'മോനും മോളും അതാണ് കുടുംബം, മലയാളത്തിൽ ആദ്യം എഴുതിയത് അമ്മയെന്നാണ്'; ഗുരു സോമസുന്ദരം പറയുന്നു
2011 മുതൽ സിനിമയുടെ ഭാഗമാണ് തമിഴ് നടൻ ഗുരു സോമസുന്ദരം. മലയാളികൾ ഗുരു സോമസുന്ദരത്തെ അടുത്തറിയാനും അദ്ദേഹത്തെ കുറിച്ച് വായിക്കാനും തുടങ്ങിയത് മിന്നൽ മുരളി എന്ന സൂപ്പർ ഹീറോ ചിത്രം പുറത്തിറങ്ങിയ ശേഷമാണ്. മിന്നൽ മുരളി റിലീസ് ചെയ്ത ശേഷം നായകനെക്കാൾ ആരാധകർ മിന്നൽ മുരളിയിലെ വില്ലനായ ഷിബുവിന് ഉണ്ടായി എന്നതാണ് സത്യം. ഡിസംബർ 24ന് ആണ് മിന്നൽ മുരളി നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്ത് തുടങ്ങിയത്. രണ്ട് വർഷത്തോളം നീണ്ട കാത്തിരിപ്പിന് ശേഷമാണ് മിന്നൽ മുരളി പ്രേക്ഷകരിലേക്ക് എത്തിയത്. ബേസിൽ ജോസഫായിരുന്നു ചിത്രത്തിന്റെ സംവിധായകൻ.
നായകനായത് ടൊവിനോ തോമസും. ഇന്ന് നെറ്റ്ഫ്ലിക്സിൽ ഏറ്റവും കൂടുതൽ സ്ട്രീം ചെയ്യുന്ന സിനിമ മലയാളത്തിൽ പിറവികൊണ്ട ആദ്യത്തെ സൂപ്പർ ഹീറോ ചിത്രം മിന്നൽ മുരളിയാണ്. ജയ് ഭീം അടക്കം നിരവധി സിനിമകളുടെ ഭാഗമായി തമിഴകത്തെ മികച്ച ക്യാരക്ടർ ആക്ടേഴ്സിൽ ഒരാളായി ഇന്ന് ഗുരു സോമസുന്ദരം മാറി കഴിഞ്ഞു. തമിഴകത്തുള്ളവരോട് ഗുരു സോമസുന്ദരത്തിന്റെ മികച്ച കഥാപാത്രങ്ങളെ കുറിച്ച് ചോദിച്ചാൽ വലിയൊരു ലിസ്റ്റ് തന്നെ അവർക്ക് പറയാനുണ്ടാകും. മിന്നൽ മുരളി റിലീസ് ചെയ്ത ശേഷം തമിഴിലെ മുൻനിര നടന്മാരും സംവിധായകരുമെല്ലാം ഗുരുസോമസുന്ദരത്തെ പ്രശംസിക്കുകയാണ്.

മിന്നൽ മുരളിക്ക് മുമ്പും ശേഷവുമുള്ള ജീവിതത്തെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ ഗുരു സോമ സുന്ദരം. 'ശശികുമാർ സാറിന്റെ പരമഗുരുവിൽ അഭിനയിക്കാനായി ഞാൻ മൂന്നാറിലെ ലൊക്കേഷനിലുണ്ടായിരുന്ന സമയത്താണ് ബേസിൽ ജോസഫ് ആദ്യമായി വിളിക്കുന്നത്. മൂന്നാറിലുണ്ട് എന്ന് കേട്ടപ്പോൾ അദ്ദേഹം അവിടേക്ക് വന്നു. ബേസിലിനെ ആദ്യം കണ്ട സീൻ മറക്കാൻ പറ്റില്ല. ഫോണിലും സ്പീക്കറിലും ബാക്ഗ്രൗണ്ട് മ്യൂസിക് പ്ലേ ചെയ്താണ് കഥ പറയുന്നത്. ആ ഒന്നര മണിക്കൂർ റേഡിയോ നാടകം കൺമുന്നിൽ കാണുന്നതുപോലെ ഞാനിരുന്നു. മുഴുവൻ കേട്ടുകഴിഞ്ഞപ്പോൾ ആദ്യം ചെറിയ പേടി തോന്നി. മലയാളം അറിയില്ലല്ലോ. ആറുമാസം കൂടിയുണ്ടായിരുന്നു ഷൂട്ടിങ് തുടങ്ങാൻ. ആ സമയം കൊണ്ട് ഭാഷ പഠിക്കാമെന്നുറപ്പിച്ച് സിനിമ ചെയ്യാമെന്നേറ്റു. കോവിഡ് കാരണം ഷൂട്ടിങ് രണ്ട് വർഷത്തോളം വീണ്ടും നീണ്ടു.'

