'അഭിനയ കുലപതികൾക്കൊപ്പം എന്റെ പേരും'; അഭിമാനം തോന്നിയ നിമിഷത്തെ കുറിച്ച് പ്രദീപ് ചന്ദ്രൻ
മിനി സ്ക്രീൻ പ്രേക്ഷകർക്കും സിനിമാ പ്രേക്ഷകർക്കും ഒരുപോലെ സുപരിചിതനാണ് നടൻ പ്രദീപ് ചന്ദ്രൻ. മേജർ രവി സംവിധാനം ചെയ്ത മിഷൻ 90 ഡെയ്സ് എന്ന ചിത്രത്തിലൂടെയാണ് പ്രദീപ് സിനിമാ രംഗത്തേക്ക് കടന്നുവന്നത്. പിന്നീട് നിരവധി ചലച്ചിത്രങ്ങളുടെ ഭാഗമായി. മോഹൻലാലിനോടൊപ്പമാണ് പ്രദീപ് കൂടുതലും അഭിനയിച്ചത്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത കറുത്ത മുത്ത് എന്ന പരമ്പരയിലെ ഇദ്ദേഹത്തിന്റെ കഥാപാത്രം കുടുംബ പ്രേക്ഷകർക്കിടയിൽ വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത ബിഗ് ബോസ് മലയാളം സീസൺ 2 വിലെ മത്സരാർഥികളിൽ ഒരാളുമായിരുന്നു പ്രദീപ് ചന്ദ്രൻ.
Also Read: 'തട്ടിയേക്കാനാണ് പറഞ്ഞത്', സിനിമയിൽ അഭിനയിച്ചതിന് വധഭീഷണി നേരിട്ടിരുന്നുവെന്ന് നടൻ ജനാർദ്ദനൻ
തന്റെ ജീവിത്തിൽ സംഭവിച്ച അപൂർവമായ ഭാഗ്യത്തെ കുറിച്ചുള്ള സന്തോഷം പങ്കുവെച്ചിരക്കുകയാണ് ഇപ്പോൾ പ്രദീപ് ചന്ദ്രൻ. ചരിത്രപുരുഷനായ കുഞ്ഞാലിമരക്കാറുള്ള ജീവിതം പ്രമേയമായ സീരിയലിൽ ടൈറ്റിൽ റോളിലെത്താൻ സാധിച്ചതിന്റെ ഓർമകളെ കുറിച്ചാണ് പ്രദീപ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നത്. മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന സിനിമയുടെ റിലീസ് അടുത്തിടെയാണ് നടന്നത്. സമ്മിശ്ര പ്രതികരണങ്ങളോടെയാണ് സിനിമ തിയേറ്ററുകളിൽ പ്രദർശനം തുടരുന്നത്. കുഞ്ഞാലി മരക്കാര്‍ വിക്കിപീഡിയ പേജില്‍ കൊട്ടാരക്കര ശ്രീധരന്‍ നായര്‍ക്കും മോഹന്‍ലാലിനുമൊപ്പം തന്റെ പേരും ചേര്‍ത്തിരിക്കുന്നത് കണ്ടപ്പോള്‍ അഭിമാനം തോന്നിയെന്നും പ്രദീപ് ഓർമകൾ പുതുക്കിയുള്ള കുറിപ്പിൽ എഴുതിയിരുന്നു.

കുഞ്ഞാലിമരക്കാർ എന്ന പേര് തന്റെ അഭിനയ ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്തതാണെന്നും ക്യാമറക്ക് മുന്നിൽ അഭിനയം പിച്ചവെച്ചു നടക്കുന്ന കാലത്ത് കിട്ടിയ ഒരു വലിയ കഥാപാത്രമായിരുന്നു അതെന്നും പ്രദീപ് ചന്ദ്രൻ സോഷ്യൽമീഡിയയിൽ കുറിച്ചു. '2009-2010 കാലഘട്ടത്തിൽ ഏഷ്യാനെറ്റിൽ ഒരു ബിഗ് ബഡ്ജറ്റ് പ്രൊജക്റ്റ് ആരംഭിക്കാൻ ആലോചിച്ചപ്പോൾ കുഞ്ഞാലിമരക്കാർമാരുടെ സാഹസികമായ ഏടുകൾ കോർത്തിണക്കി ഒരു വൻ മെഗാസീരിയൽ ചെയ്യാൻ തീരുമാനിച്ചു. അതിന് വേണ്ടി സൂപ്പർ ഹിറ്റ് മെഗാസീരിയൽ ഡയറക്ടർ ആയ സാക്ഷാൽ വയലാർ മാധവൻകുട്ടി സാറിനെ ഏൽപ്പിച്ചു. ഇത്രേയും ബജറ്റ് മുടക്കാൻ തയ്യാറായതോ ഒരുപാട് മനസിൽ തങ്ങി നിൽക്കുന്ന സൂപ്പർഹിറ്റ് സീരിയലുകളും സിനിമകളും സമ്മാനിച്ച ശ്രീമൂവീസ് ഉണ്ണിത്താൻ സാറും. അങ്ങനെ അവർ കുഞ്ഞാലി ആയി അഭിനയിക്കാൻ ഒരു നടനെ അന്വേഷിക്കാൻ ആരംഭിച്ചു. എന്റെ അറിവിൽ ആ സമയത്ത് സജീവമായി അഭിനയിക്കുന്നവരെയും പുതുമുഖങ്ങളെയും ഒക്കെ പരിഗണിച്ചിരുന്നു കുഞ്ഞാലിയാകാൻ. അങ്ങനെ ഒടുവിൽ എനിക്ക് ഒരു കാൾ വന്നു. മേജർ രവി സാറിന്റെ അനുജൻ കണ്ണൻ പട്ടാമ്പിയായിരുന്നു. അദ്ദേഹമാണ് എന്റെ പേര് നിർദേശിച്ചത്. അന്ന് ഞാൻ രവിസാറിന്റെ മിഷൻ 90 ഡേയ്‌സ്, കുരുക്ഷേത്ര എന്നീ സിനിമകളിൽ അഭിനയിച്ചിരുന്നു' പ്രദീപ് പറയുന്നു.

