ബോംബെ രവി
Music Director
ജീവചരിത്രം:
സംഗീത സംവിധായകനാണ് ബോംബെ രവി. യഥാര്‍ത്ഥ പേര് രവി ശങ്കര്‍ ശര്‍മ്മ എന്നാണ്. ഹിന്ദി, മലയാളം, തമിഴ്, തെലുഗു, ഗുജറാത്തി ഭാഷകളിലായി ഇരുനൂറ്റി അന്‍പതോളം ചലച്ചിത്രങ്ങള്‍ക്ക് ഇദ്ദേഹം സംഗീതം പകര്‍ന്നിട്ടുണ്ട്.1926 മാര്‍ച്ച് 3ന് ഡല്‍ഹിയിലാണ് ജനനം. ശാസ്ത്രീയ സംഗീതത്തിന്റെ ആദ്യ പാഠങ്ങള്‍ പഠിച്ചത് അച്ഛന്‍ പാടുന്ന ഭജനുകളില്‍ നിന്നാണ്.ഹാര്‍മോണിയം ഉള്‍പ്പെടെയുള്ള സംഗീതോപകരണങ്ങള്‍ സ്വന്തമായി പഠിച്ചു. 1950ല്‍ ബോംബെയില്‍ എത്തിയ ശേഷമാണ് പ്രൊഫഷണല്‍ ഗായകനാകുന്നത്.പാടാന്‍ നന്നായി അറിയാമായിരുന്നെങ്കിലും പ്രതീക്ഷിച്ചതു പോലെയുള്ള അവസരങ്ങള്‍ ഇദ്ദേഹത്തെ തേടിയെത്തിയില്ല.ആകാലയളവില്‍ കുടുംബം പുലര്‍ത്താനായി ഇലക്ട്രീഷ്യനായി പണിയെടുത്തു.സ്വന്തമായി വീടില്ലാത്തതിനാല്‍ പലപ്പോഴും തെരുവോരങ്ങളിലായിരുന്നു കിടന്നുറങ്ങിയിരുന്നത്. മലാഡ് റെയില്‍വേ സ്‌റ്റേഷനിലായിരുന്നു മിക്കപ്പോഴും ഉറക്കം. ഇതിനിടെ രവിയിലെ സംഗീതപ്രതിഭയെ തിരിച്ചറിഞ്ഞ പ്രശസ്ത ഗായകനും സംഗീത സംവിധായകനുമായിരുന്ന ഹേമന്ത് കുമാര്‍ 1952ല്‍ ഇദ്ദേഹത്തെ ആനന്ദ് മഠ് എന്ന സിനിമയില്‍, വന്ദേമാതരം ഗാനത്തിന്റെ പിന്നണി പാടാനായി അവസരം കൊടുത്തു. അതിനു ശേഷം നാഗിന്‍ എന്ന സിനിമയില്‍ ഹാര്‍മോണിയം വായിച്ചു. 1954ല്‍ പുറത്തിറങ്ങിയ വചന്‍ എന്ന ചിത്രത്തിലൂടെയാണ് സംഗീത സംവിധാന ലോകത്തേക്ക് കടന്നു വരുന്നത്. 1960ല്‍ പുറത്തിറങ്ങിയ ചൗധ്‌വി കാ ചാന്ദ്ല്‍ റഫി ആലപിച്ച 'ചൗധ്‌വി കാ ചാന്ദ് ഹോ' എന്ന ഗാനം രവിയുടെ എക്കാലത്തെയും മികച്ച ഗാനങ്ങളില്‍ ഒന്നാണ്. 1986ലാണ് ബോംബെ രവി എന്ന പേരില്‍ ഇദ്ദേഹം മലയാള ചലച്ചിത്രരംഗത്ത് കടന്നു വരുന്നത്.സംവിധായകന്‍ ഹരിഹരനും പ്രശസ്ത എഴുത്തുകാരനായ എം.