'പ്രതിഫലമായി ഒന്നും വേണ്ട! ലളിത ചേച്ചിക്ക് കരൾ പകുത്ത് നൽകാം', സമ്മതമറിയിച്ച് കലാഭവൻ സോബി
എല്ലാവരും ഒന്നടങ്കം പ്രാർഥിക്കുകയാണ് കെ.പി.എ.സി ലളിതയുടെ രോഗമുക്തിക്കായി. രണ്ടാഴ്ചയിൽ അധികമായി സ്വകാര്യ ആശുപത്രിയിൽ കരള്‍ സംബന്ധമായ അസുഖങ്ങള്‍ മൂലം ചികിത്സയിലാണ്. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കെ.പി.എ.സി ലളിതയെ കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് കൊച്ചിയിലെ ആശുപത്രിയിലേക്ക് മാറ്റിയത്. ഇപ്പോൾ ആരോഗ്യ സ്ഥിതിയിൽ പുരോഗതിയുണ്ട്. ജീവിതത്തിലേക്ക് കെ.പി.എ.സി ലളിതയെ തിരികെ കൊണ്ടുവരുന്നതിന് കരള്‍മാറ്റ ശസ്ത്രക്രിയയാണ് അടിയന്തിരമായി നിര്‍ദേശിച്ചിരിക്കുന്നത്. പ്രമേഹമടക്കമുള്ള പല രോഗങ്ങളും ലളിതയെ അലട്ടുന്നുണ്ട്.
Also Read: 'ഇന്നേക്ക് ആറ് മാസം', ആദ്യമായി മകന്റെ ചിത്രങ്ങൾ പുറത്തുവിട്ട് ശ്രേയാ ഘോഷാൽ
കുറച്ച് കാലമായി ചില ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നുവെങ്കിലും അഭിനയത്തില്‍ സജീവമായിരുന്നു കെ.പി.എ.സി ലളിത. നിലവില്‍ കേരള ലളിതകലാ അക്കാദമിയുടെ ചെയര്‍പേഴ്സണാണ് കെ.പി.എ.സി. ലളിത. ആരോഗ്യസ്ഥിതി ബേധപ്പെട്ടതോടെ കരൾ മാറ്റിവെക്കാനുള്ള തയ്യാറെടുപ്പുകളാണ് നടക്കുന്നത്. അതിനായി കരൾ ദാനം ചെയ്യാൻ തയാറായവരെ അന്വേഷിച്ച് കെ.പി.എ.സി ലളിതയുടെ മകൾ ശ്രീക്കുട്ടി ഇട്ട പോസ്റ്റ് സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചിരുന്നു.
Also Read: 'ഭാവിവധുവിനൊപ്പം കുസൃതികാട്ടി വിശാഖ് നായർ', ആനന്ദത്തിലെ കുപ്പിയുടെ വിവാഹ നിശ്ചയം കഴിഞ്ഞു

ശ്രീക്കുട്ടിയുടെ പോസ്റ്റ് ശ്രദ്ധയിൽപ്പെട്ട് അവയവദാനത്തിനുള്ള സന്നദ്ധത അറിയിച്ചിരിക്കുകയാണ് കലാഭവൻ സോബി എന്ന കലാകാരൻ. ഒരു പ്രതിഫലവും വാങ്ങാതെ കരൾ പകുത്ത് നൽകാൻ തയ്യാറാണ് എന്നാണ് സോബി അറിയിച്ചിരിക്കുന്നത്. തനിക്ക് മദ്യാപാനം, പുകവലി തുടങ്ങിയ ദുശീലങ്ങളില്ലെന്നും സോബി പറയുന്നുണ്ട്. ലിവർ സിറോസിസ് ബാധിച്ച ലളിതയുടേത് ഒ പോസിറ്റീവ് ബ്ലഡ് ഗ്രൂപ്പാണ്. 20 നും അമ്പതിനും ഇടയിൽ പ്രായമുള്ള പ്രമേഹരോഗി അല്ലാത്ത മദ്യപിക്കാത്ത വലിയ രോഗങ്ങൾ ഇല്ലാത്തവർക്ക് കരൾ ദാനം ചെയ്യാവുന്നതാണ്. ശ്രീക്കുട്ടിയുടെ കുറിപ്പ് കണ്ടിട്ട് അമ്മ ഉള്‍പ്പെടെയുള്ള സിനിമാ സംഘടനകളെയും ലളിത ചികിത്സയിലുള്ള ആശുപത്രിയെയും സമ്മതം അറിയിച്ചിട്ടുണ്ടെന്ന് സോബി പറഞ്ഞു.

