മാതാപിതാക്കളെ തേടിയുള്ള ആ യാത്ര ഇനി വെള്ളിത്തിരയിൽ കാണാം....
അനാഥത്വവും തെരുവുജീവിതവും ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ തടസമാകില്ലെന്ന് തെളിയിച്ച കോളജ് വിദ്യാർഥിയായ വിനയിയുടെ ജീവിതം സിനിമയാകുന്നു. തൃശൂരിലെ തലോറിൽ ജനിച്ച വിനയ് ഇത്രയും കാലത്തിനിടയിൽ കടന്ന് പോയത് ആർക്കും സങ്കൽപ്പിക്കാൻ കഴിയാത്ത ദുരിതത്തിലൂടെയാണ്. ലോട്ടറി വിറ്റും മറ്റുമാണ് വിനയ് പഠിക്കാനും ഭക്ഷണത്തിനുമുള്ള വക കണ്ടെത്തുന്നത്. വിനയിയുടെ ജീവിത കഥ ലോകം അറിഞ്ഞത് പൊലീസ് ഉദ്യോഗസ്ഥനായ ബിനു പഴയിടത്ത് പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ്.

ജനനം മുതൽ അനാഥത്വം അനുഭവിച്ചാണ് വിനയ് വളർന്നത്. നോക്കി വളർത്തിയവർ അച്ഛനും അമ്മയും ജീവിച്ചിരിപ്പില്ലെന്നാണ് പലപ്പോഴും വിനയിയോട് പറഞ്ഞിട്ടുള്ളത്. എന്നാൽ അത്തരം കള്ളങ്ങൾ വിശ്വസിക്കാൻ മനസില്ലാത്ത വിനയ് ഒരോ യാത്രയിലും അച്ഛനേയും അമ്മയേയും കണ്ടെത്താനുള്ള അന്വേഷണം നടത്തുകയാണ്. വളരെ ചെറുപ്പത്തിൽ അച്ഛനെ അന്വേഷിച്ച് ബോംബെയിലേക്ക് പോവുകയും ഒരു വർഷത്തോളം അവിടെ അലഞ്ഞ് തിരിഞ്ഞ് അച്ഛനെ അന്വേഷിക്കുകയും ചെയ്തിരുന്നു. എന്നാൽ വിനയ്ക്ക് ഇതുവരെ മാതാപിതാക്കളെ കണ്ടെത്താൻ സാധിച്ചിട്ടില്ല.
Also Read: 'ഗൂഗിൾ പറയുന്നത് ഡിസംബർ 13 എന്നാണല്ലോ...?', പൂർണിമയെ ട്രോളി സുഹൃത്തുക്കളും പ്രിയപ്പെട്ടവരും
പഠനത്തോടൊപ്പം സിനിമാ മോഹവും ഉള്ളിൽ കൊണ്ടുനടക്കുന്ന വിനയിയുടെ ജീവിതം വെള്ളിത്തിരയിൽ എത്തുന്നത് വിനയൻ എന്ന പേരിലാണ്. ലോനപ്പന്റെ മാമോദീസ, കൽക്കി തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് വിനയ്. സിനിമാ അഭിനയം പോലും അച്ഛനേയും അമ്മയേയും കണ്ടെത്താനുള്ള വഴിയായാണ് വിനയ് കാണുന്നത്. ഒറ്റ പാക്കറ്റ് ബ്രെഡും പച്ചവെള്ളവുമുണ്ടെങ്കിൽ മൂന്ന് ദിവസം തള്ളിനീക്കും വിനയ്. ചെറിയ കാര്യങ്ങൾക്ക് പോലും ആത്മഹത്യ പരിഹാരമായി കാണുന്ന യുവതലമുറയ്ക്ക് മാതൃകയാണ് വിനയ്. മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ച 'വളരും, വളർന്നു വലിയ ആളാവും' എന്ന കവർ സ്‌റ്റോറിയാണ് വിനയൻ എന്ന സിനിമയുടെ കഥ. തൃശൂർ ചെറുതുരുത്തി കലാനിള കമ്മ്യൂണിക്കേഷൻ നിർമിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് ഉണ്ണികൃഷ്ണൻ സാരംഗിയാണ്.
സിനിമയുടെ സ്വിച്ചോൺ കർമ്മവും ഭദ്രദീപം തെളിയിക്കലും മുൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് നിർവഹിച്ചു. വിനയിയുടെ ജീവിത കഥ അറിഞ്ഞ് നടൻ മോഹൻലാലും എഴുത്തുകാരി എം.ലീലാവതിയും സംവിധായകൻ രഞ്ജിത്തും മജീഷ്യൻ ഗോപിനാഥ് മുതുകാടും അടക്കം ഒട്ടേറെപ്പേർ പഠന സഹായങ്ങൾ നൽകിയിരുന്നു. വിനയ് ഇപ്പോൾ ഡിഗ്രി വിദ്യാർത്ഥിയാണ്. സിനിമയുടെ തിരക്കഥ എഴുതുന്നത് സിദ്ദിഖ് വള്ളത്തോൾ നഗർ, ഷിജേഷ് ഷൊർണൂർ, ജയൻ പേരാമംഗലം എന്നിവർ ചേർന്നാണ്. മുരുകൻ കാട്ടാക്കടയുടെ വരികൾക്ക് നാസർ മാലികും ഷിജേഷ് ഷൊർണൂരും സംഗീതം പകരുന്നു. ഷെട്ടി മണിയാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. തൃശൂർ പ്രസ് ക്ലബ്ബിലാണ് സിനിമയുടെ സ്വിച്ചോൺ കർമ്മവും ഭദ്രദീപം തെളിയിക്കലും നടന്നത്. ചടങ്ങിൽ വിനയ്, നടി കുളപ്പുള്ളി ലീല, സി.പി.ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി മൊയ്തീൻ കുട്ടി, മാതൃഭൂമി സീനിയർ റിപ്പോർട്ടർ സിറാജ് കാസിം, വിനയിനെക്കുറിച്ച് ഫേസ്ബുക്കിൽ കുറിപ്പിട്ട സിവിൽ പൊലീസ് ഓഫീസർ ബിനു പഴയിടത്ത്, സംവിധായകൻ ഉണ്ണികൃഷ്ണൻ സാരംഗി, തിരക്കഥാകൃത്ത് സിദ്ദിഖ് വള്ളത്തോൾ നഗർ എന്നിവർ പങ്കെടുത്തു. ചിത്രത്തിലെ അഭിനേതാക്കളെ കുറിച്ചുള്ള വിവരങ്ങളൊന്നും അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.


Click it and Unblock the Notifications