സിനിമയിൽ മാത്രം ഉറച്ച് നിൽക്കാൻ തീരുമാനിച്ചിരുന്നു താനെന്നും അന്നുണ്ടായ പക്വതക്കുറവും അറിവില്ലായ്മയും കാരണം ആദ്യം ആ വേഷം നിരസിച്ചിരുന്നുവെന്നും പ്രദീപ് പറയുന്നു. പിന്നീട് ഒരുപാട് പേർ ഉപദേശിച്ചതിനെ തുടർന്നാണ് കുഞ്ഞാലിയാകാൻ തീരുമാനിച്ചതെന്നും ഏതൊരു പുതുമുഖ പ്രതിഭയും ആഗ്രഹിക്കുന്ന വേഷവും മഹാപ്രതിഭകൾക്കൊപ്പം അഭിനയിക്കാനുള്ള അവസരവും ആ സീരിയലിലൂടെ കൈവന്നുവെന്നും പ്രദീപ് പറഞ്ഞു. 'നെടുമുടി വേണു സാറിന്റെ പാദം നമസ്കരിച്ചുകൊണ്ട് അഭിനയിച്ചു തുടങ്ങി. ഒരു പുതുമുഖത്തിന് വേണ്ട എല്ലാ വിധ പിന്തുണയും ധൈര്യവും തന്നുകൊണ്ട് മാധവൻകുട്ടി സാർ എന്നിലെ നടനെ വാർത്തെടുത്തു. അപ്പോഴാണ് ക്യാമറക്ക് മുന്നിലെ അഭിനയത്തിന്റെ ബാലപാഠങ്ങളും സാങ്കേതികതകളും ഒക്കെ പഠിക്കാൻ കഴിഞ്ഞത്. 150ൽ അധികം എപ്പിസോഡുകൾ പൂർത്തിയാക്കി സീരിയൽ അവസാനിച്ചു. സീരിയൽ ഷൂട്ടിങ് നടക്കുമ്പോൾ മാധവൻകുട്ടി സാർ എന്നോട് എന്റെ ഉറ്റചങ്ങാതിയായി അഭിനയിച്ച അതുല്യ പ്രതിഭ ഹരീഷ് പേരാടിയെ ചൂണ്ടി കാട്ടിയിട്ട് അഭിനയം നോക്കി പഠിക്കാൻ പറഞ്ഞത് ഇപ്പോഴും എനിക്കോർമ്മയുണ്ട്. ഗീതാഞ്ജലി എന്ന സിനിമയുടെ ലൊക്കേഷനിൽ വെച്ചു ലാൽ സാർ എന്നോട് ആ സീരിയലിന്റെ കഥയുടെ റെഫെറൻസ് ഏതിൽ നിന്നാണെന്നൊക്കെ ചോദിച്ചിരുന്നു. അന്നെന്നോട് പ്രിയൻ സാർ ഇത് വൻ ബഡ്ജറ്റിൽ ചെയ്യാനുള്ള തയ്യാറെടുപ്പിലാണെന്നും പറഞ്ഞിരുന്നു' പ്രദീപ് എഴുതി.
Recommended Video

മലയാളസിനിമയിലെ ഏറ്റവും വലിയ ബിഗ് ബഡ്ജറ്റ് ചിത്രമായ മരക്കാർ അറബിക്കടലിന്റെ സിംഹം റിലീസ് ആയപ്പോൾ അഭിനയകുലപതികളായ കൊട്ടാരക്കര ശ്രീധരൻ നായർക്കൊപ്പവും മോഹൻലാലിന്റേയും പേരിനൊപ്പം തന്റെ പേരും കുഞ്ഞാലിമരക്കാർ എന്ന വിക്കിപീഡിയ പേജിൽ ചേർത്തിരിക്കുന്നത് കാണുമ്പോൾ അഭിനയജീവിതം തെരഞ്ഞെടുത്തതിന് അർത്ഥവും അഭിമാനവും തോന്നിയെന്നും പ്രദീപ് ചന്ദ്രൻ കുറിച്ചു. ജീത്തു ജോസഫ്-മോഹൻലാൽ സിനിമ ട്വൽത്ത് മാനിലും പ്രദീപ് ചന്ദ്രൻ അഭിനയിച്ചിട്ടുണ്ട്. അത്തരമൊരു ത്രില്ലർ സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞ സന്തോഷവും പ്രദീപ് കുറിപ്പിൽ പങ്കുവെച്ചിട്ടുണ്ട്. നൂറ് കോടിക്ക് മുകളിൽ പണം മുടക്കി വലിയ കാൻവാസിൽ ഒരുക്കിയ സിനിമയായിരുന്നു മരക്കാർ അറബിക്കടലിന്റെ സിംഹം. തെന്നിന്ത്യയിലെ ചെറുതും വലുതുമായ നിരവധി താരങ്ങൽ സിനിമയിൽ അണിനിരന്നിട്ടുണ്ട്.


Click it and Unblock the Notifications











