'ബെഡ് റൂം സീൻ ചെയ്യുമ്പോൾ ആശങ്കയുണ്ടായിരുന്നു, ടേക്കെടുത്ത് പാർവതിയെ ബുദ്ധിമുട്ടിക്കരുത്'; അപ്പുണ്ണി ശശി
അടുത്തിടെ ഒടിടിയിൽ റിലീസ് ചെയ്ത സിനിമകളിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന സിനിമയാണ് പുഴു. മമ്മൂട്ടി, പാർവതി എന്നിവരെപ്പോലെ തന്നെ പുഴു കണ്ടുകഴിയുമ്പോൾ നമ്മുടെ മനസിലേക്ക് പതുക്കെ ഇഴഞ്ഞ് കയറുന്ന കഥാപാത്രമാണ് അപ്പുണ്ണി ശശി അവതരിപ്പിച്ച കുട്ടപ്പനെന്ന കഥാപാത്രം.
മലയാള നാടക വേദിയിൽ നിന്നാണ് ശശി ഇരഞ്ഞിക്കൽ എന്ന നടൻ സിനിമയിലെത്തുന്നത്. ശശി ഇരഞ്ഞിക്കലിന്റെ അപ്പുണ്ണികൾ എന്ന നാടകം ഇതിനോടകം നാലായിരത്തോളം വേദികൾ പിന്നിട്ടു. 1500ൽ അധികം വേദികളിൽ കളിച്ച തെരഞ്ഞെടുപ്പ് എന്ന നാടകവും ഏറെ ശ്രദ്ധേയമാണ്.
ടി.പി രാജീവന്റെ പലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ എന്ന നോവലിനെ ചലച്ചിത്രമാക്കിയപ്പോൾ മാണിക്യത്തെ ജീവന് തുല്യം സ്നേഹിച്ച സഹോദരൻ ആണ്ടിയുടെ വേഷം ചെയ്യാൻ രഞ്ജിത്ത് തെരഞ്ഞെടുത്തത് അപ്പുണ്ണി ശശിയെയായിരുന്നു.
സിനിമയും കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടതോടെ നിരവധി മികച്ച കഥാപാത്രങ്ങൾ ഈ നടനെ തേടിയെത്തി. അലി അക്ബർ സംവിധാനം ചെയ്ത അച്ഛൻ എന്ന ചിത്രത്തിൽ തിലകനെന്ന മഹാനടനൊപ്പം മുഴുനീള വേഷം ചെയ്യാനുള്ള ഭാഗ്യവും അപ്പുണ്ണി ശശിക്ക് ലഭിച്ചിട്ടുണ്ട്.
ചിത്രം തിയേറ്ററിൽ ചലനങ്ങൾ ഒന്നും സൃഷ്ടിച്ചില്ലെങ്കിലും നിരൂപകശ്രദ്ധ നേടി.

ഇൻഡ്യൻ റുപ്പിയിലെ ഗണേശൻ, ഞാനിലെ കുഞ്ഞിരാമൻ, ഷട്ടറിലെ മെക്കാനിക്ക്, പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡിലെ മുഖ്യമന്ത്രിയുടെ പി.എ, സു. സു സുധി വാത്മീകത്തിലെ പ്യൂൺ തുടങ്ങിയ അപ്പുണ്ണി ശശി മികച്ചതാക്കിയ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
ഉസ്താദ് ഹോട്ടൽ, വീണ്ടും കണ്ണൂർ, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, പുത്തൻ പണം, ശിഖാമണി, ആന അലറലോടലൽ, ഒരു വിശേഷപ്പെട്ട ബിരിയാണിക്കിസ, കല്ലായ് എഫ്.എം തുടങ്ങി നിരവധി ചിത്രങ്ങളിലും ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളെ അപ്പുണ്ണി ശശി അവതരിപ്പിച്ചിട്ടുണ്ട്.
പുഴു മികച്ച പ്രതികരണം നേടുമ്പോൾ ഷൂട്ടിങ് അനുഭവം ഡ്യൂൾ ന്യൂസിന് നൽകിയ അഭിമുഖത്തൽ പങ്കുവെച്ചിരിക്കുകയാണ് അപ്പുണ്ണി ശശി.

