പപ്പയുടെ ബോഡി മെഡിക്കല്‍ കോളേജിന് കൊടുത്തത് കുടുംബക്കാര്‍ അംഗീകരിച്ചില്ല; തുറന്ന് പറഞ്ഞ് മറീന
മലയാള സിനിമയിലെ യുവനടിയാണ് മറീന മൈക്കിള്‍. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് മറീന. ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ ധാരാളം സിനിമകളുടെ ഭാഗമാകാന്‍ മറീനയ്ക്ക് സാധിച്ചിട്ടുണ്ട്. ഈയ്യടുത്തായിരുന്നു മറീനയുടെ അച്ഛന്‍ മരിക്കുന്നത്. ക്യാന്‍സറിനെ തുടര്‍ന്നായിരുന്നു മരണം. ഇപ്പോഴിതാ തന്റെ അച്ഛന്റെ മരണത്തെക്കുറിച്ച് മറീന മനസ് തുറക്കുകയാണ്.
മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് മറീന മനസ് തുറക്കുന്നത്. അച്ഛന്റെ മരണത്തെക്കുറിച്ചും മരണ ശേഷം അദ്ദേഹത്തിന്റെ മൃതദേഹം മെഡിക്കല്‍ കോളേജിന് വിട്ടു നല്‍കിയതിനെക്കുറിച്ചുമൊക്കെ മറീന മനസ് തുറക്കുന്നുണ്ട്. ഭാവിയെക്കുറിച്ചുള്ള പ്ലാനുകള്‍ ചോദിക്കുന്നതിനിടെയായിരുന്നു താരം പപ്പയെക്കുറിച്ച് സംസാരിച്ചത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

ജീവനോടെയിരിക്കുക എന്നത് മാത്രമാണ് ആഗ്രഹിക്കുന്നത്. ജീവിതം നമ്മള്‍ പ്ലാന്‍ ചെയ്യുന്നത് പോലെയൊന്നുമല്ല പോകുന്നത്. കൊറോണ വന്ന് മൂന്ന് വര്‍ഷം നമ്മള്‍ വീട്ടിലിരുന്നില്ലേ. അപ്പോഴാണ് വീട്ടിലിരുന്നാല്‍ എന്തായിരിക്കും എന്ന് ആളുകള്‍ ആലോചിക്കുന്നത്. ആഗ്രഹങ്ങളുണ്ട്. പക്ഷെ എന്താകും നടക്കുക എന്നറിയില്ല. സമാധാനമായിട്ട ഇരിക്കുക എന്നേയുള്ളൂ.
എന്റെ അച്ഛന്‍ മരിച്ചിട്ട് മൂന്ന് മാസമേ ആകുന്നുള്ളു. ക്യാന്‍സര്‍ ആയിരുന്നു. ആ രണ്ട് വര്‍ഷത്തില്‍ ജീവിതത്തില്‍ വലിയ മാറ്റങ്ങളാണ് ജീവിതത്തില്‍ വന്നിരിക്കുന്നത്. ഞങ്ങള്‍ മൂന്നു പേരെ കുടുംബത്തിലുള്ളൂ. അത്രയും ക്ലോസായൊരു ആള്‍ പോവുക എന്ന് പറയുന്നത് തന്നെ തീര്‍ത്തും വ്യത്യസ്തമായൊരു ഘട്ടമാണ്.

ആ രണ്ട് വര്‍ഷത്തില്‍ ഞാന്‍ കണ്ടിരുന്നവരില്‍ 20 പേരോളം ഒരാഴ്ചയുടെ ഗ്യാപ്പുകളില്‍ മരിച്ചു പോയിട്ടുണ്ട്. മരണത്തെ അത്ര അടുത്ത് കണ്ടവരുമായി ഞാന്‍ ഒത്തിരി അടുത്തിടപഴകിയിട്ടുണ്ട്. കുട്ടികളാണ് അതില്‍ കൂടുതലും. അതൊരു ട്രോമ തന്നെയാണ്. പക്ഷെ പിന്നീട് എനിക്ക് മനസിലായി ജീവിതത്തില്‍ ആരോഗ്യം, സമാധാനം എന്നിവയാണ് വേണ്ടതെന്ന്. അതുകൊണ്ട് ജോലിയിലും കാശുണ്ടാക്കുന്നതിലും വലിയ എക്‌സൈറ്റ്‌മെന്റില്ല. സമാധാനമായിട്ട് പോവുക എന്നേയുള്ളൂ.