'കഥ കേട്ടപ്പോഴെ തീരുമാനിച്ചു മലയാളം പഠിക്കുമെന്ന്. 30 ദിവസം കൊണ്ട് മലയാളം പഠിക്കാം എന്ന ബുക്ക് വാങ്ങി. യുട്യൂബായിരുന്നു ആശാൻ. ഹൗ ടു ലേൺ മലയാളം എന്ന് ടൈപ് ചെയ്ത് അക്ഷരം മുതൽ പഠിക്കാൻ തുടങ്ങി. അമ്മ എന്ന വാക്കാണ് ആദ്യം വായിക്കാനും എഴുതാനും പഠിച്ചത്. ഞാൻ മലയാളം വായിക്കാൻ പഠിച്ചു എന്നറിഞ്ഞപ്പോൾ ലൊക്കേഷനിൽ എല്ലാവരും എന്നെക്കൊണ്ട് പോസ്റ്ററുകളും മറ്റും വായിപ്പിക്കുന്നത് ശീലമായി. ഒരു ദിവസം പ്രൊഡ്യൂസർ സോഫിയ പോൾ ഒരു ബോർഡ് വായിക്കാൻ പറഞ്ഞു. തപ്പിത്തടഞ്ഞ് ഞാൻ ദാക്ഷായണി ബിസ്ക്കറ്റ് എന്ന് വായിച്ചു. തിരക്കഥാകൃത്ത് ജസ്റ്റിനാണ് ഓരോ അക്ഷരവും ഉച്ചരിക്കുമ്പോഴുള്ള നാക്കിന്റെ പൊസിഷൻ പറഞ്ഞ് തന്നത്. ഈ സിനിമയ്ക്കു വേണ്ടിയാണ് കുട്ടവഞ്ചി തുഴയാൻ പഠിച്ചതും. ബൈരക്കുപ്പയിലെ കുട്ടവഞ്ചി തുഴച്ചിൽകാരനായ സാമിയേട്ടനും ഞാനും രണ്ടു ദിവസം ഒന്നിച്ച് വഞ്ചി തുഴഞ്ഞു.'
Recommended Video

'ഇപ്പോൾ പ്രണയവും കാത്തിരുപ്പും നല്ല റോളുകൾക്ക് വേണ്ടിയാണ്. ഇത് ജോലിയാണെങ്കിലും പ്രതിഫലത്തിന് വേണ്ടി മാത്രം അഭിനയത്തെ കാണാൻ ഇഷ്ടമില്ല. തിരുവണ്ണാമലയിലാണ് ഇപ്പോൾ താമസം. ജോലി ആവശ്യത്തിനാണ് ചെന്നൈയിലേക്കുള്ള യാത്രകൾ. പോണ്ടിച്ചേരി ഇഷ്ടസ്ഥലമാണ്. ചെറിയ ഫാമിലിയാണ്. ഒരു മോനും മോളും. ഇപ്പോൾ അത്രയേ പറയുന്നുള്ളൂ. അതു പോതും. പിന്നെ ഞാൻ ഗോഡ്മദർ പോലെ കരുതുന്ന ഒരാളുണ്ട് ഗുരു അമ്മാൾ. ആ പേരിൽ നിന്നെടുത്തതാണ് എന്റെ പേരിന് മുന്നിലെ ഗുരു. സംവിധായകൻ ത്യാഗരാജൻ സാറിനെ വിളിച്ചപ്പോൾ അദ്ദേഹം സിനിമ കണ്ടുകൊണ്ടിരിക്കുകയായിരുന്നു. പടം സൂപ്പർ, നീയും സൂപ്പർ എന്ന കോംപ്ലിമെന്റാണ് എനിക്ക് കിട്ടിയത്. അത് അവാർഡിന് തുല്യമായിരുന്നു. സുഹൃത്തു കൂടിയായ സംവിധായകൻ സിമ്പുദേവൻ വിളിച്ചു ചോദിച്ചത് ഇങ്ങനെയൊക്കെ അഭിനയിക്കാൻ സാധിക്കുമോ എന്നാണ്. മലയാളത്തിൽ നിന്ന് നടൻ ജയസൂര്യയടക്കം പലരും വിളിച്ചു' ഗുരു സോമസുന്ദരം പറയുന്നു.


Click it and Unblock the Notifications