'തെറ്റുകൾ ചൂണ്ടിക്കാണിക്കുമ്പോൾ തിരിച്ചറിഞ്ഞ് തിരുത്താൻ സമയമെടുക്കും'; രമേഷ് പിഷാരടി
നടൻ, സംവിധായകൻ, അവതാരകൻ, മിമിക്രി തുടങ്ങി രമേഷ് പിഷാരടി കൈവെക്കാത്ത മേഖലകൾ കുറവാണ്. ചെറുപ്പം മുതൽ മിമിക്രിയെ സ്നേഹിച്ചിരുന്ന വ്യക്തി കൂടിയാണ് പിഷാരടി. സ്കൂൾ, കോളജ് തലങ്ങളിൽ മിമിക്രി അവതരിപ്പിക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തിട്ടുണ്ട് മേഷ് പിഷാരടി. കോളജ് കാലം മുതലാണ് സ്റ്റേജ് ഷോകളിൽ പങ്കെടുക്കാനും മിമിക്രിയും സ്കിറ്റുകളും അവതരിപ്പിക്കാനും പിഷാരടി തുടങ്ങിയത്. ശേഷം സലീം കുമാറിന്റെ മിമിക്രി ട്രൂപ്പിലും രമേഷ് അംഗമായി പരിപാടികൾ അവതരിപ്പിച്ച് തുടങ്ങി. ശേഷം ഏഷ്യാനെറ്റിൽ കോമഡി പരിപാടികും സ്കിറ്റുകളും അവതരിപ്പിക്കാൻ രമേഷിന് അവസരം ലഭിച്ചു.

നടനും രാഷ്ട്രീയ പ്രവർത്തകനുമായ ധർമ്മജനൊപ്പം ചേർന്ന് ബ്ലഫ് മാസ്റ്റേഴ്സ് അടക്കമുള്ള പരിപാടികളും രമേഷ് അവതരിപ്പിച്ചിരുന്നു. ഇന്ന മലയാളം സിനിമയിൽ ഏറ്റവും മനോഹരമായി കൗണ്ടറുകൾ അവതരിപ്പിക്കുന്ന വ്യക്തി കൂടിയാണ് രമേഷ് പിഷാരടി. ഏഷ്യാനെറ്റിലെ സിനിമാല പരിപാടിക്ക് വേണ്ടി സ്ക്രിപ്റ്റ് എഴുതിയവരിൽ രമേഷ് പിഷാരടിയുമുണ്ടായിരുന്നു. പിന്നീട് പതിയെ സിനിമകളിൽ ചെറിയ വേഷങ്ങളും രമേഷ് പിഷാരടി ചെയ്യാൻ തുടങ്ങി.
Also Read: അർച്ചന സുശീലൻ പ്രണയത്തിൽ?, കാമുകനെ പരിചയപ്പെടുത്തി ആരാധകരുടെ 'ഗ്ലോറി'
2007ൽ പുറത്തിറങ്ങിയ മമ്മൂട്ടി സിനിമ നസ്രാണിയിലാണ് രമേഷ് പിഷാരടി ആദ്യമായി അഭിനയിച്ചത്. പിന്നീട് പോസറ്റീവ് എന്ന സിനിമ ചെയ്തു. 2009ൽ റിലീസ് ചെയ്ത കപ്പൽ മുതലാളിയിലാണ് ആദ്യമായി നായകനായത്. പിന്നീട് മഹാരാജാസ് ടാക്കീസ്, സെല്ലുലോയിഡ്, സലാല മൊബൈൽസ്, അമർ അക്ബർ അന്തോണി, ചാർളി, ആടുപുലിയാട്ടം, കുട്ടനാടൻ മാർപ്പാപ്പ, ചാണക്യതന്ത്രം, മധുരരാജ, പട്ടാഭിരാമൻ, കുമ്പാരീസ്, ഉൾട്ട, ദി പ്രീസ്റ്റ്, മോഹൻ കുമാർ ഫാൻസ് തുടങ്ങിയ സിനിമകളിലും അഭിനയിച്ചു. രണ്ട് സിനിമകൾ മലയാളത്തിലെ സൂപ്പർ താരങ്ങളെ വെച്ച് സംവിധാനം ചെയ്യുകയും ചെയ്തു. ആദ്യത്തേത് പഞ്ചവർണ്ണ തത്തയും രണ്ടാമത്തേത് മമ്മൂട്ടി നായകനായ ഗാനഗന്ധർവനുമായിരുന്നു.