'ഏതെങ്കിലും കലാകാരന് വൃക്കയോ കരളോ ആവശ്യമായി വന്നാല്‍ നല്‍കാന്‍ തയാറാണെന്ന് കൊവിഡ് ആരംഭത്തിന് മുമ്പ് കിഡ്നി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഫാ.ഡേവിസ് ചിറമേലിന്റെ പള്ളിയില്‍ പരിപാടി അവതരിപ്പിക്കാന്‍ പോയപ്പോള്‍ അച്ചനോട് പറഞ്ഞിരുന്നു. അടുത്തിടെ നൃത്തനാടക അസോസിയേഷന്‍ സെക്രട്ടറിയേറ്റിന് മുമ്പില്‍ നടത്തിയ സമരത്തിന്റെ പന്തലില്‍ പ്രസംഗിച്ചപ്പോള്‍ അക്കാഡമി ചെയര്‍പഴ്സണ്‍ എന്ന നിലയില്‍ കലാകാരന്മാര്‍ക്ക് ആവശ്യമായ സഹായം ലഭ്യമാക്കാത്തതിന്റെ പേരില്‍ കെ.പി.എ.സി ലളിതയെ വിമര്‍ശിച്ചിരുന്നു. പിന്നീടാണ് ചേച്ചിക്ക് സുഖമില്ലെന്ന വിവരം അറിഞ്ഞത്. കരള്‍മാറ്റ ശസ്ത്രക്രിയയ്ക്കോ പിന്നീടോ ഒരു പ്രതിഫലവും കൈപ്പറ്റില്ല' കലാഭവൻ സോബി പറയുന്നു.
Recommended Video

ലളിതയ്ക്കായി അവയവദാനം നടത്താൻ താൽപര്യമുള്ളവർ ബന്ധപ്പെടണമെന്ന് ആവശ്യപ്പെട്ട് താരത്തിന്റെ മകൾ കുറിപ്പ് പങ്കുവെച്ചപ്പോൾ നിരവധി പേർ വിമർശനവുമായി എത്തിയിരുന്നു. താരത്തിന്റെ മക്കൾക്ക് കരൾ നൽകി കൂടെ എന്നായിരുന്നു ഉയർന്ന വിമർശനങ്ങളിൽ ഒന്ന്. കൂടാതെ ലളിതയുടെ ചികിത്സാ ചിലവ് സർക്കാർ ഏറ്റെടുക്കുന്നതിനെതിരേയും വിമർശനങ്ങളുണ്ടായിരുന്നു. കലാകാരന്മാർ എന്നും കേരളത്തിന് ഒരു മുതൽക്കൂട്ടാണെന്നും നേരത്തെയും ഇത്തരം ആവശ്യങ്ങൾ ഉന്നയിച്ചവരുടെ ചികിത്സാ ചെലവ് സർക്കാരുകൾ വഹിച്ചിരുന്നുവെന്നുമാണ് വിമർശനങ്ങൾക്ക് മറുപടിയായി മന്ത്രി വി.അബ്ദുറഹ്മാൻ പറഞ്ഞത്. സംഗീത നാടക അക്കാദമിയുടെ ഭാരവാഹി കൂടിയാണ് ഇപ്പോൾ കെ.പി.എ.സി ലളിത. ആദരിക്കപ്പെടേണ്ട കലാകാരിയുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ നല്‍കുന്നതിനെ അനുകൂലിച്ച് കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എയും രംഗത്തെത്തിയിരുന്നു. ഈ വിഷയം രാഷ്ട്രീയവല്‍ക്കരിക്കുന്നതും അധിക്ഷേപിക്കുന്നതും ശരിയായ പ്രവണതയല്ലെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു. 'ഒരു കലാകാരിയാണവര്‍... അവര്‍ക്ക് ഒരുപാട് സാമ്പത്തിക ബാധ്യതയുണ്ട്. നിലവില്‍ സംഗീത നാടക അക്കാദമിയുടെ ചെയര്‍മാന്റെ പദവി വഹിക്കുന്ന കെ.പി.എ.സി ലളിത സര്‍ക്കാര്‍ ചികിത്സാ സഹായം ലഭിക്കാന്‍ യോഗ്യയാണ്. ജഗതിക്കും തിലകനും ഉള്‍പ്പെടെ നിരവധി കലാകാരന്മാര്‍ക്ക് മുമ്പ് ധനസഹായം നൽകിയിട്ടുണ്ട്. നമ്മള്‍ ആദരിക്കുന്നവരും സ്‌നേഹിക്കുന്നവരുമാണ് കലാകാരന്മാര്‍. അവര്‍ക്ക് ഒരു ആപത്ത് വരുമ്പോള്‍ വീട്ടില്‍ കാശുണ്ടോ എന്ന് അന്വേഷിക്കുന്നത് മര്യാദകേടാണ്. ചികിത്സാ സഹായം നല്‍കുന്നതിനെ എതിര്‍ക്കുന്നത് ഇടുങ്ങിയ ചിന്താഗതിക്കാരന്റെ വക്ര ബുദ്ധിയാണ്' എന്നാണ് വിഷയത്തിൽ പ്രതികരിച്ച് ഗണേഷ് കുമാർ പറഞ്ഞത്.


Click it and Unblock the Notifications











