സത്യം പറഞ്ഞാൽ വിശ്വസിക്കുമോ? ഈ ചലച്ചിത്രം നിങ്ങളെ വിസ്മയപ്പെടുത്തും, തീർച്ച.
സദീം മുഹമ്മദ്
മലയാള സിനിമയിലെ ന്യൂ ജനറേഷൻ സിനിമകൾ അവതരണത്തിലും പേരിലുമെല്ലാം ഒരു ന്യൂ ജനറേഷനായി മാറുകയാണ് ഇത്തരത്തിലുള്ള പാന്ഥാവിലുള്ള ഏറ്റവും പുതിയ ഉദാഹരണമാണ് സത്യം പറഞ്ഞാൽ വിശ്വസിക്കുമോ?
Recommended Video
തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയിലുടെ പുതിയൊരു കാഴ്ചാരീതിയെ മലയാളിക്ക് പകർന്നു നല്കിയ സജീവ്പാഴുരിന്റെ രചന, വീണ്ടും തീർത്തും വ്യത്യസ്തമായ ഒരു പ്രമേയത്തിലേക്കാണ് പ്രേക്ഷകനെ കൊണ്ടു പോകുന്നത്. അതും അവതരണത്തിന്റെ പുതുമയേറിയ മറ്റൊരു മാജിക്കിലൂടെ.
നടി പൂജ ബത്ര വീണ്ടും വിവാഹിതയാവുന്നു! ബോളിവുഡ് നടന്‍ തന്നെയാണ് വരന്‍, ചിത്രങ്ങള്‍ പുറത്ത് വന്നു!

കേരളത്തിലെ എല്ലാ ഗ്രാമങ്ങളിലേയും പോലെ തന്റെ ഇല്ലായ്മകളി ലും വല്ലായ്മകളിലും ജീവിക്കുന്ന ഒരാൾ തന്നെയാണ് സത്യം പറഞ്ഞാലിലെയും നായകനായ സുനിൽ ( ബിജു മേനോൻ). സെന്റ് റിംഗ് ജോലിക്കാരനാണയാൾ. ഭാര്യയും ഒരു മകളുമുണ്ട്. സെന്റ് റിംഗ് ജോലിക്കായി പോയ ഒരു വീട്ടിൽ നിന്ന് പ്രേമിച്ച് തട്ടിക്കൊണ്ടു വന്നതാണ്. മിക്ക കൂലി പണിക്കാരെയും പോലെ മദ്യപാനം തന്നെയാണ് ഇയാളുടെ ഹോബിയും. ഇയാളുടെ ജീവിതം ഗതി പിടിക്കാത്തതിന്റെ പ്രധാന കാരണങ്ങളിലൊന്നും ഇതു തന്നെ. തന്റെ തൊഴിലും സഹപ്രവർത്തകരായ സുഹൃത്തുക്കളുമായി അങ്ങനെ ദിവസങ്ങൾ തള്ളി നീക്കവെ, ഒരു ദിവസം പുലർച്ചെ സൈക്കിളിൽ സഞ്ചരിക്കവെ, നാട്ടിലെ പാലത്തിനടുത്ത് വെച്ച് ഒരു ലോറി അപകടത്തിൽപ്പെട്ടത് സുനിൽ കാണുന്നത്. പോയി നോക്കിയപ്പോൾ ഒരു ലോറിനിറച്ചും വിദേശമദ്യം. പിന്നെയൊന്നും ആലോചിച്ചില്ല കൂട്ടുകാരെയും വിളിച്ച് പരമാവധി വിദേശമദ്യം ചാക്കിൽ നിറച്ച് ഒളിപ്പിച്ചു കടത്തുവാനുള്ള ശ്രമം നടത്തുന്നു. എന്നാൽ ഇതിനിടയിൽ ഹൈവേ ജൈസി എന്ന നാട്ടിലെ സ്ത്രീ കൊല്ലപ്പെട്ടതായി വാർത്ത പരക്കുന്നു. ഇതിന് പിന്നിൽ സുനിയും സംഘവുമാണെന്ന് വരികയും ഇവരെ പോലീസ് അറസ്റ്റു ചെയ്യുകയും ചെയ്യുന്നു. എന്നാൽ പിന്നീടുണ്ടായ യാദൃച്ഛികമായ അനേകം സംഭവ വികാസങ്ങളിൽ ഇവർ തങ്ങളല്ല കുറ്റവാളികളെന്ന് തെളിയിക്കുകയാണ്.

