തിരികെ: സ്നേഹത്താൽ ഇഴനെയ്തൊരു സഹോദരബന്ധം — ശൈലന്റെ റിവ്യൂ
ശൈലൻ
ചില സിനിമകൾ മുന്നിൽ നിൽക്കുമ്പോൾ അവ കാണാനുള്ള ഒരു കാരണവും മനസിന് ഉണ്ടാവില്ല. ഇല്ലാത്ത മൂഡ് ബുദ്ധിമുട്ടി ഉണ്ടാക്കി കണ്ടു തുടങ്ങിയാലോ അവയെ കുറിച്ച് എഴുതാതിരിക്കാൻ ഒരു നിർവാഹവും ഇല്ലാത്ത വിധം മനസ്സങ്ങ് നിറഞ്ഞ് തുളുമ്പും. അത്തരമൊരു സിനിമയാണ് neestream റിലീസ് ചെയ്തിരിക്കുന്ന "തിരികെ"

ഒരു പ്രേക്ഷകനെ ആകർഷിക്കാനുള്ള യാതൊരു പുറംമോടിയും തിരികെ"യ്ക്കില്ല. കണ്ടുപരിചയമുള്ള മുഖങ്ങൾ പോസ്റ്ററിൽ ഇല്ല. അതിൽ ഉള്ള ഒരാൾ തന്നെ ഡൗണ്‍ സിൻഡ്രോം ഉള്ള ആൾ. പിന്നണിയിൽ ഉള്ളവരെയും കേട്ട് പരിചയമില്ല. ഒന്നും തന്നെ ഒരു ഗുമ്മില്ല.
പക്ഷെ, തിരികെ കണ്ടു തുടങ്ങുന്നതോടെ മനസിലാവും ഇത് അങ്ങനെ ഒഴിവാക്കേണ്ട ഒരു സിനിമ അല്ലാ എന്ന്. നല്ല ക്വാളിറ്റി ഉണ്ട് , കൈകാര്യം ചെയ്യുന്ന വിഷയത്തിനും അത് എടുത്ത രീതിയ്ക്കും മൊത്തത്തിൽ സിനിമയ്ക്ക് തന്നെയും.

ഡൗണ്‍ സിൻഡ്രോം ബാധിതൻ ആണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളിൽ ഒരാൾ. സിനിമയിൽ ആ ക്യാരക്റ്ററിനെ സ്‌ക്രീനിൽ അവതരിപ്പിക്കുന്ന ഗോപീകൃഷ്ണനും. പക്ഷെ ഡൗണ്‍ സിൻഡ്രോമിനെ സെന്റിമെന്റ്സിൽ കുളിപ്പിച്ച് സഹതാപത്തിന് വേണ്ടി മനപൂർവ്വമായുള്ള ശ്രമങ്ങൾ തെല്ലുമില്ല എന്നതാണ് തിരികെ യുടെ ഹൈലൈറ്റ്.

ചെറുപ്പത്തിൽ അനാഥരായ രണ്ട് സഹോദരന്മാർ.. അമ്മാവൻ അവരെ ഓർഫനേജിൽ എത്തിക്കുന്നു. അതിൽ ഡൗണ്‍ സിൻഡ്രോം ബാധിതനെ മാത്രം ഒരു കുടുംബം ദത്തെടുക്കുന്നു. അനിയൻ അവിടെ തുടരുന്നു. ഇതാണ് പശ്ചാത്തലം. 20 വർഷങ്ങൾക്ക് ശേഷമുള്ള അവരുടെ രണ്ടാളുടെയും ജീവിതം. അതാണ് സിനിമ.

ക്ളീഷേ എന്ന് ഒറ്റയടിക്ക് തോന്നുന്നില്ലേ കേൾക്കുമ്പോൾ. എന്നാൽ സിനിമ അങ്ങനെ അല്ല. സെബു/ഇസ്‌മു എന്ന ചേട്ടന്റെയും തോമസ് എന്ന അനിയന്റെയും സാഹോദര്യം ഉള്ളുലയ്ക്കും വിധം എടുത്തിരുന്നു. സിനിമ കണ്ടുപിടിച്ച കാലം മുതൽ പറഞ്ഞ് പറഞ്ഞ് ക്ളീഷേയുടെ വല്യപ്പാപ്പൻ ആയ ഒരു വിഷയത്തെ ഇത്ര മനോഹരമായി പ്രെസന്റ് ചെയ്യാൻ കഴിയുക എന്നത് ചെറിയ കാര്യമല്ല.

ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്ന സിനിമയുടെ തിരക്കഥ എഴുത്തുകാരിൽ ഒരാളായ ജോർജ് കോര ആണ് തിരികെ എഴുതിയിരിക്കുന്നതും തോമസ് എന്ന ക്യാരക്റ്റർ ആയി കുറ്റം പറയാനില്ലാത്ത വിധം സ്‌ക്രീനിൽ വരുന്നതും സാം സേവ്യറിനൊപ്പം ചേർന്ന് സിനിമ സംവിധാനം ചെയ്തിരുക്കുന്നതും. മിടുക്കനാണ്. മൂന്ന് മേഖലയും പാളിയിട്ടില്ല.

ഗോപീകൃഷ്ണൻ സ്‌പെഷ്യൽ ചൈൽഡ് ആയ സെബു/ഇസ്‌മുവിനെ കൂളായി ചെയ്തു. മലയാള സിനിമയിൽ ഇതൊരു ആദ്യ സംഭവം ആണെന്ന് തോന്നുന്നു. അനുകരണീയമാണ് ഈ മാതൃക.. ഡൗണ്‍ സിൻഡ്രോം എന്നാൽ എന്തോ വിചിത്ര ജീവിതം എന്നൊരു അപ്രോച്ച് ആണ് ഇതുവരെ പല സിനിമകളിലും കണ്ടിട്ടുള്ളത്.
തിരികെയുടെ ഛായാഗ്രഹണം, സൗണ്ട് ഡിസൈനിംഗ് എന്നിവയും എടുത്ത് പറയേണ്ടതാണ്. ശാന്തികൃഷ്ണ, സരസ ബാലുശ്ശേരി എന്നിങ്ങനെയുള്ള പരിചിത മുഖങ്ങളും ശ്രദ്ധേയം. എങ്ങനെ നോക്കിയാലും ഒരു നല്ല സിനിമ.
എങ്ങനെ നോക്കിയാലും ഒരു നല്ല സിനിമ.


Click it and Unblock the Notifications