'സിനിമയിലെ ബെഡ് റൂം സീൻ എടുക്കുമ്പോൾ ഉള്ളിൽ നല്ല ആശങ്കയുണ്ടായിരുന്നുവെന്നും നടി പാർവതിയും രത്തീനയും കാര്യങ്ങളൊക്കെ പറഞ്ഞ് തന്നതിനാലാണ് എല്ലാം എളുപ്പമായത് എന്നുമാണ് അപ്പുണ്ണി ശശി പറയുന്നത്.'
'പാർവതി ഈ സിനിമ ചെയ്യാൻ വേണ്ടി എന്റെ കൂടെ നിന്നുവെന്ന് തന്നെ പറയണം. പല നിർദേശങ്ങളും അവർ എനിക്ക് തന്നിട്ടുണ്ട്. ആ ബെഡ്‌റൂം സീൻ ഡയറക്ടർ റത്തീനയും പാർവതിയും കൂടി ആദ്യം എനിക്ക് ചെയ്ത് കാണിച്ച് തരികയായിരുന്നു.'
'എങ്ങനെയാണ് ഇത് ചെയ്യുക... ഈ സീൻ എങ്ങനെ വരുമെന്നൊക്കെ ആലോചിച്ച് എന്റെ ഉള്ളിൽ നല്ല ആശങ്കയുണ്ടായിരുന്നു. എന്നാൽ അവർ രണ്ടു പേരും എനിക്ക് കുറച്ച് കാര്യങ്ങളൊക്കെ പറഞ്ഞ് തന്നു.'

'എന്റേയും പാർവതിയുടേയും കഥാപാത്രം പെരുമാറുന്നതുപോലെ റത്തീനയും പാർവതിയും ഒന്നിച്ച് കട്ടിലിൽ കിടന്ന് ഞങ്ങളുടെ കഥാപാത്രങ്ങൾ വർത്തമാനം പറയുന്നതുപോലെ അഭിനയിച്ചു. എന്തോ ഭാഗ്യത്തിന് ആ സീൻ ആദ്യ ടേക്കിൽ തന്നെ ശരിയായി.'
'മാത്രമല്ല ആ സീനിന് കയ്യടിയൊക്കെ കിട്ടി. പാർവതിയെ ബുദ്ധിമുട്ടിക്കാത്ത രീതിയിൽ പെട്ടെന്ന് തന്നെ സീൻ ഓക്കെയാവാൻ ഞാൻ മനസിൽ പ്രാർത്ഥിച്ചിരുന്നു. പക്ഷേ അവരെ സംബന്ധിച്ച് എത്ര ടേക്ക് പോയാലും അവർ വളരെ വൃത്തിയായി കൃത്യമായി ചെയ്തിരിക്കും.'
'അങ്ങനെ ഒരു മനസുള്ള ആളാണ്. നമ്മുടെ ഉള്ളിൽ മാത്രമാണ് ആശങ്ക. നന്നായിട്ട് വരട്ടെ... പെട്ടെന്ന് ശരിയാവട്ടെയെന്ന് പ്രാർത്ഥിച്ച പോലെ തന്നെ ആ സീനും ആദ്യ ടേക്കിൽ തന്നെ ശരിയായി' അപ്പുണ്ണി ശശി പറയുന്നു.

'മനുഷ്യൻ പോയി റോബോട്ട് വന്നാലും ഈ പരിപാടി അങ്ങനേം ഇങ്ങനേം ഒന്നും മാറൂല്ലടോ അതിങ്ങനെ ഫാൻസി ഡ്രസ് കളിച്ച് കൊണ്ടേയിരിക്കും' പുഴുവിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഡയലോഗുകളിലൊന്നാണ് അപ്പുണ്ണി ശശിയുടെ കഥാപാത്രം പാർവതിയുടെ കഥാപാത്രത്തോട് പറയുന്ന ഈ ഡയലോഗ്.
കുട്ടപ്പന്റെ ഡയലോഗ് ശക്തമായ ഒരു രാഷ്ട്രീയ പ്രസ്താവനയായിരുന്നു. ചിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു സീൻ കൂടിയായിരുന്നു ഇത്.
പാർവതി അവതരിപ്പിച്ച ഭാരതിയെന്ന കഥാപാത്രത്തെ ചേർത്ത് പിടിച്ചുകൊണ്ടാണ് കുട്ടപ്പൻ ഇത് പറയുന്നത്.


Click it and Unblock the Notifications