'എന്നും ഞങ്ങളുടെ മമ്മൂക്ക', മെഗാസ്റ്റാറിന്റെ ആയുരാരോഗ്യത്തിനായി മൃത്യുഞ്ജയ ഹോമം നടത്തി ആരാധകർ!
എഴുപത് പിന്നിട്ടിട്ടും ഇന്ത്യൻ സിനിമയിൽ തിളങ്ങി നിൽക്കുകയാണ് മലയാള സിനിമയുടെ അഭിമാനമായ നടൻ മമ്മൂട്ടി. ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് താരം സപ്തതി ആഘോഷിച്ചത്. കൂടാതെ സിനിമയിൽ അമ്പത് വർഷം മമ്മൂട്ടി തികച്ചതും 2021ൽ ആയിരുന്നു. എല്ലാംകൊണ്ടും മമ്മൂട്ടിക്ക് ഏറെ പ്രത്യേകതകൾ നിറഞ്ഞതായിരുന്നു 2021. ലോക സിനിമയ്ക്ക് മുമ്പിൽ അഭിമാനത്തോടെ പറയാൻ മലയാളക്കരയ്ക്ക് കിട്ടിയ മഹാഭാഗ്യമാണ് മമ്മൂട്ടി. അനുഭവങ്ങൾ പാളിച്ചകൾ സിനിമയിലൂടെയാണ് അഭിനയം ആരംഭിച്ചത്. എഴുപത് വർഷത്തിൽ അമ്പത് വർഷവും സിനിമയ്ക്കൊപ്പമായിരുന്നു മമ്മൂട്ടി. നിത്യഹരിതമായൊരു അഭിനയകാലമായി മമ്മൂട്ടി തുടരുന്നു. ഓരോ മലയാളിയുടേയും ഹൃദയത്തെ തൊട്ട ഒരു നിമിഷമെങ്കിലും ഇക്കാലം കൊണ്ട് പകർന്നാടി.
ഒരുപാട് പരിമിതികൾ ഉണ്ടായിരുന്നിട്ടും സിനിമയോടും അഭിനയത്തോടും ഉള്ള തീരാത്ത അഭിനിവേശം കൊണ്ട് മാത്രം നടനായ വ്യക്തിയാണ് മമ്മൂട്ടി. അദ്ദേഹം തന്നെ അത് പലപ്പോഴും അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. കേരളത്തിലെ ഏറ്റവും സ്വാധീനശേഷിയുള്ള പൊതുജീവിതങ്ങളിലൊന്നാണ് മമ്മൂട്ടിയുടേത്. സാമൂഹിക പ്രശ്നങ്ങളിൽ, സാംസ്കാരിക ചലനങ്ങളിൽ ഒക്കെ മലയാളി ചെവിയോർക്കുന്ന ശബ്ദമാണ് അദ്ദേഹത്തിന്റേത്. കേരളത്തിൽ മാത്രമല്ല ലോകത്തെമ്പാടുമായി നിരവധി ആരാധകരുള്ള നടനാണ് മമ്മൂട്ടി. അദ്ദേഹത്തിന്റെ നിത്യ ജീവിതത്തിലെ ഒരു കുഞ്ഞ് വിശേഷം പോലും ആരാധകർക്ക് വളരെ പ്രിയപ്പെട്ടതാണ്.

അതുകൊണ്ട് അദ്ദേഹം പങ്കുവെക്കുന്ന ഒരു ചിത്രം പോലും വലിയ രീതിയിൽ വൈറലാകാറുണ്ട്. രണ്ട് ദിവസം മുമ്പാണ് മമ്മൂട്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. കെ.മധു സംവിധാനം ചെയ്യുന്ന സിബിഐ സിരീസിലെ അഞ്ചാം ചിത്രത്തിൻറെ ചിത്രീകരണത്തിൽ പങ്കെടുത്തുകൊണ്ടിരിക്കുകയായിരുന്നു മമ്മൂട്ടി. നേരിയ ജലദോഷവും തൊണ്ടവേദനയും അനുഭവപ്പെട്ടതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് ആണെന്ന് സ്ഥിരീകരിച്ചത്. എന്നാൽ മമ്മൂട്ടി പൂർണ്ണ ആരോഗ്യവാനാണെന്നും ഡോക്ടർമാർ വ്യക്തമാക്കി. നിലവിൽ കൊച്ചിയിലെ വീട്ടിൽ വിശ്രമത്തിലാണ് അദ്ദേഹം. എന്നാൽ ആർടിപിസിആർ പരിശോധനയിൽ ഷൂട്ടിംഗ് സംഘത്തിലെ മറ്റാർക്കും കൊവിഡ് കണ്ടെത്താത്തതിനെ തുടർന്ന് സിബിഐ 5 ചിത്രീകരണം തുടരുകയാണ്.

