തമിഴ്നാട്ടിൽ അപ്രതീക്ഷിതമായി നിറഞ്ഞോടിയ ആ മമ്മൂട്ടി ചിത്രം ഇതാണ്!
മലയാളത്തിൽ ഒട്ടനവധി ഇൻവസ്റ്റിഗേഷൻ ത്രില്ലറുകൾ പിറവികൊണ്ടിട്ടുണ്ട്. ആ ഗണത്തിൽ ഏറ്റവും കൂടൂതൽ സ്വീകാര്യത ലഭിച്ച ഒന്നായിരുന്നു ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന ചിത്രം. മമ്മൂട്ടിയായിരുന്നു സിബിഐ ഓഫീസറായ സേതുരാമയ്യർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. സിബിഐ ഡയറിക്കുറിപ്പിന് പിന്നാലെ ഇതേ സീരിസിൽ മൂന്ന് സിനിമകൾ കൂടി എത്തി. ജാഗ്രത, സേതുരാമയ്യര്‍ സിബിഐ, നേരറിയാന്‍ സിബിഐ എന്നിവയായിരുന്നു അത്.

ഇതോടെ പ്രേക്ഷകരുടെ ഇഷ്ടകഥാപാത്രമായി മമ്മൂട്ടിയുടെ ഈ ഇന്റലിജന്റ് അയ്യർ. മലയാളത്തിലെ സീക്വൽ സിനിമകളിൽ ഇത്രയും ഭാഗങ്ങൾ വന്നതും ഇത്രയും വിജയം നേടിയതുമായ മറ്റൊന്ന് ഉണ്ടോയെന്ന് പോലും സംശയമാണ്. സിബിഐ എന്ന് പറയുമ്പോഴേ ഇതോടെ മലയാളികൾ സേതുരാമയ്യർ എന്ന് പറഞ്ഞ് തുടങ്ങി. 1988 ലാണ് സിബിഐ സീരിസിലെ ആദ്യം ചിത്രം പിറവിയെടുത്തത്. എസ്.എൻ സ്വാമി തിരക്കഥയൊരുക്കിയ സിനിമ കെ. മധു സംവിധാനം ചെയ്തു.
കേസ് അന്വേഷണം എന്നാൽ പോലീസുകാർ മാത്രമാണ് എന്ന് ധരിച്ചിരുന്ന പ്രേക്ഷകർക്കിടയിലേക്കാണ് ഒരു കാക്കിയുടെ അകമ്പടി പോലും ഇല്ലാതെ സേതുരാമയ്യർ എന്ന സിബിഐ ഉദ്യോഗസ്ഥൻ എത്തിയത്. നെറ്റിയിലെ ചുവന്ന കുറിയും, മുറുക്കാൻ നിറഞ്ഞ വായും, കയ്യും പിന്നിൽ കെട്ടിയുള്ള നടപ്പും പ്രേക്ഷകർക്ക് പുത്തൻ അനുഭവമായിരുന്നു. മമ്മൂട്ടിയുടെ അയ്യർ സംസാര രീതിയടക്കം പ്രേക്ഷകരെ ഹരം കൊള്ളിച്ചു.

സാധാരണ കണ്ടുവരുന്ന പൊലീസ് മുറകളൊന്നും കുറ്റവാളികളോട് സ്വീകരിക്കാതെ ചോദ്യം ചെയ്യലിലും, തെളിവുകൾ കണ്ടുപിടിക്കുന്നതിലും, കൃത്യമായ പ്ലാനിങ്ങും ബുദ്ധിപരമായ കരുനീക്കങ്ങളും സേതുരാമയ്യർ നടത്തി. സേതുരാമയ്യരും സംഘവും അന്വേഷണം പൂർത്തിയാക്കി ഉദ്വേഗം നിറച്ച ക്ലൈമാക്സും പ്രേക്ഷകന് സമ്മാനിച്ചാണ് മടങ്ങുന്നത്. പലയിടങ്ങളിൽ നടന്നിട്ടുള്ള യഥാർഥ സംഭവങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് സിബിഐ സീരിസ് എസ്.എൻ സ്വാമി ഒരുക്കിയത്.
Also read: 'ദേ ദത് ദിന്നലെ കഴിഞ്ഞപോലെ', സിനിമയിലേയും വിവാഹജീവിതത്തിലേയും 25 വർഷങ്ങൾ പൂർത്തിയാക്കി സലിംകുമാർ
സിനിമയോടൊപ്പം തന്നെ ഹിറ്റായ ഒന്നാണ് മമ്മൂട്ടിയുടെ വരവിനൊപ്പമുള്ള കിടിലൻ പശ്ചാത്തല സംഗീതം. മിമിക്രിക്കാർ പോലും മമ്മൂട്ടിയുടെ കഥാപാത്രങ്ങളെ അനുകരിക്കുമ്പോൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന കഥാപാത്രം കൂടിയാണ് സേതുരാമയ്യർ. സിബിഐ സീരിസിലെ അഞ്ചാം ചിത്രം വരുമെന്ന് നേരത്തെ അറിയിപ്പുണ്ടായതാണ്. കൊവിഡ് പ്രതിസന്ധിയാണ് സിനിമയുടെ ഷൂട്ടിങ് വൈകാൻ കാരണം. ഒരേ നായകൻ, ഒരേ സംവിധായകൻ, ഒരേ തിരക്കഥാകൃത്ത് ഈ രീതിയിൽ ഇന്ത്യയിൽ ഇന്നേ വരെയും ഒരു സിനിമയുടെയും അഞ്ച് ഭാഗങ്ങൾ ഇറങ്ങിയിട്ടുണ്ടാവില്ല.

ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന ചിത്രത്തെ കുറിച്ച് അടുത്തിടെ തമിഴ്നാട്ടിലെ ഒരു തിയേറ്റർ ഉടമ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. തമിഴ്നാട്ടില്‍ മലയാള സിനിമയ്ക്ക് വലിയ സ്വീകാര്യത ഇല്ലാതിരുന്ന കാലത്ത് ഒരു മമ്മൂട്ടി ചിത്രം മാത്രം ഹൗസ് ഫുൾ ആയി ഓടിയ കഥകളെ കുറിച്ചാണ് തമിഴ്നാട്ടിലെ പ്രശസ്‍ത വിതരണക്കാരനും തിയറ്റര്‍ ഉടമയുമായ തിരുപ്പൂര്‍ സുബ്രഹ്മണ്യം അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ വിവരിച്ചത്. കേരളത്തിലേത് പോലെ തന്നെയുള്ള സ്വീകാര്യത മമ്മൂട്ടിയുടെ ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന ചിത്രത്തിന് തമിഴ്നാട്ടിലും ലഭിച്ചുവെന്നാണ് തിരുപ്പൂര്‍ സുബ്രഹ്മണ്യം പറയുന്നത്.
Also read: പ്രകാശന്റെ കടുംകൈ ആരുടെ ജീവിതമായിരിക്കും ഇല്ലാതാക്കുക?
പല സെന്‍ററുകളിലും അത്ഭുത വിജയം സിനിമ നേടി. ഒരു സുഹൃത്തിന്‍റെ നിര്‍ബന്ധത്താല്‍ 1.95 ലക്ഷം രൂപയ്ക്കാണ് തിരുപ്പൂർ സുബ്രഹ്മണ്യം ചിത്രം വിതരണത്തിന് എടുത്തത്. മനസില്ലാമനസോടെ ചിത്രം പ്രദർശിപ്പിക്കാൻ തുടങ്ങി. എന്നാല്‍ അത്ഭുതപ്പെടുത്തിക്കൊണ്ട് കോയമ്പത്തൂരിലെ ഒരു തിയറ്ററില്‍ നിന്ന് മാത്രം ഈ ചിത്രം അക്കാലത്ത് മൂന്ന് ലക്ഷം രൂപ ഷെയർ സമ്പാദിച്ചെന്നും സുബ്രഹ്മണ്യം പറയുന്നു. കോയമ്പത്തൂര്‍ കെജി തിയറ്ററിലായിരുന്നു ഈ സിനിമ പ്രദർശിപ്പിച്ചിരുന്നത്. 20000 രൂപ കൂട്ടി 1.95 ലക്ഷത്തിനാണ് തിരുപ്പൂർ സുബ്രഹ്മണ്യം പടം വാങ്ങി പ്രദർശിപ്പിച്ചത്.

റിലീസ് ദിവസത്തെ നാല് പ്രദര്‍ശനങ്ങളും ഹൗസ്‍ഫുള്ളായിരുന്നു. മലയാളസിനിമ അതിന് മുമ്പ് തമിഴ്നാട്ടില്‍ അങ്ങനെ ഓടിയിട്ടേയില്ല. സിബിഐ ഡയറിക്കുറിപ്പ് വിജയമായിരുന്നതിനാൽ അതേ നിർമാതാവിന്റെ ഓഗസ്റ്റ് 1 എന്ന സിനിമയും തമിഴിനാട്ടിലെ പ്രദർശനത്തിനായി താൻ വാങ്ങിയിരുന്നുവെന്നും തിരുപ്പൂർ സുബ്രഹ്മണ്യൻ ഓർക്കുന്നു. ഒരു സിബിഐ ഡയറിക്കുറിപ്പിന്റെ രണ്ടാംഭാഗമായ ജാഗ്രത അടുത്തവർഷം തന്നെ അതായത് 1989ൽ തന്നെ ചിത്രീകരിച്ച് പുറത്തിറക്കി. മൂന്നാംഭാഗമായ സേതുരാമയ്യര്‍ സിബിഐ 2004ലും നാലാംഭാഗമായ നേരറിയാന്‍ സിബിഐ 2005ലുമാണ് റിലീസിനെത്തിയത്.


Click it and Unblock the Notifications











