വിഷുവിന് റിലീസ് ചെയ്യണം, മണിച്ചിത്രത്താഴിലേക്ക് അഞ്ച് സംവിധായകരുടെ കൈയ്യൊപ്പ് എത്തിയതിങ്ങനെ
മലയാളത്തിലെ ക്ലാസിക് സിനിമയായാണ് മണിചിത്രത്താഴ് അറിയപ്പെടുന്നത്. 1993 ൽ ഇറങ്ങിയ സിനിമയ്ക്ക് ഇന്നും വലിയ ആരാധക വൃന്ദമാണുള്ളത്. പഴകുന്തോറും മണിച്ചിത്രത്താഴിന്റെ ആരാധകരുടെ എണ്ണം കൂടിയിട്ടേ ഉള്ളൂ. ശോഭനയും മോഹൻലാലും അവിസ്മരണീയ പ്രകടനം കാഴ്ചവെച്ച സിനിമ ആ വർഷത്തെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും ശോഭനയ്ക്ക് നേടിക്കൊടുത്തു. ഫാസിൽ സംവിധാനം ചെയ്ത സിനിമയിൽ യഥാർത്ഥത്തിൽ മറ്റ് നാല് സംവിധായകരുടെ സഹായം കൂടിയുണ്ടായിരുന്നു.

സിദ്ദിഖ്-ലാൽ, സിബി മലയിൽ, പ്രിയദർശൻ എന്നിവർ സിനിമയുടെ ചില ഭാഗങ്ങൾ ചിത്രീകരിച്ചിട്ടുണ്ട്. നാല് പേരുടെയും സംവിധാനത്തിലെ തുടക്ക കാലഘട്ടമായിരുന്നു ഇത്. ഫാസിൽ ഇവർക്കെല്ലാം ഗുരു തുല്യനുമായിരുന്നു. മണിചിത്രത്താഴ് വിഷുവിന് റിലീസ് ചെയ്യണമെന്നതിനാലാണ് ഫാസിൽ ഈ നാല് പേരുടെയും സഹായം തേടിയത്. മുമ്പൊരിക്കൽ സംവിധായകൻ സിദ്ദിഖ് ഇതേപറ്റി സഫാരി ടിവിയോട് സംസാരിച്ചിരുന്നു.

'ഫാസിൽ സാറിന്റെ സ്ക്രിപ്റ്റ് എപ്പോഴും ഞങ്ങൾ വായിക്കും. ഞങ്ങളുടെ കഥകൾ ഫാസിൽ സാറിനോടും പറയും. അങ്ങനെ പോവുന്ന കാലഘട്ടത്തിലാണ് മണിച്ചിത്രത്താഴിന്റെ ഷൂട്ടിംഗ്. കാബൂളിവാലയ്ക്ക് തൊട്ടു മുമ്പാണ് മണിച്ചിത്രത്താഴിന്റെ ഷൂട്ടിംഗ്. അന്ന് ഞാനും ലാലും പിരിഞ്ഞിട്ടില്ല. ഫാസിൽ സർ ഒരു ദിവസം പറഞ്ഞു മണിച്ചിത്രത്താഴ് വിഷു റിലീസിനാണ് പ്ലാൻ ചെയ്യുന്നതെന്ന്'
'പക്ഷെ അപ്പോഴേക്കും ഷൂട്ടിംഗ് തീരില്ല. അതിനാൽ രണ്ട് യൂണിറ്റ് വർക്ക് ചെയ്യേണ്ടി വരും. ഒരു യൂണിറ്റ് സിദ്ദിഖും ലാലും കൂടി വർക്ക് ചെയ്യാമോ എന്ന് ചോദിച്ചു. അന്ന് ഞങ്ങൾക്ക് സ്ക്രിപ്റ്റ് നന്നായി അറിയാം. ഓക്കെ പാച്ചിക്കാ ഞങ്ങൾ ചെയ്യാമെന്ന് പറഞ്ഞു'
Also Read: 15-ാം വയസില്‍ ദേഹത്ത് ബാധ കയറി, ചെയ്ത് കൂട്ടിയത് ഓര്‍മ്മയില്ല; അനുഭവം പറഞ്ഞ് സോണിയ