ഒരു ജനപ്രിയ ഫിലിം ഫ്രാഞ്ചൈസിയുടെ അഞ്ചാം ഭാഗം എന്ന നിലയിൽ പ്രേക്ഷകരിൽ വലിയ കാത്തിരിപ്പ് ഉയർത്തിയിരിക്കുന്ന ചിത്രമാണ് ഇനിയും പേരിട്ടിട്ടില്ലാത്ത സിബിഐ സിരീസിലെ അഞ്ചാം ചിത്രം. നവംബർ അവസാന വാരം ചിത്രീകരണം ആരംഭിച്ച ചിത്രത്തിൽ മമ്മൂട്ടി ജോയിൻ ചെയ്‍തത് ഡിസംബർ രണ്ടാംവാരമാണ്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ നൻപകൽ നേരത്ത് മയക്കം പൂർത്തിയാക്കിയതിന് ശേഷമാണ് തൻറെ ഏറ്റവും ജനപ്രിയ കഥാപാത്രമായ സേതുരാമയ്യരാവാൻ മമ്മൂട്ടി ക്യാമറയ്ക്ക് മുന്നിലേക്ക് എത്തിയത്. ചിത്രത്തിൻറെ ഒഫിഷ്യൽ സ്റ്റിൽ മമ്മൂട്ടി നേരത്തെ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. നിരവധി ശ്രദ്ധേയ പ്രോജക്റ്റുകളാണ് മമ്മൂട്ടിയുടേതായി റിലീസ് കാത്തിരിക്കുന്നത്. ലിജോ ചിത്രവും സിബിഐ 5ഉും കൂടാതെ നവാഗതയായ റത്തീനയുടെ പുഴു, അമൽ നീരദിൻറെ ഭീഷ്‍മ പർവ്വം എന്നിവയും മമ്മൂട്ടിയുടെ വരാനിരിക്കുന്ന സിനിമകളാണ്.

കൊവിഡ് സ്ഥിരീകരിച്ചുവെന്ന വിവരം മമ്മൂട്ടിയും സോഷ്യൽമീഡിയ വഴി അറിയിച്ചിരുന്നു. പ്രിയതാരത്തിന് വേഗത്തിൽ രോഗസൗഖ്യം ആശംസിച്ചുകൊണ്ടാണ് ആരാധകരിൽ പലരും ട്വിറ്റർ ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിൽ എത്തിയത്. എന്നാൽ മമ്മൂട്ടിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള ആശങ്കയും ചിലർ പങ്കുവെച്ചിരുന്നു. അത്തരം ആശങ്കകൾ അസ്ഥാനത്താണെന്ന് മമ്മൂട്ടി തന്നെ പിന്നീട് സോഷ്യൽമീഡിയ വഴി അറിയിച്ചു. ഒരു ചെറിയ പനിയുണ്ട് എന്നതൊഴിച്ചാൽ തനിക്ക് മറ്റ് പ്രശ്‍നങ്ങളൊന്നുമില്ലെന്ന് മമ്മൂട്ടി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. 'ആവശ്യമായ മുൻകരുതലുകളെല്ലാം സ്വീകരിച്ചിരുന്നെങ്കിലും കൊവിഡ് പരിശോധനയിൽ ഞാൻ പോസിറ്റീവ് ആയി. ഒരു ചെറിയ പനി ഒഴിച്ചാൽ എനിക്ക് മറ്റ് പ്രശ്‍നങ്ങളില്ല. ഉത്തരവാദപ്പെട്ടവരുടെ നിർദേശം അനുസരിച്ച് ഞാൻ വീട്ടിൽ സെൽഫ് ഐസൊലേഷനിലാണ്. നിങ്ങൾ എല്ലാവരും സുരക്ഷിതരായി കഴിയണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. എപ്പോഴും മാസ്‍ക് ധരിക്കുകയും പരമാവധി കരുതൽ സ്വീകരിക്കുകയും ചെയ്യുക' എന്നാണ് മമ്മൂട്ടി അറിയിച്ചത്.

