'സിനിമ ജീവശ്വാസമാക്കിയവർക്കൊപ്പമുള്ള യാത്ര', മാത്തുക്കുട്ടിക്കും നോബിളിനും നന്ദി പറഞ്ഞ് താരപുത്രി
ബോളിവുഡിലെ താര റാണി പദവിയിലേക്കുള്ള സഞ്ചാരത്തിലാണ് നടി ജാൻവി കപൂർ. അമ്മ ശ്രീദേവിയെപ്പോലെ ജാൻവിയും ബോളിവുഡിലെ സ്വപ്നസുന്ദരിയായി മാറുന്നതും കാത്താണ് ശ്രീദേവി കുടുംബത്തിന്റെ ആരാധകർ കഴിയുന്നത്. അമ്മയെപ്പോലെ കഴിവുറ്റ പ്രതിഭയാണ് താനെന്ന് ചുരുങ്ങിയ സിനിമകളിലൂടെ ജാൻവി തെളിയിച്ച് കഴിഞ്ഞു. മകളുടെ സിനിമാ പ്രവേശനം കാണാൻ നിൽക്കാതെയാണ് നടി ശ്രീദേവി ഈ ലോകത്ത് നിന്ന് മടങ്ങിയത്. ശ്രീദേവി ദുബൈയിൽ വെച്ചാണ് മരിച്ചത്. അന്ന് ജാൻവിയുടെ ആദ്യ സിനിമ ധടക്കിന്റെ ഷൂട്ടിങ് പകുതി മാത്രമാണ് കഴിഞ്ഞത്. മകളുടെ സിനിമാപ്രവേശനം ശ്രീദേവി ഏറെ ആഗ്രഹിച്ചിരുന്ന ഒന്നാണ്.
Also Read: 'മകന്റെ രീതികൾ വേദനിപ്പിച്ചിരുന്നു, പിന്നീട് പതുക്കെ അത് ഉൾകൊള്ളാൻ തുടങ്ങി'; സുചിത്ര മോഹൻലാൽ
ഇന്ത്യൻ സിനിമയുടെ മുഖശ്രീ ആയിരുന്ന ശ്രീദേവി തെന്നിന്ത്യൻ സിനിമകളിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. പിന്നീടാണ് ബോളിവുഡിൽ നിന്നും ക്ഷണം ലഭിച്ചതും ഹിന്ദി സിനിമകളിൽ അഭിനയിക്കാൻ തുടങ്ങിയതും. തന്നെ പോലെ തന്നെ മൂത്ത മകൾ ജാൻവിയേയും ബോളിവുഡിലെ മിന്നും താരമാക്കണമെന്നത് ശ്രീദേവിയുടെ സ്വപ്നമായിരുന്നു. അമ്മയുടെ സ്വപ്ന സാക്ഷാത്കാരത്തിനായുള്ള ശ്രമത്തിലാണ് ജാൻവി കപൂറും. ഇഷാൻ ഘട്ടറായിരുന്നു ആദ്യ സിനിമയിൽ ജാൻവിയുടെ നായകൻ. ധടക്കിന് ശേഷം ഗോസ്റ്റ് സ്റ്റോറീസ്, അംഗ്രേസി മീഡിയം, ഗുഞ്ചൻ സക്സേന, റൂഹി തുടങ്ങിയ സിനിമകളിലും ജാൻവി അഭിനയിച്ചു.
Also Read: 'സോനുവിനും പിളേളർക്കും വേണ്ടി അവസരങ്ങൾ വേണ്ടെന്ന് വെച്ചിരുന്നു', ബഷീറും കുടുംബവും ദുബൈയിലേക്ക്

ജാൻവി ഇപ്പോൾ മിലി എന്ന സിനിമയുടെ ചിത്രീകരണമാണ് പൂർത്തിയാക്കിയത്. മലയാളത്തിൽ പുറത്തിറങ്ങിയ അന്നാ ബെൻ സിനിമ ഹെലന്റെ ബോളിവുഡ് റീമേക്കാണ് മിലി. സർവൈവൽ ത്രല്ലറായിരുന്ന ഹെലന് മികച്ച പ്രതികരണമാണ് പ്രേക്ഷകകർക്കിടയിൽ നിന്നും ലഭിച്ചത്. അന്നാ ബെന്നിന്റെ സിനിമകളിൽ എല്ലാവർക്കും പ്രിയപ്പെട്ട സിനിമകളിൽ ഒന്നുകൂടിയാണ് ഹെലൻ. മിലിയുടെ ചിത്രീകരണം കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. ഇപ്പോൾ ഷൂട്ടിങ് അനുഭവങ്ങൾ എല്ലാം പങ്കുവെച്ചുകൊണ്ട് ജാൻവി എഴുതിയ കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