'മണിച്ചിത്രത്താഴിന്റെ കഥയിലെ എല്ലാം ഞങ്ങൾക്കറിയാമായിരുന്നു. അതിനാൽ അതൊരു വലിയ ബുദ്ധിമുട്ടായിരുന്നില്ല. ഒരേ സ്ഥലത്തായിരുന്നു രണ്ട് യൂണിറ്റും. തൃപ്പൂണിത്തറ പാലസ് ആയിരുന്നു ലൊക്കേഷൻ. മണിച്ചിത്രത്താഴിന്റെ ആദ്യത്തെ ക്യാമറമാൻ വേണു ആയിരുന്നു. ഞങ്ങളുടെ രണ്ടാം യൂണിറ്റിന്റെ ക്യാമറമാൻ ആയി ആനന്ദകുട്ടൻ വന്നു. വേണുവിനെ ഞങ്ങളുടെ യൂണിറ്റിലേക്ക് മാറ്റുകയും കുട്ടേട്ടൻ ഫാസിൽ സാറിനൊപ്പം വർക്ക് ചെയ്യുകയും ചെയ്തു. കോമഡി രംഗങ്ങളാണ് ഞങ്ങൾ ഷൂട്ട് ചെയ്തത്'
'ഇന്നസെന്റ് ചേട്ടൻ, ലളിത ചേച്ചി, ഗണേശൻ, ശോഭന തുടങ്ങിയവരുടെ സീനുകൾ എടുത്തു. ലാലിന്റെ കുറച്ച് സീനുകളെ എടുത്തിട്ടുള്ളൂ. ഞങ്ങളുടെ ഭാഗം കഴിഞ്ഞ ശേഷമാണ് സിബി മലയിൽ ചിത്രത്തിലേക്ക് വരുന്നത്. സിബി കുറച്ച് ഷൂട്ട് ചെയ്തു. സിബി പോയ ശേഷമാണ് പ്രിയദർശൻ വന്നത്. പ്രിയദർശൻ ഫാസിൽ സാറിന്റെ ശിഷ്യൻ അല്ലെങ്കിലും ഫാസിൽ സാറെന്നാൽ പ്രിയനെ സംബന്ധിച്ചിടത്തോളം മാനസിക ഗുരുവാണ്. ഞങ്ങൾ നാല് പേരും സെക്കന്റ് യൂണിറ്റിൽ വർക്ക് ചെയ്താണ് ആ സിനിമ തീർത്തത്'

'പല സംവിധായകർ എടുത്തതാണെന്ന് സിനിമ കാണുമ്പോൾ മനസ്സിലാവില്ല. അതിന് രണ്ട് കാരണങ്ങളുണ്ട്. ഒന്ന് ചെയ്ത എല്ലാവർക്കും ഫാസിൽ സാറിന്റെ സിനിമകൾ ഇഷ്ടമാണ്. അദ്ദേഹത്തിന്റെ സ്റ്റെെൽ അറിയാവുന്നവരാണ്. ആ പാറ്റേണിൽ നിന്ന് മാറാതെയാണ് എല്ലാവരും എടുത്തിരിക്കുന്നത്. ഫാസിൽ സാറിന്റെ സിനിമയോട് മാച്ച് ചെയ്യാത്ത ഒന്നും ആ സിനിമയിൽ എടുത്തിട്ടില്ല. രണ്ടാമത്തെ കാരണം എഡിറ്റ് ചെയ്തത് മുഴുവൻ ഫാസിൽ സാറാണ്'
'എഡിറ്റിംഗിലാണ് സിനിമയുടെ താളം ഇരിക്കുന്നത്. നാല് സംവിധായകർ ഷൂട്ട് ചെയ്തതും എഡിറ്റ് ചെയ്ത് ഓർഡറാക്കിയത് ഫാസിൽ സാറായിരുന്നു. മലയാളത്തിൽ ഇന്നും വലിയ റെക്കോഡ് തന്നെയാണ് ആ സിനിമ. വലിയ കലക്ഷൻ നേടിയ സിനിമയായിരുന്നു. ചെറിയ വേഷത്തിൽ അഭിനയിച്ചവരിൽ നിന്നു പോലും വളരെ മനോഹരമായ പ്രകടനം പുറത്തെടുക്കാനായിട്ട് ഈ സിനിമയ്ക്കും സംവിധായകൻ ഫാസിലിനും കഴിഞ്ഞു' സിദ്ദിഖ് പറഞ്ഞതിങ്ങനെ.


Click it and Unblock the Notifications