ടിയുമാണ് രവിയെ മലയാള സിനിമയിലേക്ക് കൊണ്ടുവരുന്നത്.1986ല്‍ പുറത്തിറങ്ങിയ നഖക്ഷതങ്ങള്‍ എന്ന ചിത്രത്തിലെ മഞ്ഞള്‍ പ്രസധാവും നെറ്റിയില്‍ ചാര്‍ത്തി എന്ന ഗാനമാണ് മലയാളത്തില്‍ ചെയ്ത ആദ്യഗാനം. ഈ ഗാനത്തിന് കെ.എസ്. ചിത്രയ്ക്ക് അ വര്‍ഷത്തെ മികച്ച ഗായികക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു. രവിയുടെ സംവിധാനത്തില്‍ 1986ല്‍ പുറത്തിറങ്ങിയ പഞ്ചാഗ്‌നിയിലെ സാഗരങ്ങളെ, ആ രാത്രി മാഞ്ഞു പോയി, വൈശാലിയിലെ (1988) ഇന്ദു പുഷ്പം ചൂടി നില്‍ക്കും രാത്രിഎന്നീ ഗാനങ്ങള്‍ വലിയ ഹിറ്റുകളായിരുന്നു.തുടര്‍ന്ന് ഒരു വടക്കന്‍ വീരഗാഥ, സര്‍ഗ്ഗം, മയൂഖം എന്നീ ഹരിഹരന്‍ ചിത്രങ്ങള്‍ക്ക് കൂടി ബോംബെ രവി സംഗീതം പകര്‍ന്നു. ഒ.എന്‍.വി, യൂസഫലി കേച്ചേരി, കൈതപ്രം, കെ.ജയകുമാര്‍ എന്നിവരുടെ വരികള്‍ക്കാണ് മലയാളത്തില്‍ ഇദ്ദേഹം പ്രധാനമായും സംഗീതം പകര്‍ന്നിരുന്നത്. ഒ.എന്‍.വിയുമായി ചേര്‍ന്ന നഖക്ഷതങ്ങള്‍, പഞ്ചാഗ്‌നി, വൈശാലി, സുകൃതം എന്നീ ചിത്രങ്ങളും, യൂസഫലിയുമായി ചേര്‍ന്ന് സര്‍ഗം, പരിണയം, ഫൈവ് സ്റ്റാര്‍ ഹോസ്പിറ്റല്‍ എന്നീ ചിത്രങ്ങളും, വിദ്യാരംഭം, പാഥേയം എന്നിവ കൈതപ്രവുമായും ഒരു വടക്കന്‍ വീരഗാഥ, കളിവാക്ക് എന്നിവ ജയകുമാറുമായും ചേര്‍ന്ന് പ്രവര്‍ത്തിച്ചു. മോഹന രാഗത്തില്‍ 13 ഗാനങ്ങള്‍ അദ്ദേഹം ചിട്ടപ്പെടുത്തിയിട്ടുണ്ട്. കൂടാതെ കല്യാണി, ഹിന്ദോളം തുടങ്ങിയ രാഗങ്ങളിലും മലയാളത്തില്‍ അദ്ദേഹം ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്. 2005ല്‍ പുറത്തിറങ്ങിയ മയൂഖമാണ് ബോംബെ രവി ഈണം പകര്‍ന്ന അവസാനത്തെ മലയാള ചലച്ചിത്രം.അവസാന കാലത്ത് ഒരുപാട് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു.2012 മാര്‍ച്ച് 7ന് 86ആം വയസ്സില്‍ അദ്ദേഹം അന്തരിച്ചു.ഗുജറാത്ത്, കേരള സംസ്ഥാന അവാര്‍ഡുകളടക്കം ഇരുപതിലേറെ പുരസ്‌ക്കാരങ്ങള്‍ നേടിയിട്ടുള്ള ഇദ്ദേഹത്തെ രാഷ്ട്രം 1971ല്‍ പത്മശ്രീ നല്‍കി ആദരിച്ചിരുന്നു.
കൂടുതൽ വായിക്കുക