ചകള്‍ നടത്താറില്ല. കാലം പഴക്കം ചെന്ന, എന്നോ വലിച്ചെറിയേണ്ടിയിരുന്ന സ്ത്രീ വിരുദ്ധമായ സംവിധാനത്തെ അതിന്റെ തീവ്രത ചോരാതെ തന്നെ ചിത്രം അവതരിപ്പിക്കുന്നുണ്ട്.

പിന്നെ കയ്യടിക്കേണ്ടത് താപ്സി പന്നുവെന്ന താരത്തിനാണ്. തുടര്‍ച്ചയായി സമൂഹത്തെ ചിന്തിപ്പിക്കുന്ന വിഷയങ്ങള്‍ സിനിമയിലൂടെ പറയാന്‍ താപ്സി കാണിക്കുന്ന ശ്രമത്തിന് ആദ്യം കയ്യടി. രശ്മി റോക്കറ്റ് എന്ന അത്ലറ്റായി മാറാന്‍ താപ്സി നടത്തിയ കഠിനാധ്വാനവും ആത്മാര്‍ത്ഥമായ പ്രകടനവുമാണ് ചിത്രത്തിന്റെ ജീവന്‍. രശ്മിയ്ക്ക് തോന്നുന്ന വികാരങ്ങള്‍ കാഴ്ചക്കാരിലും ജനിപ്പിക്കാന്‍ താപ്സിയ്ക്ക് സാധിച്ചിട്ടുണ്ട്. അതേസമയം അഭിനേത്രിയെന്ന നിലയില്‍ താപ്സിയുടെ പ്രകടനങ്ങള്‍ തന്റെ സിനിമകള്‍ പോലെ തന്നെ ഒരേ പാറ്റേണിലുള്ളതായി മാറുന്നതായും കാണാം. പിങ്കിലേയും ഥപ്പഡിലേയും രശ്മിയിലേയും കഥാപാത്രങ്ങള്‍ക്ക് ഒരേ ഭാവങ്ങളാണ്. അടുത്ത രംഗത്തില്‍ താപ്സിയുടെ മുഖഭാവം എന്തെന്നത് തീര്‍ത്തും പ്രവചനീയമായി മാറിയിരിക്കുന്നു.

രശ്മിയുടെ ട്രെയിനറും കാമുകനുമായ ആര്‍മി ഓഫീസര്‍ ഗഗന്‍ ആയി എത്തിയ പ്രിയാന്‍ഷു പെയിന്യുലി നടനെന്ന നിലയില്‍ കൈവരിച്ച പക്വത പ്രകടനത്തില്‍ വ്യക്തമാകുന്നുണ്ട്. പട്ടാളക്കാരന്റെ ടഫ്നസും നീറ്റ്നസും നിലനിര്‍ത്തി കൊണ്ടു തന്നെ റൊമാന്‍സും വൈകാരിക രംഗങ്ങളും കയ്യടക്കത്തോടെ അദ്ദേഹം അവതരിപ്പിക്കുന്നു. എടുത്തു പറയേണ്ട പ്രകടനം അഭിഷേക് ബാനര്‍ജിയുടേതാണ്. സ്റ്റീരിയോടിപ്പിക്കല്‍ കോമഡി റോളുകളില്‍ നിന്നും പാതാള്‍ ലോകിലൂടെ രക്ഷപ്പെട്ട അഭിഷേകിലെ നടന്റ പ്രതിഭ കൊണ്ടാണ് മറ്റൊരു അവസരത്തില്‍ വിരസവും വണ്‍ ലൈനറുമായി മാറുന്ന കഥാപാത്രത്തെ മനോഹരമാക്കിയിരിക്കുന്നത്. കോടതി രംഗങ്ങളില്‍ ശരീര ഭാഷയിലും വോയ്സ് മോഡുലേഷനിലും വരുന്ന മാറ്റങ്ങളിലൂടെ തന്റെ കഥാപാത്രത്തെ എഴുതപ്പെട്ടതില്‍ നിന്നും മുകളിലേക്ക് എത്തിക്കാന്‍ അഭിഷേകിലെ നടന് സാധിച്ചിട്ടുണ്ട്.