ഇപ്പോൾ മമ്മൂട്ടിയുടെ ആയുരാരോഗ്യത്തിന് വേണ്ടി ആരാധകർ മൃത്യുഞ്ജയ ഹോമം നടത്തിയതിന്റെ വാർത്തകളാണ് ശ്രദ്ധ നേടുന്നത്. മലപ്പുറം തൃപ്രങ്ങോട് ശിവ ക്ഷേത്രത്തിലാണ് മെഗാസ്റ്റാറിന്റെ ആയുർആരോഗ്യത്തിന് വേണ്ടി വഴിപാടുകൾ കഴിപ്പിച്ചത്. മമ്മൂട്ടിയുടെ ജന്മനാളായ വിശാഖം നാളിലാണ് രണ്ട് മണിക്കൂർ നീണ്ട ഹോമം നടന്നത്. നടൻ ദേവനും മമ്മൂട്ടിക്കായി അദ്ദേഹത്തിന്റെ പി.എയും ചടങ്ങിൽ പങ്കെടുത്തു. ക്ഷേത്രം മുഖ്യതന്ത്രി ബ്രഹ്മശ്രീ കൽപ്പുഴ കൃഷ്ണൻ നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിൽ ഏഴോളം തന്ത്രിമാർ വഴിപാടിനും ഹോമത്തിനും നേതൃത്വം നൽകി. ലോകം മുഴുവൻ മഹാമാരി പടർന്ന് പിടിക്കുമ്പോൾ നാടിന്റെയും ജനങ്ങളുടെയും രക്ഷക്കാണ് ഹോമം നടത്തിയതെന്ന് ദേവസ്വം അധികൃതർ പറഞ്ഞു. മമ്മൂട്ടിക്ക് വേണ്ടി പ്രാർഥിച്ച ദേവൻ തന്ത്രിയിൽ നിന്നും നെയ്യും കരിപ്രസാദവും വാങ്ങിയാണ് മടങ്ങിയത്. എല്ലാവർക്കും ആയുരാരോഗ്യ സൗഖ്യത്തിനും ദീർഘായുസ് ലഭിക്കാനും സകലദോഷ പരിഹാരങ്ങൾക്കുമായാണ് മൃത്യുഞ്ജയനായ തൃപ്രങ്ങോട്ടപ്പന് മഹാ മൃത്യുഞ്ജയഹോമം നടത്തുന്നത്. ഇവിടെ വർഷത്തിൽ ഒരിക്കൽ മാത്രം നടത്തുന്ന ചടങ്ങാണ് മഹാമൃത്യുഞ്ജയ ഹോമം.
Recommended Video

അടുത്തിടെ മമ്മൂട്ടിയുടെ ചിത്രമായ പുഴുവിന്റെ ടീസർ റിലീസ് ചെയ്തിരുന്നു. വലിയ പ്രേക്ഷക പ്രതികരണമാണ് ടീസറിന് ലഭിച്ചത്. മാത്രമല്ല പുഴു ഒടിടി റിലീസായിരിക്കുമെന്ന തരത്തിലും വാർത്തകൾ വരുന്നുണ്ട്. പാർവതി തിരുവോത്ത് ആണ് ചിത്രത്തിൽ നായിക. ഇരുവരും ഒരുമിച്ച് അഭിനയിക്കുന്ന ആദ്യത്തെ സിനിമ കൂടിയാണ് പുഴു. ഡയറക്ട് ഒടിടി റിലീസായിരിക്കും ചിത്രമെന്നാണ് റിപ്പോർട്ട്. സോണി ലിവിൽ ആയിരിക്കും ചിത്രം റിലീസ് ചെയ്യുകയെന്ന് റിപ്പോർട്ടുകൾ പറയുന്നു. തേനി ഈശ്വർ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. നെടുമുടി വേണു, ഇന്ദ്രൻസ്, മാളവിക മോനോൻ തുടങ്ങി വലിയൊരു താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. എസ്.ജോർജ് ആണ് ചിത്രത്തിന്റെ നിർമ്മാണം. ദുൽഖറിൻറെ വേഫെയറർ ഫിലിംസ് ആണ് സഹനിർമ്മാണവും വിതരണവും. അമൽ നീരദാണ് മമ്മൂട്ടിയുടെ ഭീഷ്മ പർവം സംവിധാനം ചെയ്യുന്നത് കഴിഞ്ഞ ദിവസങ്ങളിൽ ചിത്രത്തിലെ ഗാനവും മമ്മൂട്ടിയുടെ ക്യാരക്ടർ പോസ്റ്ററുമെല്ലാം അണിയറപ്രവർത്തകർ റിലീസ് ചെയ്തിരുന്നു.


Click it and Unblock the Notifications