'അമ്മയുടെ അടക്ക് കഴിഞ്ഞ് പിറ്റേദിവസം ഞാൻ ഷൂട്ടിന് പോകാൻ ശ്രമിച്ചു, രക്ഷപ്പെടാൻ വേണ്ടിയായിരുന്നു'; ജാൻവി കപൂർ
വരും വർഷങ്ങളിൽ ബോളിവുഡിന്റെ താര റാണിയായി മാറാൻ സാധ്യതയുള്ള യുവതാരമാണ് നടി ജാൻവി കപൂർ. ആദ്യത്തെ ചിത്രം മുതൽ ഇതുവരെ ജാൻവി ചെയ്ത സിനിമകളും കഥാപാത്രങ്ങളും മികച്ച അഭിപ്രായം നേടിയവയാണ്.
നടി ശ്രീദേവിയുടെ മകൾ എന്ന ലേബലിൽ സിനിമാലോകത്തെത്തിയ ജാൻവി കപൂർ ബോളിവുഡിലെ വിലപിടിപ്പുള്ള താരങ്ങളിൽ ഒരാൾ കൂടിയണ്. 2018ൽ ധടക് എന്ന ചിത്രത്തിലൂടെയായിരുന്നു ജാൻവിയുടെ അരങ്ങേറ്റം.
ബോളിവുഡ് യുവതാരങ്ങൾക്കിടയിൽ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടിയെടുക്കാനും ഈ താര പുത്രിയ്ക്ക് സാധിച്ചു. മലയാള ചിത്രം ഹെലന്റെ ഹിന്ദി റീമേക്കായ മിലിയാണ് ജാൻവിയുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രം.
ഹെലന്റെ സംവിധായകൻ മാത്തുകുട്ടി തന്നെയാണ് മിലിയും ഹിന്ദിയിൽ സംവിധാനം ചെയ്തത്. ജാൻവിയെ നായികയായി കാണാൻ ശ്രീദേവി ഒരുപാട് ആഗ്രഹിച്ചിരുന്നു. അമ്മയുടെ മിനി പതിപ്പാണ് ജാൻവി കപൂർ.

പക്ഷെ മകളുടെ സിനിമയുടെ ഷൂട്ടിങ് പുരോഗമിക്കവെയാണ് ശ്രീദേവിയെ മരണം കവർന്നത്. ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം അതിനാൽ ശ്രീദേവിക്ക് കാണാൻ കഴിഞ്ഞില്ല. അമ്മയുടെ വേർപാട് ജാൻവി കപൂറിനെ വളരെ അധികം ബാധിച്ചിരുന്നു.
യാഥാർഥ്യം ഉൾക്കൊള്ളാൻ പോലും ശ്രീദേവിയുടെ കുടുംബത്തിന് സാധിച്ചിരുന്നില്ല. യാതൊരു വിധ അസുഖങ്ങളോ ആരോഗ്യപ്രശ്നങ്ങളോ ശ്രീദേവിക്കുണ്ടായിരുന്നില്ല. 2018 ഫെബ്രുവരി 24നാണ് ശ്രീദേവി ദുബായിൽ വെച്ച് മരിച്ചത്.

ഒരു ചടങ്ങിൽ പങ്കെടുക്കാനായി കുടുംബസമേതം പോയതായിരുന്നു ശ്രീദേവി. അവിടെ വെച്ചാണ് താമസിച്ചിരുന്ന ഹോട്ടൽമുറിയുടെ ബാത്ത്ടബ്ബിൽ ശ്രീദേവിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ജുമൈറ എമിറേറ്റ്സ് ടവറിലായിരുന്നു ശ്രീദേവി താമസിച്ചിരുന്നത്. അവിടെ വെച്ചാണ് മരണം സംഭവിച്ചത്.
ശ്രീദേവിയുടെ മരണവാർത്ത പുറത്തുവന്നപ്പോൾ ആരാധകരും സിനിമാലോകവും എല്ലാം അക്ഷരാർഥത്തിൽ ഞെട്ടിയിരുന്നു. മാത്രമല്ല താരത്തിന്റെ മരണവുമായി ബന്ധപ്പെട്ട് നിരവധി കഥകളും പിന്നീട് പ്രചരിച്ചതും കുടുംബത്തേയും ആരാധകരേയും വിഷമിപ്പിച്ചു.