ഒരു കാലഘട്ടം വരെ നമ്മുടെ സിനിമാ പ്രവർത്തകരുടെ കാഴ്ചപ്പാടിൽ അതീവഗൗരവമായും ദുരൂഹമായും പറഞ്ഞാൽ മാത്രമെ യഥാർത്ഥ ജീവിതത്തിന്റെ റിച്ച്നെസ്സ് സിനിമകളിലൂടെ പറയുവാൻ സാധിക്കുകയുള്ളൂവെന്ന ധാരണക്കായിരുന്നു മുൻതൂക്കം. ഈയൊരു വിചാരത്തെ പൂർണമായി പൊളിച്ചടുക്കി ലളിതമായും പ്രമേയത്തിന്റെ ഗാംഭീര്യം ചോർന്നു പോകാതെ വിഷയങ്ങൾ പറയാമെന്ന് അനുഭവിപ്പിച്ച സിനിമയായിരുന്നു തൊണ്ടിമുതലും ദൃക്സാക്ഷിയും. ആ സിനിമയുടെ എഴുത്തുകാരന്റെ തൂലികയിൽ നിന്നു തന്നെ വന്ന സത്യം പറഞ്ഞാലും തൊണ്ടിമുതൽ നല്കിയ അതേ കാഴ്ചാനുഭവമാണ് നമുക്ക് നല്കുന്നത്.

സിനിമയിൽ തമാശയെന്നത് പലപ്പോഴും കോമാളിക്കളിയായി മാറുന്ന ദുരവസ്ഥയാണുള്ളത്. ഇവിടെ ഈ ചലച്ചിത്രം സമകാലിക മലയാള സിനിമാലോകത്തിന്ന് മുന്നിൽ കാണിച്ചു കൊടുക്കുന്ന വലിയൊരു സന്ദേശം, സിനിമയിലേക്ക് തമാശ രംഗങ്ങൾ കുത്തിക്കയറ്റുകയല്ല വേണ്ടത്. മറിച്ച് സിനിമയിലെ ജീവിതത്തിൽ അത് സംഭവിക്കേണ്ടതാണെന്നാണ്. ഇക്കാര്യത്തിൽ കൃത്രിമത്വമുള്ള ഒരു തമാശ രംഗവും ഇല്ല എന്നുള്ളത് എടുത്തു പറയേണ്ടുന്ന ഏറ്റവും വലിയ കാര്യങ്ങളിലൊന്നാണ്.

സത്യം പറയുകയാണെങ്കിൽ ഒരിക്കൽ കൂടി ഈ സിനിമ തെളിയിക്കുന്ന മറ്റൊരു കാര്യം, നല്ല തിരക്കഥയിൽ നിന്നേ നല്ല സിനിമ ഉണ്ടാകൂവെന്നുള്ളതാണ്. അതിന്റെ എല്ലാ ക്രെഡിറ്റും സജീവ് പാഴൂര്‍ എന്ന സർഗസമ്പന്നനായ തിരക്കഥാകൃത്തിന് കൊടുക്കുന്നതോടൊപ്പം എഴുതി വെച്ചതിനെ കശ്യപരമായി മാറ്റുമ്പോൾ ആ ഗാംഭീര്യം ചോർന്നു പോകാതെ നോക്കിയ സംവിധായകൻ പ്രജിത്തിന്റെ ക്രാഫ്റ്റിനും പൊൻകിരീടം നല്കാം.

ഇതോടൊപ്പം സംവൃത സുനിൽ എന്ന മലയാളത്തിന്റെ കരുത്തുറ്റ നടിയുടെ ശക്തമായ തിരിച്ചുവരവിന് കൂടി ഈ സിനിമ സത്യം പറയുകയാണെങ്കിൽ നിമിത്തമായിട്ടുണ്ട്. ബിജു മേനോനെക്കൂടി ഇത്തരുണത്തിൽ അഭിനന്ദിക്കാം. എന്നാൽ അതിനെല്ലാമപ്പുറം എസ് ഐ അബൂബക്കറിനെ മനോഹരമാക്കിയ ശ്രീകാന്ത്, ഹൈവേ ജെസിയെ മനോഹരമാക്കിയ അഭിനേത്രി എന്നിവരുടെ ശക്തമായ പെരുമാറൽ അഭിനയമാണോയെന്ന് പോലും നമ്മെ വിസ്മയിപ്പിക്കും.

മദ്യപാനത്തിന്റെ ദൂഷ്യവശത്തെ വേറൊരു രീതിയിൽ നോക്കിക്കാണുവാനും പ്രേക്ഷകനോട് സംവദിക്കുവാനുമായിരുന്നു രഞ്ജിത്ത് എന്ന സംവിധായകൻ സ്പിരിറ്റിലൂടെ ശ്രമിച്ചതെങ്കിൽ അതുക്കും മേലെ മദ്യപാനം എങ്ങനെ നമ്മെ നമ്മളല്ലാതാക്കി മാറ്റുന്നുണ്ടെന്ന് പരോക്ഷമായി പറയുവാൻ കഴിഞ്ഞുവെന്നുള്ള കാര്യത്തിൽ സത്യം പറയാലോ ഈ സിനിമക്ക് നൂറിൽ നൂറ് മാർക്ക് നല്കിയേ തീരൂ.
പ്രേക്ഷകരെ ഒരേസമയം ആസ്വദിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ചലച്ചിത്രാനുഭവമാണ് സത്യം പറഞ്ഞാ വിശ്വസിക്കുവോ.


Click it and Unblock the Notifications











