'മണിയുടെ മരണവും വിവാദവും മൂലം ഞാനും കുടുംബവും ഉള്ളുനീറിയാണ് കഴിഞ്ഞിരുന്നത്'-ജാഫർ ഇടുക്കി
സ്വയം കരയുമ്പോഴും മലയാളിയെ ചിരിപ്പിച്ച അതുല്യ കലാകാരൻ. മലയാള സിനിമയില്‍ ഹാസ്യനടനായും വില്ലനായും നായകനായും തിളങ്ങിയ കലാഭവൻ മണി വിസ്‌മയ പ്രതിഭ ഓർമയായിട്ട് അഞ്ച് വർഷം പിന്നിടുകയാണ്. ങ്ങ്യാ..ഹ.ഹ.. എന്ന ട്രേഡ്‌മാര്‍ക്ക് ചിരിയോടു കൂടി തുടങ്ങുന്ന നാടൻ പാട്ടുകളും മലയാളികൾക്കെന്നും ഓര്‍ത്ത് ചിരിക്കാന്‍ അവതരിപ്പിച്ച കഥാപാത്രങ്ങളും ബാക്കിയാക്കിയാണ് അദ്ദേഹം യാത്രയായത്.
Also Read: റിലേഷൻഷിപ്പ് സ്റ്റാറ്റസിനെ കുറിച്ച് തുറന്ന് പറഞ്ഞ് 'മോസ്റ്റ് എലിജിബിൾ ബാച്ചിലർ' താരം അഖിൽ അക്കിനേനി
നാട്യങ്ങളില്ലാത്ത പച്ച മനുഷ്യനായാണ് മണി ജീവിച്ചത്. അഭിനയം, മിമിക്രി, പാട്ട്, തുടങ്ങി കൈവെച്ച മേഖലകളിലെല്ലാം തന്‍റേതായ ശൈലി കൊണ്ട് മലയാളിയുടെ ഹൃദയത്തോട് ചേർന്നുനിന്ന കലാകാരനായിരുന്നു കലാഭവൻ മണി. സ്റ്റേജ് ഷോകളില്‍ ഇത്രയധികം ആരാധകരെ സൃഷ്ടിച്ച കലാകാരൻ മണിക്ക് ശേഷവും മുമ്പും ഉണ്ടായിട്ടില്ലെന്ന് ആരാധകർ പറയും. തൃശൂർ ജില്ലയിലെ ചാലക്കുടിയില്‍ ജനിച്ച് സ്വന്തം അധ്വാനത്തിലൂടെ അഭിനയവും ആലാപനവും കൊണ്ട് മണി ലോകത്തിന്‍റെ ഏത് കോണില്‍ പോയാലും എന്നും ഓടിയെത്തിയിരുന്നത് സ്വന്തം മണ്ണിലേക്കായിരുന്നു. വെള്ളിത്തിരയില്‍ തിളങ്ങി നില്‍ക്കുമ്പോഴും മരണവും ചാലക്കുടിയിലെ വീട്ടില്‍ തന്നെയാണ് സംഭവിച്ചത്. കഷ്ടതകളുടെ കാലം ഓർമയില്‍ സൂക്ഷിച്ച മണി എന്നും കഷ്ടപ്പെടുന്നവർക്ക് ആശ്രയമായിരുന്നു.
Also Read: 'സൂര്യയോട് പ്രണയം പറഞ്ഞ് ഋഷി'; പൂവ് ചോദിച്ചപ്പോൾ പൂക്കാലം തന്ന കൂടെവിടെ ടീമിന് നന്ദിയെന്ന് ആരാധകർ

കൊച്ചിൻ കലാഭവൻ മിമിക്സ് പരേഡിലൂടെ കലാരംഗത്ത് സജീവമായ മണി 1995ൽ സിബി മലയിൽ സംവിധാനം ചെയ്ത അക്ഷരം എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലേക്കെത്തുന്നത്. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ-സംസ്ഥാന ചലചിത്ര പുരസ്കാരങ്ങളിൽ പ്രത്യേക ജൂറി അവാർഡ് മണിയെ തേടിയെത്തി. കരിമാടിക്കുട്ടന്‍, കൺമഷി, വാല്‍ക്കണ്ണാടി തുടങ്ങി മലയാളിയുടെ മനസിൽ ഒളിമങ്ങാത്ത നിരവധി നായക കഥാപാത്രങ്ങള്‍ മണി അതുല്യമാക്കിയിട്ടുണ്ട്,

കലാഭവൻ മണി മരിച്ച് വര്‍ഷങ്ങൾ പിന്നിടുമ്പോഴും മരണകാരണം ഇപ്പോഴും ദുരൂഹതയായി തുടരുന്നു. ചില ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നെങ്കിലും സിനിമയിലും കലാരംഗത്തും സജീവമായി നിൽക്കുമ്പോഴാണ് 2016 മാർച്ച് ആറിന് തികച്ചും അപ്രതീക്ഷിതമായി കലാഭവൻ മണി മരിച്ചത്. മരിക്കുമ്പോൾ 45 വയസ് മാത്രമായിരുന്നു അദ്ദേഹത്തിന്‍റെ പ്രായം. കരൾ രോഗത്തെത്തുടർന്ന് കൊച്ചിയിലെ അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. എന്നാൽ അദ്ദേഹത്തിന്‍റെ ശരീരത്തിൽ മാരകമായ വിഷാംശം കണ്ടെത്തിയതോടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണം ഉയർന്നു. വിഷമദ്യം കുടിച്ചതാകാം മരണത്തിന് ഇടയാക്കിയതെന്നും അഭ്യൂഹമുയർന്നു. സഹോദരൻ ഉൾപ്പടെ കുടുംബാംഗങ്ങൾ കലാഭവൻ മണിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് രംഗത്തെത്തി. ഇതോടെ മണിയുടെ സുഹൃത്തുക്കളും അഭിനേതാക്കളുമായ തരികിട സാബു, ജാഫർ ഇടുക്കി എന്നിവരിൽനിന്ന് പൊലീസ് മൊഴിയെടുക്കുകയും ചെയ്തു.