മലയാളത്തിൽ ഹെലൻ സംവിധാനം ചെയ്ത മാത്തുക്കുട്ടി സേവ്യർ തന്നെയാണ് ഹിന്ദിയിലും ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ജാൻവിയുടെ അച്ഛനും നിർമാതാവുമായ ബോണികപൂർ ആണ് നിർമാണം. മലയാളത്തിൽ 2019ൽ ആണ് ഹെലൻ റിലീസിനെത്തിയത്. 'മിലിയുടെ ഷൂട്ടിങ് പാക്കപ്പ് ആയി. എന്റെ ജീവിതത്തിന്റെ കഥകളിലൂടെ മാത്രം കേട്ടിട്ടുള്ള പപ്പ എന്ന നിർമാതാവിനോടൊപ്പമുള്ള എന്റെ ആദ്യ സിനിമ. പപ്പയോടൊപ്പം പ്രവർത്തിക്കാൻ സാധിച്ചത് വളരെ രസകരമായ അനുഭവമായിരുന്നു. പപ്പ ഏറ്റെടുക്കുന്ന ഓരോ സിനിമയും അദ്ദേഹം ഹൃദയവും ആത്മാവും നൽകിയാണ് ചെയ്യുന്നതെന്ന് മറ്റുള്ളവർ പറയാറുണ്ട്. അത് സത്യമാണെന്ന് എനിക്കിപ്പോഴാണ് മനസിലായത്. മിലി എനിക്ക് ഏറെ പ്രിയപ്പെട്ടതാകാൻ കാരണം സിനിമയെ ജീവശ്വാസമായി കാണുന്ന മാത്തുക്കുട്ടി സേവ്യർ സാറിനെപ്പോലെ ഒരാളുമായി പ്രവർത്തിച്ചതുകൊണ്ട് കൂടിയാണ്. നോബിൾ ബാബു തോമസ് എന്നോട് കാണിച്ച സഹനത്തിനും മാർഗ നിർദേശങ്ങൾക്കും നന്ദി. യാത്ര എത്ര ദുഷ്കരമാണെങ്കിലും സത്യസന്ധതയോടെയും കഠിനാധ്വാനത്തോടെയും പ്രവർത്തിക്കുകയാണെങ്കിൽ അത് മനോഹരമായ യാത്രയായി മാറും എന്ന് എന്നെ പഠിപ്പിച്ചതിനും നന്ദി. എല്ലാം കൊണ്ടും മിലി എനിക്കേറെ വിലപ്പെട്ടതാണ്. സിനിമ കാണുമ്പോൾ നിങ്ങൾക്കും അങ്ങനെതന്നെ തോന്നുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു... ഈ യാത്രയിൽ ഒപ്പം കൂട്ടിയതിന് നന്ദി പപ്പാ...' ജാൻവി കപൂർ സോഷ്യൽമീഡിയയിൽ കുറിച്ചു.
Recommended Video

2019ലെ മികച്ച നവാഗത സംവിധായകനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയ സിനിമ കൂടിയാണ് ഹെലൻ. ബോളിവുഡിന് പുറമെ നേരത്തെ സിനിമയുടെ തമിഴ് റീമേക്ക് റിലീസ് ചെയ്തിരുന്നു. അൻപിർക്കിനിയാൾ എന്ന പേരിലാണ് ചിത്രം തമിഴിൽ റിലീസ് ചെയ്തത്. അരുണ്‍ പാണ്ഡ്യനും മകള്‍ കീര്‍ത്തി പാണ്ഡ്യനുമാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചത്. ദോസ്താന, ഗുഡ് ലക്ക് ജെറി എന്നിവയാണ് ഇനി റിലീസിനെത്താനുള്ള ജാൻവി കപൂറിന്റെ മറ്റ് സിനിമകൾ.


Click it and Unblock the Notifications











