എന്റെ രോഗാവസ്ഥയില്‍ മുഴുവന്‍ ഞാന്‍ കേട്ടത് പ്രിയപ്പെട്ടവരുടെ മരണങ്ങളായിരുന്നു: ബാലചന്ദ്രമേനോന്‍
നടനായും സംവിധായകനായും തിരക്കഥാകൃത്തായും ഒരുകാലത്ത് മലയാളത്തില്‍ നിറഞ്ഞുനിന്ന ബഹുമുഖപ്രതിഭയാണ് ബാലചന്ദ്രമേനോന്‍. കുടുംബകഥ പറയുന്ന ചിത്രങ്ങളായിരുന്നു അദ്ദേഹത്തിന്റെ സിനിമകളില്‍ കൂടുതലും. ഇടക്കാലത്ത് സിനിമയില്‍ നിന്നു വിട്ടുനിന്നെങ്കിലും വെള്ളിത്തിരയിലേക്ക് അദ്ദേഹം തിരികെയെത്തിയിരുന്നു. ശക്തമായ വേഷങ്ങളില്‍ അദ്ദേഹത്തിന്റെ മടങ്ങിവരവ് കാത്തിരിക്കുകയാണ് ആരാധകരും.
തന്റെ രോഗാവസ്ഥയെക്കുറിച്ചും അക്കാലഘട്ടത്തെക്കുറിച്ചും ഓര്‍ത്തെടുക്കുകയാണ് ഇപ്പോള്‍ ബാലചന്ദ്രമേനോന്‍. കൈരളി ടിവിയിലെ ജെബി ജങ്ഷനില്‍ അവതാരകന്‍ ജോണ്‍ ബ്രിട്ടാസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അക്കാലത്തെക്കുറിച്ച് ബാലചന്ദ്രമേനോന്‍ മനസ്സുതുറന്നത്.

"ഹൈദരാബാദില്‍ മകന്റെ അടുത്തേക്ക് പോകാനായി ഞാന്‍ നിര്‍ബന്ധിതനായതാണ്. എനിക്ക് ഇവിടെ നില്‍ക്കാന്‍ സാധ്യമല്ലായിരുന്നു. ആശുപത്രിയില്‍ എന്നെ ശുശ്രൂഷിക്കാനായി വരുന്ന നഴ്‌സും പത്രമിടാന്‍ വരുന്ന പയ്യനുമടക്കം എല്ലാവര്‍ക്കും ഞാന്‍ ഒരു കൗതുകവസ്തുവായിരുന്നു. പക്ഷ, അവരെ കുറ്റം പറയാന്‍ പറ്റില്ല. നമ്മള്‍ ഒരു പബ്ലിക് പ്രോപ്പര്‍ട്ടിയായതിനാല്‍ അത് അവരുടെ അവകാശമാണ്. നമ്മളെ അവര്‍ വീണ്ടും വീണ്ടും സ്‌നേഹിച്ചുകൊണ്ടിരിക്കും. നമ്മുടെ ദുഃഖം അവര്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കില്ലായിരുന്നു.
ആശുപത്രിയില്‍ കിടക്കുമ്പോള്‍ തൊട്ടടുത്തുള്ള ഒരു മുറിയിലെ പ്രായമുള്ള ഒരു മുസ്‌ലിം സ്ത്രീ എനിക്ക് വേണ്ടി കാല്‍ക്കല്‍ വന്നിരുന്ന് ദിവസവും പ്രാര്‍ത്ഥിക്കാന്‍ വരുമായിരുന്നു. അവരുടെ സ്‌നേഹം നമുക്ക് നിഷേധിക്കാനാകുമോ? പക്ഷ, ഡോക്ടര്‍ പറയും, ഇത് ഇന്‍ഫെക്ഷന്‍ വരുത്തിവെക്കുമെന്ന്. അങ്ങനെ കുറേ കാരണങ്ങളാല്‍ എനിക്ക് ആശുപത്രി വിടേണ്ടിവന്നു.