മണിയുടെ മരണത്തിന് ശേഷം നേരിടേണ്ടി വന്ന പ്രതിന്ധികളെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് ഇപ്പോൾ നടൻ ജാഫർ ഇടുക്കി. അദ്ദേഹത്തിന്റെ മരണത്തിന് പിന്നാലെ തന്നെ പലരും ക്രിമിനലായിട്ടാണ് കണ്ടിരുന്നതെന്നാണ് ജാഫർ ഇടുക്കി മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയത്. മണിയുടെ ആളുകളുടെ എടുത്ത് നിന്ന് ഭീഷണി പോലും താനും കുടുംബവും നേരിട്ടിരുന്നുവെന്നും ജാഫർ ഇടുക്കി പറയുന്നു. തങ്ങള്‍ സുഹൃത്തുക്കളെല്ലാവരും കൂടി കുടിപ്പിച്ചു കൊന്നുവെന്നാണ് കേസെന്നും പൊതുജനം വിചാരിച്ചിരുന്നതും ജാഫര്‍ ഇടുക്കി പറയുന്നു.

'ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. മണിയുടെ കൂട്ടുകാരും ബന്ധുക്കളുമൊക്കെ പാവപ്പെട്ടവരാണ്. മണി സിനിമയില്‍ വന്നപ്പോഴാണ് കാശൊക്കെ ആയത്. ബാക്കി എല്ലാവരും കൂലിപ്പണിക്കാരും സാമ്പത്തികമായി വളരെ താഴെ നില്‍ക്കുന്നവരുമാണ്. പാടി എന്നുപറയുന്ന സ്ഥലത്ത് തലേദിവസങ്ങളില്‍ കുറെ ആളുകള്‍ വന്നുപോയി. വന്നവര്‍ നല്ലത് ചെയ്യാന്‍ വന്നതാണോ മോശം ചെയ്യാന്‍ വന്നതാണോ ഇവനൊക്കെ എവിടുന്ന് വന്നുകയറിയതാണെന്ന ചിന്താഗതി അവര്‍ക്ക് വന്നതില്‍ തെറ്റ് പറയാനൊക്കില്ല. മണിയുടെ അവിടെ എന്നും ആളും ബഹളവുമാണ്. വളര്‍ന്ന് വരുന്ന കലാകാരന്മാരെ കൊല്ലാന്‍ നടക്കുന്നവമ്മാരും ഉണ്ടാവും. ആ രീതിയിലായി ആളുകളുടെ സംസാരം. അവരുടെ ഈ പറച്ചില്‍ നമ്മളെ മാത്രമല്ല നമ്മുടെ കുടുംബത്തെ കൂടി കുഴപ്പത്തിലാക്കുമോയെന്ന് ഭയന്നിരുന്നു. അങ്ങനെയുള്ള കഥകളാണ് പുറത്തുവന്നുകൊണ്ടിരുന്നത്' ജാഫർ ഇടുക്കി പറയുന്നു.
Recommended Video

എന്ത് ചെയ്യണമെന്നറിയാതെ വിഷമിച്ച് പോയ നാളുകളായിരുന്നുവെന്നും കഥകള്‍ ഉണ്ടാക്കുന്നവര്‍ക്ക് തന്റെ ടുംബത്തിന്റെ സങ്കടം കാണേണ്ട കാര്യമില്ലല്ലോയെന്നും സത്യമല്ലാത്ത ഓരോ വാര്‍ത്ത വരുമ്പോഴും പൊള്ളി നീറുകയായിരുന്നുവെന്നും ജാഫർ ഇടുക്കി പറയുന്നു. താനും കുടുംബവും അനുഭവിച്ച വേദന വാക്കുകളില്‍ വിവരിക്കാനാവില്ലെന്നും മണിയുടെ ആള്‍ക്കാരുടെ ഭീഷണി വരെ ഉണ്ടായിരുന്നുവെന്നും ജാഫർ പറയുന്നു. ഹാസ്യ നടൻ എന്നതിലുപരി ഇപ്പോൾ സഹനടനായും ജാഫർ ഇടുക്കി സിനിമയിൽ സജീവമാണ്. അടുത്തിടെ നായാട്ട്, വൂൾഫ്, അനുഗ്രഹീതൻ ആന്റണി തുടങ്ങിയ സിനിമകളിൽ സുപ്രധാന റോളുകളിൽ ജാഫർ ഇടുക്കി എത്തിയിരുന്നു. പത്തൊമ്പതാം നൂറ്റാണ്ട്, അജഗജാന്തരം, ഭീഷ്മ പർവം തുടങ്ങിയവയാണ് ഇനി റിലീസിനെത്താനുള്ള ജാഫർ ഇടുക്കി സിനിമകൾ.


Click it and Unblock the Notifications