പപ്പയുടെ പെങ്ങള്‍ ഞങ്ങളുടെ കൂടെയുണ്ടായിരുന്നു. അവര്‍ കല്യാണം കഴിച്ചിട്ടില്ല. അമ്മയും ആന്റിയുമാണ് പപ്പയെ നോക്കിയിരുന്നത്. അതുകൊണ്ട് ഞാന്‍ കുറേയൊക്കെ റിലീവ്ഡ് ആയിരുന്നു. പിന്നെ ഐപിഎം. ആറോ ഏഴോ രോഗികളേ അവര്‍ എടുക്കാറുള്ളൂ. പക്ഷെ എനിക്കവര്‍ പ്രത്യേക പരിഗണന തന്നെ നല്‍കിയിട്ടുണ്ട്. എനിക്ക് പപ്പയുടെ കൂടെ എപ്പോഴും ആശുപത്രിയില്‍ പോയി നില്‍ക്കാന്‍ സാധിക്കുമായിരുന്നില്ല.
ഈ മീഡിയയില്‍ നില്‍ക്കുമ്പോള്‍ നമ്മളെ കാണുമ്പോള്‍ ആള്‍ക്കാര്‍ വന്ന് സംസാരിക്കും. അവരുടെ ബന്ധുക്കള്‍ ചെറിയ രോഗമൊക്കെയായിട്ടായിരിക്കാം വന്നത്. എന്റെ പപ്പയാണ് അകത്ത് കിടക്കുന്നത്. അവര്‍ക്ക് ഇതിന്റെ ഫീല്‍ എന്നെ പോലെ മനസിലാകണം എന്നില്ല. എന്റെ അച്ഛന് വയ്യ എന്നുള്ളത് എന്റെ വ്യക്തിപരമായ കാര്യമാണ്. ചിലയിടങ്ങളില്‍ ഹാപ്പിയായിട്ട് നില്‍ക്കാന്‍ ഞാന്‍ നിര്‍ബന്ധിതയാകും. അത് ഒരുപാട് ആയപ്പോഴാണ് പപ്പയെ ഐപിഎമ്മിലേക്ക് മാറ്റുന്നത്. അവിടുത്തെ ടീമാണ് എന്നെ ഒത്തിരി സപ്പോര്‍ട്ട് ചെയ്തത്. അവിടെ നിന്നുമാണ് ആ ഇരുപതോളം പേരെ പരിചയപ്പെട്ടത്.

മാനസികമായി ഒരുപാട് വിഷമമുണ്ടായിട്ടുണ്ട്. പപ്പയും ഞാനും വളരെ ക്ലോസായിരുന്നു. ഞങ്ങള്‍ അധികം സംസാരിക്കില്ലായിരുന്നു. എനിക്ക് എന്തെങ്കിലും വേണമെങ്കില്‍ ഞാന്‍ അമ്മയോട് പറഞ്ഞ്, അമ്മ വഴിയായിരുന്നു പപ്പയിലെത്തിയിരുന്നത്. പക്ഷെ ഈ അസുഖം ഞങ്ങളെ വളരെ ക്ലോസാക്കി. ഒരു പോയന്റിലെത്തിയപ്പോള്‍ പപ്പയ്ക്ക് ഓര്‍മ്മ പോയി. എനിക്ക് അടുത്തിരിക്കാനോ മരുന്ന് കൊടുക്കാനോ ഒന്നും മടിയില്ലാതെയായി.

പപ്പയുടെ ബോഡി മെഡിക്കല്‍ കോളേജില്‍ കൊടുത്തതിന്റെ പേരില്‍ ഫാമിലിയില്‍ ചെറിയ പ്രശ്‌നമുണ്ടായി. ഞങ്ങളുടേത് ഓര്‍ത്തഡോക്‌സ് ക്രിസ്ത്യന്‍ കുടുംബമാണ്. എല്ലാവര്‍ക്കും അംഗീകരിക്കാനായില്ല. എന്റെ അച്ഛന്‍ മാത്രമല്ലല്ലോ പലര്‍ക്കും മാമനൊക്കെയല്ലേ. അവരുടെ ഭാഗത്തു നിന്നും നോക്കുമ്പോള്‍ അവര്‍ക്ക് മാനസിക ബുദ്ധിമുട്ടുണ്ടായിട്ടുണ്ടാകും. ഇതൊക്കെയായിരുന്നു നേരിട്ട മാനസിക ബുദ്ധിമുട്ടുകള്‍. ക്യാന്‍സര്‍ എന്റെ ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ കൊണ്ടു വന്നു.


Click it and Unblock the Notifications