പിന്നീട് ഹൈദരാബാദിലുള്ള മകന്റെ ഫ്‌ലാറ്റിലായിരുന്നു. അവിടെ ചുറ്റുവട്ടത്തൊന്നും മലയാളികളില്ലായിരുന്നു. ഏറെക്കാലം അവിടെത്തന്നെയായിരുന്നു. ഭാര്യക്കും മകനുമൊപ്പം ഒന്നിച്ചാണ് അങ്ങോട്ട് പോയത്. തിരികെ വരുന്ന കാര്യത്തില്‍ എനിക്ക് നല്ല ഉറപ്പുണ്ടായിരുന്നു.
ഗിരീഷ് പുത്തഞ്ചേരി എന്റെ വളരെ അടുത്ത സുഹൃത്തായിരുന്നു. ഞാന്‍ സുഖമില്ലാതെ ആശുപത്രിയില്‍ കിടക്കുന്ന സമയത്തായിരുന്നു അദ്ദേഹത്തിന്റെ മരണവിവരം പത്രത്തിലൂടെ വായിച്ചറിയുന്നത്. ഞാന്‍ ആശുപത്രിയിലായ ദിവസം മുതല്‍ മരിച്ചവരുടെ വാര്‍ത്തകളുടെ ഒരു ഘോഷയാത്ര തന്നെയായിരുന്നു. മരിച്ചവരില്‍ പലരും എനിക്ക് വളരെ പ്രിയപ്പെട്ടവരായിരുന്നു.
Recommended Video

ഒരിക്കല്‍ ഗിരീഷ് പുത്തഞ്ചേരി എന്നെക്കുറിച്ച് വളരെ സ്‌നേഹത്തോടെ സംസാരിച്ചത് ഇങ്ങനെയായിരുന്നു. എനിക്ക് ഈ ബാലചന്ദ്രമേനോനെ വലിയ ഇഷ്ടമായിരുന്നു. അദ്ദേഹത്തിന്റെ സാമര്‍ത്ഥ്യം, അദ്ദേഹത്തിലെ കഥാകൃത്ത്, സംവിധായകനെന്നുള്ള ദാര്‍ശനികത്വം, ഇതിനേക്കാള്‍ ഒക്കെ എനിക്കിഷ്ടം അദ്ദേഹത്തിന്റെ സ്വകാര്യമായ അഹങ്കാരമാണ്. പക്ഷെ, എനിക്ക് അങ്ങനെയൊരു അഹങ്കാരമില്ല." ബാലചന്ദ്രമേനോന്‍ വ്യക്തമാക്കുന്നു.
"കേരളത്തിലേക്ക് മടങ്ങിവരില്ല എന്ന് ഞാന്‍ ഒരിക്കലും പറഞ്ഞിട്ടില്ല. ജനിച്ചത് മറ്റൊരിടത്താണെങ്കിലും എന്നെ വളര്‍ത്തിയത് തിരുവനന്തപുരമാണ്. തിരുവനന്തപുരമാണ് ബാലചന്ദ്രമേനോനെ സൃഷ്ടിച്ചത്. ഞാന്‍ തിരുവനന്തപുരത്തെ യൂണിവേഴ്‌സിറ്റി കോളെജിലെ യൂണിയന്‍ ചെയര്‍മാനായിരുന്നു. പക്ഷ, രാഷ്ട്രീയം എനിക്ക് ചേരില്ലെന്ന് മനസ്സിലാക്കി അന്ന് വിട്ടെറിഞ്ഞതാണ്. ആ സമയത്ത് അവിടത്തെ അധ്യാപകനും കവിയുമായിരുന്ന ഒ.എന്‍.വി കുറുപ്പ് സാര്‍ പറഞ്ഞിട്ടാണ് ഞാന്‍ പിന്നീട് ജേര്‍ണലിസം പഠിക്കാന്‍ പോയത്." ബാലചന്ദ്രമേനോന്‍ പറയുന്നു.
2018-ല്‍ പുറത്തിറങ്ങിയ എന്നാലും ശരത് എന്ന ചിത്രത്തിന്റെ സംവിധാനമാണ് ഒടുവില്‍ ചെയ്തത്. മമ്മൂട്ടി നായകനായ വണ്‍ എന്ന സിനിമയില്‍ അടുത്തിടെ അഭിനയിക്കുകയും ചെയ്തിരുന്നു.


Click it and Unblock the Notifications