അമ്മയുടെ മരണം സംഭവിക്കുമ്പോൾ ജാൻവി കപൂറിന്റെ ആദ്യ സിനിമ ധടക്കിന്റെ ഷൂട്ടിങ് നടക്കുകയായിരുന്നു. ഇഷാൻ ഖട്ടറായിരുന്നു ചിത്രത്തിൽ നായകൻ. ശ്രീദേവിയുടെ മരണവാർത്ത പുറത്ത് വന്നതോടെ സിനിമയുടെ ഷൂട്ടിങ് നിർത്തിവെച്ചു.
ഇപ്പോഴിത അമ്മയുടെ മരണശേഷം ആ അവസ്ഥയിൽ നിന്നും പുറത്ത് കടക്കാനായി താൻ ചെയ്ത കാര്യങ്ങൾ ഫിലിംഫെയറിന് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചിരിക്കുകയാണ് ജാൻവി കപൂർ.
ശ്രീദേവിയുടെ സംസ്കാരം നടന്ന തൊട്ടടുത്ത ദിവസം തന്നെ താൻ ഷൂട്ടിങിന് പോകാൻ ശ്രമിച്ചിരുന്നുവെന്നാണ് ജാൻവി കപൂർ പറയുന്നത്. അമ്മയുടെ മരണശേഷമുള്ള ദിവസങ്ങൾ വളരെ ബുദ്ധിമുട്ടേറിയതായിരുന്നുവെന്നും ജാൻവി കപൂർ പറഞ്ഞു.

'അമ്മയുടെ മരണ വാർത്ത ഉൾകൊള്ളാൻ തയ്യാറായിരുന്നില്ല. അതിനാൽ തന്നെ എന്റെ ചിന്തകളെ വഴിതിരിച്ച് വിടുന്ന എന്തെങ്കിലും ചെയ്യണമെന്ന് എനിക്ക് തോന്നി. സമയമുണ്ടായില്ല അല്ലെങ്കിൽ അന്ന് സംഭവിച്ച കാര്യങ്ങളുമായി പൊരുത്തപ്പെടാൻ ഞാൻ സമയം അനുവദിച്ചില്ലെന്ന് പറയാം.'
'നാമെല്ലാവരും കടന്നുപോകുന്ന നിഷേധത്തിന്റെ ഒരു ഘട്ടമുണ്ട്. ശവദാഹത്തിന് ശേഷം ഷൂട്ടിന് പോകാൻ ഞാൻ ആഗ്രഹിച്ചു. എന്നാൽ ഷൂട്ട് നിർത്തിവെച്ചിരുന്നു.'

'എനിക്ക് തിരിച്ചു പോകണമെന്നും സെറ്റിൽ എല്ലാവർക്കുമൊപ്പം ഷൂട്ട് ചെയ്യണമെന്നും ഞാൻ ആ സമയങ്ങളിൽ അതിയായി ആഗ്രഹിച്ചിരുന്നു. അങ്ങനെ ചെയ്തില്ലെങ്കിൽ എന്റെ മനസ് എനിക്ക് നഷ്ടപ്പെടുമെന്ന് തോന്നി.'
'എനിക്ക് ധടക് ഇല്ലായിരുന്നുവെങ്കിൽ അഭിനയിക്കാനോ ക്യാമറയ്ക്ക് മുന്നിൽ നിൽക്കാനോ അവസരം ഇല്ലായിരുന്നുവെങ്കിൽ എന്നെ മുന്നോട്ട് കൊണ്ടുപോകാൻ ജീവിതത്തിൽ ഒരു ലക്ഷ്യവും ഉണ്ടാകുമായിരുന്നില്ല. അമ്മയുടെ വേർപാടിന് ശേഷമുള്ള ദിവസങ്ങളെ കുറിച്ച് ഓർത്ത്' ജാൻവി വിശദീകരിച്ചു.


Click it and Unblock the Notifications