'ആ സീൻ എടുക്കുന്നതുവരെ ഉറക്കമില്ല, പക്ഷെ ഒറ്റ ടേക്കിൽ ഓക്കെ ആയി, തിയേറ്ററിൽ ചിരിപ്പൂരമായിരുന്നു!'
മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിൽ ഉള്ള സിനിമകൾ മലയാളികളെ ഏറ്റവും കൂടുതൽ ചിരിപ്പിക്കുകയും, കരയിപ്പിക്കുകയും ചെയ്തവയാണ്. അതിനാൽ തന്നെ ഇവരുടെ സിനിമകളിലെ ഇഷ്ടപെട്ട സീൻ കണ്ടുപിടിക്കുക ബുദ്ധിമുട്ടുള്ള കാര്യമാണ് അത്ര മനോഹരമാണ് പഴയ പ്രിയദർശൻ സിനിമകൾ. അത്തരത്തിൽ ഉള്ള സിനിമകളിൽ ഒന്നാണ് 1994ൽ പുറത്തിറങ്ങിയ മിന്നാരം എന്ന സിനിമ. അത്രയേറെ നർമ മുഹൂർത്തങ്ങളും കുറച്ച് സങ്കടകരമായ സീനുകളും കൊണ്ട് കാണികളെ അത്ഭുതപ്പെടുത്തിയ സിനിമയായിരുന്നു മിന്നാരം. മിന്നാരത്തിലെ ഓരോ സീനും ഇന്നും മലയാളിക്ക് കാണാപാഠമാണ്.

അത്തരത്തിൽ മിന്നാരത്തിൽ ഇന്നും ആളുകൾ ഓർത്ത് ചിരിക്കുന്ന സീനാണ് കുഞ്ഞിന്റെ പേര് മല എന്ന് പറഞ്ഞ് മണിയൻ പിള്ള രാജു നടത്തുന്ന പ്രകടനം. മിന്നാരത്തിൽ മണിയൻപിള്ള രാജു കാമറയ്ക്ക് മുന്നിൽ മാത്രമല്ല ബാക്കി ഉള്ള കഥാപാത്രങ്ങളുടെ മുന്നിലും ലാസറായി അഭിനയിച്ച് തകർക്കുകയായിരുന്നു. 'എടീ.... വഞ്ചകി... ചതിച്ചി...' എന്ന് തുടങ്ങുന്ന നെടുനീളൻ ഡയലോഗ് ഒട്ടും ലാഗ് ഇല്ലാതെയും ആവർത്തന വിരസത തോന്നിപ്പിക്കാതെയുമാണ് അദ്ദേഹം ചെയ്ത് വെച്ചത്. അദ്ദേഹം അതിൽ പൂർണമായി വിജയിച്ചു എന്ന് മാത്രമല്ല... മോഹൻലാലിന്റെ ബോബി കയ്യടിക്കുന്നതിന്റെ ഒപ്പം കാഴ്ചക്കാരൻ കൂടി അറിയാതെ കയ്യടിച്ച് പോവും. ആ സീനിൽ മറ്റെല്ലാവരേക്കാളും സ്കോർ ചെയ്തത് മണിയൻ പിള്ള രാജു തന്നെയാണ്. ആ സീൻ പിറന്നതിന് പിന്നിലേയും അത്തരത്തിൽ അഭിനയിച്ച് എടുക്കാൻ സഹിച്ച കഷ്ടപാടിനെ കുറിച്ചും മനസ് തുറന്നിരിക്കുകയാണ് ഇപ്പോൾ മണിയൻ പിള്ള രാജു.
ആ സീനിൽ അഭിനയിച്ചുവെന്നാല്ലാതെ ഒറ്റ ഡയലോഗ് പോലും തന്റേതല്ലെന്നും എല്ലാം ചിത്രത്തിന്റെ സംവിധായകൻ പ്രിയദർശൻ എഴുതിയതാണെന്നുമാണ് മണിയൻപിള്ള രാജു കാൻ ചാനൽ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. 'എല്ലാവരും പറയുന്ന ഒരു സീനാണ് മിന്നാരത്തിലെ കുഞ്ഞിന്റെ പേര് മല എന്ന് പറയുന്ന സീന്‍. ഇന്ത്യന്‍ കോമഡിയിലെ ഏറ്റവും നല്ല സീനാണ് അതെന്ന് പ്രിയന്‍ പറയും. മിന്നാരത്തിന്റെ സെറ്റില്‍ ഒരു ദിവസം ചെല്ലുമ്പോൾ... പ്രിയന്‍ അസിസ്റ്റന്റ് ഡയറക്ടറുടെ കൈയില്‍ നിന്നും പാഡും പേനയും വാങ്ങി ഫേണ്‍ഹില്‍ പാലസിന്റെ തൂണില്‍ ചാരി നിന്ന് എഴുതുകയാണ്. അസിസ്റ്റന്റ് ഡയറക്ടര്‍ മുരളി വന്നിട്ട് ഷോട്ട് എടുക്കാനായി എന്ന് പറഞ്ഞു. ആ ട്രോളി ഷോട്ട് എടുത്താ മതി... ഞാന്‍ ദാ വരുന്നു എന്ന് പ്രിയന്‍ പറഞ്ഞു. അത് എഴുതിത്തീര്‍ത്തിട്ട് പുള്ളി എന്റെയടുത്ത് വന്ന് പറഞ്ഞു.

