നിര്‍മാതാക്കളുടെ ഹുങ്കിന് അമല വഴങ്ങണോ?

By Ajith Babu

നമ്മുടെ സിനിമാ മുതലാളിമാരുടെ പുതിയ ഭീഷണി കേട്ടില്ലേ, നടി അമല പോളിനെയങ്ങ് ബഹിഷ്‌ക്കരിച്ചു കളയുമെന്ന്. തന്റെ മണിപേഴ്‌സിലെ കാശെടുത്ത് ഒരു മാനേജരെ വെയ്ക്കാന്‍ നടിമാരെ സമ്മതിയ്ക്കില്ലെന്നാണ് നിര്‍മാതാക്കളുടെ സംഘടന തീട്ടൂരമിറക്കിയിരിക്കുന്നത്. അതെങ്ങാനും നടപ്പായാല്‍ ഈ പാവം കൊച്ചിക്കാരി നടിയ്ക്ക് വീട്ടിലിരിയ്‌ക്കേണ്ടി വരുമെന്നാവും സിനിമമുതലാളിമാരുടെ വിചാരം.

വാളയാറിനപ്പുറം സിനിമയുണ്ടെന്നും അത് മോളിവുഡിനെക്കാള്‍ വലുതാണെന്നൊന്നും ഈ മുതലാളിമാര്‍ക്ക് അറിയില്ലെന്ന് തോന്നുന്നു. എന്തായാലും മലയാള സിനിമയില്‍ അഭിനിയിച്ച് കിട്ടുന്ന നക്കാപിച്ച മേടിച്ച് കഞ്ഞി കുടിച്ചു കഴിയേണ്ട ഗതികേടൊന്നും അമല പോളിനില്ല. അതുകൊണ്ടാവും ഇങ്ങനെയൊക്കെ പറയാനുള്ള ചങ്കൂറ്റം അമലയ്ക്കുണ്ടായത്. എന്നാല്‍ ഈ സിനിമാ മുതലാളിമാരുടെ ആട്ടുതുപ്പും ഭീഷണിയുമൊക്കെ സഹിച്ചു കഴിയുന്ന മറ്റുള്ള മലയാളി നടിമാരുടെ കാര്യം അങ്ങനെയല്ല. മുതലാളിമാര്‍ കണ്ണുരുട്ടിയാല്‍ അനുസരിയ്‌ക്കേണ്ട ഗതികേടാണ് ഇവര്‍ക്കൊക്കെയുള്ളത്.

നടിമാര്‍ മാനേജര്‍മാരെ നിയമിയ്ക്കരുതെന്ന തിട്ടൂരമിറക്കിയത് സിനിമാ നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനാണ്. അങ്ങനെയൊരു തീരുമാനം പ്രഖ്യാപിയ്ക്കാന്‍ അവരുടെ സംഘടനയ്ക്ക് അധികാരമുണ്ട്. എന്നാല്‍ ആ സംഘടനയുടെ തീരുമാനം മറ്റൊരു സംഘടനയിലെ അംഗങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിയ്ക്കാന്‍ ശ്രമിയ്ക്കുന്നത് ശരിയാണോയെന്നാണ് ചോദ്യം.

നടീനടന്മാര്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിലെ അംഗങ്ങളേയല്ല. അവര്‍ക്ക് അവരുടേതായ സംഘടനയുണ്ട്. അവരെടുക്കുന്ന തീരുമാനങ്ങള്‍ അംഗീകരിയ്ക്കാനും അനുസരിയ്ക്കാനും മാത്രമാണ് അവര്‍ക്ക് ബാധ്യത. മറ്റൊരു സംഘടനയിലെ അംഗങ്ങളുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ആര്‍ക്കാണ് ഈ സിനിമ മുതലാളിമാര്‍ക്ക് അധികാരം കൊടുത്തത്. സിപിഎമ്മിലെ അംഗങ്ങളുടെ കാര്യം തീരുമാനിയ്ക്കാന്‍ ബിജെപിയ്‌ക്കോ കോണ്‍ഗ്രസിനോ അല്ലെങ്കില്‍ തിരിച്ചോ കഴിയുമോ? ആ നിലയില്‍ നോക്കിയാല്‍ നിര്‍മാതാക്കളുടെ തീരുമാനം ശുദ്ധ ഭോഷ്‌ക്കാണെന്ന് ആര്‍ക്കും മനസ്സിലാവും.

നടി പത്മപ്രിയയുടെ മാനേജര്‍ കുഴപ്പമുണ്ടാക്കിയെന്ന ന്യായം പറഞ്ഞാണ് ഇങ്ങനെയൊരു വിജ്ഞാപനം അസോസിയേഷന്‍ പുറത്തിറക്കിയത്. എന്നാലിതിന്റെ പേരില്‍ മലയാളത്തിലെ മൊത്തം നടീനടന്മാരെ ബാധിയ്ക്കുന്ന തീരുമാനമെടുക്കാന്‍ നിര്‍മാതാക്കള്‍ക്ക് ആരാണധികാരം നല്‍കിയത്. പത്മപ്രിയയോ അവരുടെ മാനേജരോ നടത്തിയ കരാര്‍ ലംഘനത്തെ ചോദ്യം ചെയ്യാനും ആവശ്യമെങ്കില്‍ നഷ്ടപരിഹാരം വാങ്ങിയെടുക്കാനും ആവശ്യത്തിലധികം നിയമമുണ്ട് ഇന്ത്യാ മഹാരാജ്യത്തില്‍. ആ വഴിയൊന്നും തേടാതെ നടീനടന്മാരെ മൊത്തം ചങ്ങലയ്ക്കിടുന്ന നിര്‍മാതാക്കളുടെ നീക്കത്തിനെതിരെ ശബ്ദമുയരുക തന്നെ വേണം.

പണം മുടക്കുന്നവന്റെ അടിമയാണ് തൊഴിലാളിയെന്ന ഫ്യൂഡല്‍ മനസ്ഥിതിയാണ് ഈ സിനിമ മുതലാളിമാരെയും മുന്നോട്ടു നയിക്കുന്നത്. ജന്മിമാരെ വേരോടെ തൂത്തെറിഞ്ഞ ചരിത്രമാണ് മലയാളിയ്ക്കുള്ളത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ അഭിനവ ജന്മിമാര്‍ക്കെതിരെ പോരിനിറങ്ങിയ അമല പോളിനെ പിന്തുണയ്ക്കാന്‍ മറ്റു നടീനടന്മാര്‍ക്കും സാങ്കേതിക പ്രവര്‍ത്തകര്‍ക്കും അവരുടെ സംഘടനകള്‍ക്കും ബാധ്യതയുണ്ട്. അല്ലെങ്കില്‍ നാളെയൊരു കാലത്ത് മുതലാളിമാരുടെ അടിമകളായി നിങ്ങളും മാറിയേക്കാം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X