കൊലൈകാരൻ- പെർഫക്റ്റ് ഇൻവെസ്റ്റിഗേഷൻ.. നനഞ്ഞ ക്ളൈമാക്‌സ്...ശൈലന്റെ റിവ്യു
ശൈലൻ
സാത്താൻ, യമൻ, പിച്ചക്കരൻ, തിമിരുപിടിച്ചവൻ, കാളി, നാൻ എന്നിങ്ങനെ വിജയ് ആന്റണിയുടെ സിനിമകളുടെ പേര് തന്നെ എപ്പോഴും വെറൈറ്റി ആയിരിക്കും. ആ നിരയിൽ പെട്ട പുതിയ ഐറ്റമാണ് കൊലൈകാരൻ. ഒരുകാലത്ത്, തെന്നിൻഡ്യയെ ഇളക്കിമറിച്ച മ്യുസിക് ഡയറക്‌ടർ ആയി വന്ന വിജയ് ആന്റണി പിന്നീട് നായകനായി മാറിയത് നടനെന്ന നിലയിലുള്ള തന്റെ പരിമിതികൾ എല്ലാം അറിഞ്ഞുകൊണ്ട് തന്നെയാണ്, കളമറിഞ്ഞ കളി. അതിനാൽ തന്നെ നിലനിൽപ് മൂപ്പർക്ക് ഒരു പ്രതിസന്ധിയേ അല്ല.

തമിഴിൽ മാത്രമല്ല തെലുങ്കിലും ഈ പരിമിതവിഭവന് ഫിക്സഡ് ആയ ഒരു ഫാൻബേസ് ഉണ്ടെന്ന് തോന്നുന്നു. അതുകൊണ്ടാണല്ലോ വിജയ് ആന്റണി പടങ്ങൾ തമിഴ് റിലീസിനൊപ്പം തന്നെ തെലുങ്ക് കോപ്പി റിലീസും സശ്യമാവുന്നതും കൃത്യമായ ഇടവേളകളിൽ പടങ്ങൾ ഇറങ്ങിക്കൊണ്ടേ ഇരിക്കുന്നതും. ജാപ്പാനീസ് നോവലായ "ഡിവോഷൻ ഓഫ് സസ്പെക്റ്റ് എക്‌സ് " നെ ആധാരമാക്കി എടുത്തിരിക്കുന്ന കൊലൈകാരന്റെ തെലുങ്ക് വേർഷൻ ആയ കില്ലർ തമിഴ് റിലീസിനും രണ്ടു ദിവസം മുൻപേ റിലീസായി എന്നതാണ് വിശേഷം.

ഡിവോഷൻ ഓഫ് സസ്പെക്റ്റ് എക്സിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ജപ്പാനിലും കൊറിയയിലും മാത്രമല്ല, ഇങ്ങ് ഇന്ത്യയിലും സിനിമകൾ ഇറങ്ങിയിട്ടുണ്ട്. നമ്മുടെ ജീത്തു ജോസഫിന്റെ ഓൾ ഇൻഡ്യാ ഹിറ്റ് ദൃശ്യത്തിന്റെ ഒക്കെ മൂലാധാരം പ്രസ്തുത പെർഫക്റ്റ് എക്സിൽ ആണ് കിടക്കുന്നത്. ദൃശ്യവുമായൊന്നും കംപാരിസൺ ഇല്ലെങ്കിലും ഒരു ഡീസന്റ് ഇൻവെസ്റ്റിഗേഷൻ ത്രില്ലർ തന്നെയാണ് കൊലൈകാരനും.

സിനിമ തുടങ്ങുന്നത് ഒരു കഴുത്തറപ്പൻ കൊലപാതകത്തോടെ ആണ്. കില്ലർ ആരെന്നത് ഔട്ട് ഓഫ് ഫോക്കസ് ആണ്. കൊല്ലപ്പെടുന്നത് പിന്നീട് നായികയായി കാണപ്പെടുന്ന യുവതി തന്നെയാണ്. അത് കഴിഞ്ഞ് കാതടപ്പൻ ബിജിഎമ്മുമായി ടൈറ്റിലുകൾ വരുന്നു. അതുകഴിഞ്ഞ് നായകരിൽ ഒരാളായ ആക്ഷൻ കിംഗ് അർജുനെ ഇന്‍ട്രോഡ്യൂസ് ചെയ്യുന്നു.

ഡിസിപി കാർത്തികേയൻ ആണ് അർജുൻ. നഗരപ്രാന്തത്തിലെ വിജനമായ സ്ഥലത്തു നിന്നും കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ അജ്ഞാതജഡം ആന്ധ്രയിലെ മിനിസ്റ്ററുടെ അനിയൻ വംശിയുടേതാണ് എന്ന് തിരിച്ചറിഞ്ഞതിനെ തുടർന്ന് അതിനുപിറകിലുള്ള അന്വേഷണത്തിലാണ് ടിയാൻ. അപ്രതീക്ഷിതമായൊരു ഘട്ടത്തിൽ കേസിലെ പ്രതി സ്റ്റേഷനിൽ കീഴടങ്ങി എന്ന കോൾ വരുന്നിടത്താണ് അർജുന്റെ ഇന്‍ട്രോ. സ്റ്റേഷനിൽ ചെല്ലുമ്പോൾ കീഴടങ്ങിയിരിക്കുന്ന പ്രതി പ്രഭാകരൻ ആണ് . അതായത് വിജയ് ആന്റണി.

വംശിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കാർത്തികേയൻ സംശയിക്കുന്ന നായിക ധരണിയുടെയും 'അമ്മ ലക്ഷ്മിയുടെയും വീടിന്റെ ഓപ്പോസിറ്റ് ഉള്ള വീട്ടിൽ താമസിക്കുന്ന അന്തർമുഖനായിട്ടുള്ള ചെറുപ്പക്കാരൻ ആണ് പ്രഭാകരൻ. ഓനല്ല കൊല നടത്തിയത് എന്നാണ് കാർത്തികേയന്റെ നിഗമനം. എന്നാൽ താൻ തന്നെയാണ് കൊലൈകാരൻ എന്ന് ഒരേ വാശി ആണ്. കൺഫെഷനും യാഥാർഥ്യത്തിനുമിടയിലുള്ള ഒരു ക്യാറ്റ് ആൻഡ് മൗസ് ഗെയിം ആയിട്ടാണ് സിനിമയുടെ സ്ക്രിപ്റ്റ് ഡെവലപ്‌പ് ചെയ്തിരിക്കുന്നത്.

മർഡർ ഇൻവെസ്റ്റിഗേഷൻ ഒക്കെ ഡീസന്റ് എന്നും പെര്ഫക്ട് എന്നും പറയാവുന്ന രീതിയിൽ ആണ് സ്ക്രിപ്റ്റ് ചെയ്തിരിക്കുന്നത്. സ്ക്രിപ്റ്റ് എഴുതിയ ആൻഡ്രൂ ലൂയിസ് തന്നെയാണ് ഡയറക്റ്റ് ചെയ്തിരിക്കുന്നത് എന്നതിനാൽ പടത്തിന്റെ മൂഡ് അറിഞ്ഞുകൊണ്ടുള്ള മേക്കിംഗ് ആണ്. സ്റ്റൈലിഷ്. ട്വിസ്റ്റുകളാൽ സമ്പന്നമാണ് പടത്തിന്റെ ഓരോ വളവുകളും തിരിവുകളും. അതിൽ ഗംഭീരമെന്നു പറയാവുന്നതും ശുദ്ധപൊട്ടയുമുണ്ട്. ഇന്റർവെൽ പഞ്ചിൽ പ്രഭാകരന്റെ ഐപിഎസ് ഫ്‌ളാഷ്ബാക് ഹെവി മാസ് ലെവലിൽ പൊളിക്കുന്നതൊക്കെ പടത്തിന്റെ നിലവാരത്തെ ബാധിക്കുന്ന ഐറ്റമാണ്.

നേരത്തെ പറഞ്ഞ കാതടപ്പിക്കുന്ന ബാക്ക് ഗ്രൗണ്ട് സ്കോറിംഗ് ആണ് പടത്തിന് ഒരു കില്ലിംഗ് മൂഡ് സമ്മാനിക്കുന്നത്. സൈമൻ കെ കിംഗ് ആണ് ബീജിയെമ്മിന്റെ പ്രതി. പേഴ്‌സണലി എനിക്ക് നന്നായി സുഹിച്ചു. ബട്ട് , ഡയഫ്രത്തിന് എന്തെങ്കിലും കംപ്ലൈന്റ് ഉള്ളവരൊന്നും ആ എരിയായിലൂടെ പോവാതിരിക്കുന്നതാവും ബുദ്ധി.

അതിഗംഭീരൻ വഴിതിരുവുകളിലൂടെ കടന്നുപോയി ക്ളൈമാക്സിലെത്തിയപ്പോൾ പ്രധാന ട്വിസ്റ്റ് നനഞ്ഞുപോയി എന്നതാണ് പടത്തിന്റെ ഏറ്റവും കാതലായ ഡ്രോബാക്ക്. അർജുന്റെ ഡിസിപി വേഷവും നാസറിന്റെ റിട്ടയേഡ് പോലീസ് വേഷവും ഗംഭീരമാണ്. എക്സ്‌പ്രഷനിലും ഡയലോഗ് മോഡുലേഷനിലും ഒന്നും ഒരു പുരോഗതിയും ഇല്ലെങ്കിലും അതൊന്നും ഒരു വിഷയമാവാത്ത മട്ടിൽ വിജയ് ആന്റണി ഇവിടെയും നന്നായി മാനേജ് ചെയ്യപ്പെട്ടു. ആഷിമ നർവൽ എന്ന ആസ്‌ട്രേലിയൻ മോഡൽ ആണ് നായിക. സ്ത്രീവിരുദ്ധമായി വിശേഷിപ്പിച്ചാൽ നല്ല പീസ്. വിജയ് ആന്റണി സിനിമകളിൽ സ്ഥിര ഉണ്ടാവാറുള്ള മരുഭൂമിയിലും മണപ്പുറത്തും പാഞ്ഞുകളിക്കുന്ന ഡ്യുയറ്റ് സീനുകളിൽ നന്നായി തിളങ്ങാൻ ആഷിമയ്ക്ക് സാധിച്ചു. നയനാനന്ദകരം.
മൊത്തത്തിൽ എടുത്തുപറഞ്ഞാൽ കണ്ടിരിക്കാവുന്ന ഒരു കളർഫുൾ എക്സ്പീരിയൻസ്..


Click it and Unblock the Notifications