എടാ... നിന്നെ ഇത്രയും രൂപ തന്ന് ഞാന്‍ ബുക്ക് ചെയ്തിരിക്കുന്നത് ഈ ഒരൊറ്റ സീനിന് വേണ്ടിയാ.... ഉച്ച കഴിഞ്ഞെ ഇത് എടുക്കൂ... എന്ന്. അത് കഴിഞ്ഞ് മുരളിയോട് പറഞ്ഞു... ഒരു കോപ്പി എടുത്ത് അവന് കൊടുത്തേരെ, പഠിക്കട്ടെ ഡയലോഗ്. പ്രോമ്റ്റിഹ് ഒന്നും നടക്കൂല ഇവിടെ... എന്ന്. ഞാന്‍ അത് എടുത്ത് വായിച്ചു. വൈകുന്നേരം വരെയായിട്ടും എന്റെ സീന്‍ എടുത്തില്ല. മറ്റ് സീനുകള്‍ എടുത്തപ്പോഴേക്കും നേരം വൈകി. എന്റെ മനസില്‍ ലഡു പൊട്ടി. രാത്രി റൂമില്‍ പോയി. രാത്രി മുഴുവന്‍ ഇത് ഇരുന്ന് പഠിക്കുകയായിരുന്നു. ഓരോ പ്രാവശ്യം ടോയ്‌ലറ്റില്‍ പോകുമ്പോഴും എണീറ്റ് ഇത് പഠിച്ചോണ്ടിരിക്കും. പിറ്റേന്ന് രാവിലെ സെറ്റില്‍ ചെന്നു. എന്റെ കോമഡിയും ആള്‍ക്കാരുമായുണ്ടായിരുന്ന ജോളി മൂഡും ഒക്കെ നിന്നു. ഒരു മൂലയില്‍ ഒളിച്ചിരുന്ന് ഞാന്‍ ഈ സീന്‍ പഠിക്കുകയായിരുന്നു. ഉച്ചയായി.... അന്നും ആ സീന്‍ എടുത്തില്ല. മൂന്ന്, നാല് ദിവസം ഞാന്‍ റൂമില്‍ ഇരുന്ന് ഇത് പഠിച്ചു. അഞ്ചാമത്തെ ദിവസം പ്രിയനോട് ഞാന്‍ പോവുകയാണെന്ന് പറഞ്ഞു. എന്നെക്കൊണ്ട് ഉറങ്ങാനും പറ്റുന്നില്ല. ഇത് എടുത്ത് കഴിഞ്ഞാലേ സമാധാനം കിട്ടൂ... എന്ന് ഞാന്‍ പറഞ്ഞു. ഈ രണ്ട് ഷോട്ട് കഴിഞ്ഞാല്‍ അടുത്തത് നിന്റെ സീനാണെന്ന് പ്രിയന്‍ പറഞ്ഞു. ഒരു പത്തര ഒക്കെ ആയപ്പോ ആ സീന്‍ എടുത്തു. ആരുടേയും പ്രോമിറ്റിങ് ഇല്ലാതെ ഒറ്റ ടേക്കില്‍ ഓകെയായി. എല്ലാവരും ഭയങ്കര കൈയടി.
ഞാന്‍ നോക്കുമ്പൊ തിലകന്‍ ചേട്ടന്‍, ശോഭന, മോഹന്‍ലാല്‍ ഇത്രയും പേരുടെ മുന്നില്‍ എന്റെ ഫസ്റ്റ് ടേക്ക് ഓകെയായി. എല്ലാവരും സഹകരിച്ചു. അത് കഴിഞ്ഞ് പ്രിയന്‍ പറഞ്ഞു. നീ നോക്കിക്കോ, തിയേറ്ററില്‍ ഹിലേറിയസ് സീനായിരിക്കും ഇത്. ഈ പടത്തിലെ ഏറ്റവും ഗംഭീര സീനാണിത്. അങ്ങനെ സംഭവിച്ചതാണ് ആ സീന്‍. എന്റെതായി ഒരു വാക്ക് പോലുമില്ല. എല്ലാം പ്രിയന്‍ എഴുതിയതാണ്' മണിയൻപിള്ള രാജു ഓർത്തെടുത്തു.
Also Read: 'ആരുടേയും പ്രേമം, വിവാഹമോചനം എന്നിവയെ കുറിച്ച് ചോദിക്കണ്ട', താക്കീത് നൽകി സൽമാന്റെ പിതാവ്!


Click it and Unblock the Notifications