എന്നാല്‍ നല്ലൊരു ലക്ഷ്യത്തോടെ സമീപിക്കുമ്പോഴും ചില ക്ലീഷേകളും സറ്റീരിയോടൈപ്പുകളും രശ്മി റോക്കറ്റിന്റെ കുതിപ്പിന്റെ വേഗം കുറയ്ക്കുന്നുണ്ട്. ഒരേസമയം ഒരു സ്പോര്‍ട്സ് ഡ്രാമയും ഒരു കോര്‍ട്ട് ഡ്രാമയുമാണ് രശ്മി റോക്കറ്റ്. ഈ രണ്ട് ഴോണറുകളുടേയും സ്ഥായിഭാവങ്ങള്‍ അതേപടി രശ്മി റോക്കറ്റ് പിന്തുടരുന്നുണ്ട്. അതുകൊണ്ട് തന്നെ ചിത്രത്തില്‍ സംഭവിക്കുന്നതിലൊന്നും അപ്രവചനീയമായി ഒന്നും തന്നെയില്ല. വൗ മൊമന്റുകള്‍ നല്‍കാന്‍ സിനിമയ്ക്ക് സാധിക്കുന്നില്ല.

കേന്ദ്ര കഥാപാത്രമൊഴികെയുള്ള മറ്റ് കഥാപാത്രങ്ങളെല്ലാം തന്നെ ഒറ്റവരിയില്‍ ഒതുങ്ങുന്നവരാണ്. സ്പോര്‍ട്സ് ഡ്രാമയില്‍ സ്ഥിരമായി കാണുന്ന വില്ലന്മാരും അസൂയാലുക്കളായ സഹതാരങ്ങളുമെല്ലാം രശ്മി റോക്കറ്റിലും കാണാം. കോര്‍ട്ട് ഡ്രാമയിലെ കഥാപാത്രങ്ങളും ആവര്‍ത്തിക്കപ്പെടുന്നു. പറയാന്‍ തിരഞ്ഞെടുത്ത വിഷയത്തില്‍ കാണിച്ച സൂക്ഷ്മതയും കരുതലും തിരക്കഥയിലും കഥാപാത്ര സൃഷ്ടിയിലും ഡീറ്റെയ്ലിംഗിലും കാണുന്നില്ല. സിനിമയുടെ ഇന്റന്റ് സ്ത്രീ വിരുദ്ധതയെ ചോദ്യം ചെയ്യുക എന്നതായിരിക്കുമ്പോള്‍ തന്നെ സിനിമ വക്കീലിലൂടെ ഒരു 'രക്ഷകനെ' അവതരിപ്പിക്കുന്നത് കാണാം. സ്ത്രീയുടെ പ്രശ്നത്തെ നേരിടാനും അവളെ അതില്‍ നിന്നും രക്ഷപ്പെടുത്താനും ഇന്നും പുരുഷന് മാത്രമേ സാധിക്കുകയുള്ളൂവോ? ഫെമിനിസത്തെക്കുറിച്ചുള്ള കാഴ്ചപ്പാടും സിനിമയുടെ ഇന്റന്റിനെ തന്നെ ചോദ്യം ചെയ്യുന്നതാണ്.
Recommended Video

സിനിമയില്‍ രശ്മി പലപ്പോഴായി പറയുന്ന ഡയലോഗാണ് ജയവും തോല്‍വിയും പിന്നീടാണ്, ശ്രമിക്കുകയാണ് നമ്മുടെ ജോലിയെന്നത്. അതുപോലെ ഒരു ശ്രമമെന്ന നിലയില്‍, അണ്‍ പോപ്പുലറായൊരു വിഷയത്തെ മുഖ്യധാരയിലേക്ക് കൊണ്ടു വന്നു എന്ന നിലയില്‍ രശ്മി റോക്കറ്റ് നല്ലൊരു ശ്രമമാണ്. നേരത്തെ പറഞ്ഞത് പോലെ 2016 മുതല്‍ സിനിമകളുടെ റിവ്യു എഴുതുന്നു. 2016 ലാണ് രശ്മി റോക്കറ്റ് കാണുന്നതെങ്കില്‍ സിനിമ മുന്നോട്ട് വെക്കുന്ന വിഷയത്തിന്റേയും ഉദ്ദേശശുദ്ധിയുടേയും മാത്രം അടിസ്ഥാനത്തില്‍ കയ്യടിക്കുമായിരുന്നു. പക്ഷെ ഇത് 2021 ആണ്. നമ്മള്‍ ഒരുപാട് മുന്നോട്ട് വന്നിരിക്കുന്നു. ഇന്റന്‍ഷന്‍ നന്നായത് കൊണ്ട് മാത്രം കാര്യമില്ല.


Click it and Unblock the Notifications