കോമഡിയിൽ ഒരടി മുന്നിൽ നിൽക്കുന്ന രമേഷ് പിഷാരടി കോമഡികളില്‍ കടന്നുവരുന്ന വംശീയ പരാമര്‍ശങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ്. യഥാർഥ നർമ്മത്തെക്കാൾ അധികം പ്രചരിക്കപ്പെടുന്നത് ബോഡി ഷെയ്മിങും വംശീയ പരാമർശങ്ങളും അടങ്ങിയ കോമഡികളാണ് എന്നതാണ് സത്യം. സിനിമകളിൽ മാത്രമല്ല ചാനൽ പരിപാടികളിലും സ്റ്റേജ് ഷോകളിലും സ്കിറ്റുകളിലുമെല്ലാം ഇതിന്റെ അതിപ്രസരമുണ്ട്. നമ്മള്‍ ചെയ്യുന്ന തെറ്റുകള്‍ മറ്റൊരാള്‍ ചൂണ്ടിക്കാണിച്ചാലും അത് തിരിച്ചറിഞ്ഞ് തിരുത്താന്‍ സമയമെടുക്കുമെന്നാണ് ഈ വിഷയത്തിൽ പിഷാരടി പ്രതികരിച്ചത്. ചില കാര്യങ്ങൾ തിരിച്ചറിഞ്ഞ് എല്ലാവരിലേക്കും എത്തി ഫലത്തിൽ വരുമ്പോഴുള്ള കാലതാമസമാണ് ഉള്ളതെന്നും പിഷാരടി പറഞ്ഞു.
Also Read: രവീണയ്ക്കൊപ്പം അഭിനയിക്കാൻ താൽപര്യമില്ലെന്ന് പറഞ്ഞ സൽമാൻ ഖാൻ
'നമ്മള്‍ ചെയ്യുന്ന തെറ്റുകള്‍ മറ്റൊരാള്‍ ചൂണ്ടിക്കാണിച്ചാലും അത് തിരിച്ചറിഞ്ഞ് തിരുത്താന്‍ സമയമെടുക്കും. തിരിച്ചറിവ് വൈകിയെന്ന് തന്നെയാണ് തോന്നുന്നത്. കാരണം നമ്മള്‍ പെട്ടെന്ന് ചില കാര്യങ്ങള്‍ മാറ്റി എന്ന് കരുതി നമുക്കത് ഉള്‍ക്കൊള്ളാനാവില്ല. ഇതിന് ഒരു സമയം വേണം. അതാണ് ഈ വൈകലിനുള്ള കാരണം. നമ്മളോടൊരാള്‍ നമ്മള്‍ ചെയ്യുന്നത് തെറ്റാണെന്നും മറ്റൊന്നാണ് ശരിയെന്നും പറഞ്ഞാലും അത് അംഗീകരിക്കാന്‍ ജനിതകപരമായി നമുക്ക് പറ്റില്ല. നമ്മള്‍ മറ്റൊരു ശരി വിശ്വസിച്ച് വെച്ചിരിക്കുകയാണല്ലൊ. അതിന്റേതായ സമയമെടുത്ത് അത് മനസിലാക്കി കഴിഞ്ഞാല്‍ പിന്നീട് അത് ആവര്‍ത്തിക്കില്ല. പിന്നെ പണ്ട് ചെയ്ത പല കോമഡികളുടേയും വീഡിയോകളും മറ്റും പൊന്തി വരുന്നതില്‍ നമുക്ക് ഒന്നും ചെയ്യാന്‍ പറ്റില്ല' രമേഷ് പിഷാരടി പറഞ്ഞു. മുമ്പ് കോമഡി പരിപാടികള്‍ ചെയ്തപ്പോള്‍ ആളുകളുടെ നിറത്തിനെ കുറിച്ചൊക്കെയുള്ള വംശീയപരമായ തമാശകള്‍ കടന്നുവന്നിട്ടുണ്ടല്ലോയെന്നും അതിന്റെ തിരിച്ചറിവ് വൈകി എന്ന് തോന്നുന്നുണ്ടോ എന്നുമുള്ള ചോദ്യത്തിനുള്ള രമേഷ് പിഷാരടിയുടെ മറുപടിയായിരുന്നു ഇത്. നോ വേ ഔട്ടാണ് രമേഷ് പിഷാരടിയുടേതായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള ഏറ്റവും പുതിയ സിനിമ. നവാഗതനായ നിധിൻ ദേവീദാസാണ് സംവിധായകൻ. ചിത്രത്തിന്റെ കഥയും നിധിന്റേതാണ്. സർവൈവൽ ത്രില്ലർ മൂഡിൽ ഒരുങ്ങുന്ന ചിത്രം കൂടിയാണിത്.


Click it and Unblock the Notifications











